കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ ചരിത്ര പ്രസിദ്ധവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ തിരുവട്ടാർ ആദികേശവപെരുമാൾ ക്ഷേത്രം വർഷങ്ങൾക്കുശേഷം കുംഭാഭിഷേകത്തിനൊരുങ്ങി. ജൂലൈ 6ന് രാവിലെ 5.10നും 5.50നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കുംഭാഭിഷേക ചടങ്ങുകൾ നടക്കും. തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റർ അകലെ തെക്ക് ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
നവീകരണ കലശവും കൊടിമര പ്രതിഷ്ഠയും കുംഭാഭിഷേകത്തിന്റെ ഭാഗമായി നടക്കും. ജൂൺ 29 ബുധനാഴ്ച മുതൽ കുംഭാഭിഷേകത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ ആരംഭിക്കും. 418 വർഷത്തിനുശേഷമാണ് ക്ഷേത്രത്തിൽ കുംഭാഭിഷേകം നടക്കുന്നത്. തമിഴ്നാട് ദേവസ്വത്തിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്. 2014ൽ ആരംഭിച്ച നവീകരണജോലികൾ ഡി.എംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പൂർത്തിയാക്കിയത്. 7 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് കുംഭാഭിഷേകം നടത്താനുള്ള നടപടി അധികൃതർ സ്വീകരിച്ചത്. കുംഭാഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ജൂലൈ 6ന് ഒരുലക്ഷംപേർക്ക് ക്ഷേത്രത്തിൽ ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്ര മാനേജർ മോഹനകുമാർ പറഞ്ഞു.
അനന്തപദ്മനാഭനാണ് തിരുവട്ടാർ ആദികേശവപെരുമാൾ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയെപ്പോലെ ശയന രൂപത്തിലാണ് ഇവിടത്തെ പ്രധാന വിഗ്രഹം. തിരുവനന്തപുരം - നാഗർകോവിൽ ദേശീയപാതയിൽ മാർത്താണ്ഡത്തുനിന്ന് കുലശേഖരം പോകുന്ന വഴിയിൽ തിരുവട്ടാർ ഡിപ്പോയ്‌ക്ക് സമീപമാണ് ക്ഷേത്രം.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.