ന്യൂഡൽഹി: രാജ്യത്തെ മെട്രോ പൊളിറ്റൻ നഗരങ്ങളിൽ ശുദ്ധമായ പൈപ്പ് വെള്ളം ലഭിക്കുന്ന ഏക സ്ഥലം മുംബൈ ആണെന്ന് കേന്ദ്ര സർക്കാർ. തിരുവനന്തപുരം ഉൾപ്പടെ 13 സംസ്ഥാന തലസ്ഥാനങ്ങളിലെയും രാജ്യ തലസ്ഥാനമായ ഡൽഹിയിലെയും പൈപ്പ് വെള്ളി കുടിക്കാൻ അനുയോജ്യമല്ലെന്നാണ് പഠനറിപ്പോർട്ട് പറയുന്നത്.
ഓരോ നഗരങ്ങളിലും പത്തോ പതിനൊന്നോ സ്ഥലങ്ങളിൽനിന്ന് സാംപിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് 10 സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച 10 സാംപിളുകളും മലിനമായിരുന്നു. അതേസമയം മുംബൈയിൽ 10 സാംപിളുകളിൽ ഒന്നുപോലും മലിനമല്ലായിരുന്നു. ഹൈദരാബാദ്, ഭുവനേശ്വർ, റാഞ്ചി എന്നിവിടങ്ങളിൽ പത്തിൽ ഒരു സാംപിൾ മലിനമായിരുന്നു. റായ്പൂരിൽ അഞ്ചും അമരാവതിയിൽ ആറും ഷിംലയിൽ ഒമ്പതും സാംപിളുകൾ മലിനമായിരുന്നു. തിരുവനന്തപുരം കൂടാതെ ചണ്ഡീഗഢ്, പാട്ന, ഭോപ്പാൽ, ബെംഗളൂരു, ഗുവാഹത്തി, ഗാന്ധിനഗർ, ലഖ്നൌ, ജമ്മു, ജയ്പുർ, ഡെറാഡൂൺ, ചെന്നൈ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലെ എല്ലാ സാംപിളുകളും മലിനമാണെന്നാണ് കണ്ടെത്തിയത്.
സർക്കാർ നിർദേശമനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്(BIS) ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. വെള്ളത്തിൽ രാസവസ്തുക്കൾ, വിഷ പദാർഥങ്ങൾ, ബാക്ടീരിയകൾ എന്നിവയുടെ സാന്നിധ്യം പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രി ജലജീവൻ ദൌത്യത്തിന്‍റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: City, Drinking Water, Drinking water in Thiruvananthapuram, Pipe water quality in Mumbai, Pipe water quality test, Thiruvananthapuram