ഒരു വർഷത്തിന് മുകളിലായി നീണ്ടുനിൽക്കുന്ന കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റിവച്ച ഒളിമ്പിക്സാണ് ഇപ്പോൾ ടോക്യോയിൽ നടക്കുന്നത്. മാറ്റിവയ്ക്കലിനും അഴിമതികൾക്കും വിവാദങ്ങൾക്കും അവസാനം ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് വെള്ളിയാഴ്ച ദേശീയ സ്റ്റേഡിയത്തിൽ നടന്നു. ഉദ്ഘാടനച്ചടങ്ങിൽ ടോക്യോയിലെ ദേശീയ സ്റ്റേഡിയത്തിലൂടെ മാർച്ച് നടത്തിയ പാക്കിസ്ഥാൻ ഒളിമ്പിക് ടീം പ്രതിനിധികൾ വ്യത്യസ്തരായിരുന്നു. കാരണം പാക്കിസ്ഥാൻ സംഘത്തിലെ പതാകവാഹകർ മാസ്ക് ധരിച്ചിരുന്നില്ല.
സംഘത്തിലെ മറ്റുള്ളവർ മാസ്ക് ധരിച്ചപ്പോൾ രാജ്യത്തിന്റെ പതാക വഹിച്ച രണ്ട് അത്‌ലറ്റുകൾ മാർച്ചിനിടെ അവരുടെ മാസ്ക്കുകൾ നീക്കം ചെയ്തു. ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മഹൂർ ഷഹസാദും ഖലീൽ അക്തറുമാണ് കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതിരുന്നത്. മഹൂർ ഷഹസാദിന്റെ മാസ്ക് മൂക്കും വായും മൂടാതെ താടിക്ക് താഴെയായാണ് ധരിച്ചിരുന്നത്. ഷൂട്ടർ ഖലീൽ അക്തറിന്റെ മുഖംമൂടി വായ മാത്രമാണ് മൂടിയിരുന്നത്.
കോവിഡ് വ്യാപനം തടയാൻ സംഘാടകർ നിരവധി മുൻകരുതലുകൾ കൈക്കൊണ്ടിട്ടുണ്ട്. മാസ്കുകളും സാമൂഹിക അകലവും നിർബന്ധമാക്കിയിരുന്നു. അവാർഡ് ദാന ചടങ്ങുകളിൽ വരെ ഗ്രൂപ്പ് ഫോട്ടോഗ്രാഫുകൾ ഒഴിവാക്കിയിരിക്കുകയാണ്. എന്നിട്ടും മാസ്കുകൾ വയ്ക്കാതെയുള്ള ഇത്തരം പ്രവൃത്തികൾ നിയമത്തിന് എതിരാണ്.
ജൂലൈ 2 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ചില അത്‌ലറ്റുകൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. അതേസമയം അധികൃതരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ ഒളിമ്പിക്സുമായി ബന്ധപ്പെട്ട 110ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സമയത്തും അത്‌ലറ്റുകളും സന്നദ്ധപ്രവർത്തകരും അവതാരകരും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. റോയിട്ടേഴ്സ് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ പറയുന്നു.
ഉദ്ഘാടനച്ചടങ്ങിൽ കായികതാരങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾ പങ്കെടുക്കുന്നതിനാൽ നാട്ടുകാരായ ജനങ്ങൾക്ക് ദേശീയ സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടായിരുന്നില്ല. നിലവിലെ കോവിഡ് സ്ഥിതിഗതികളെ തുടർന്നാണ് ജനങ്ങൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ചത്. എല്ലാ സംഘങ്ങളിൽ നിന്നുമുള്ള കുറച്ച് മത്സരാർത്ഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചിലർ ശനിയാഴ്ച നടക്കാനിരിക്കുന്ന ഗെയിമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ടോക്യോ ഗെയിംസ് മുൻകാല മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാഷ് വ്യക്തമാക്കി. ടോക്യോ ഒളിമ്പിക്സ് ഉദ്‌ഘാടന ചടങ്ങിൽ ദേശീയ പതാകയേന്തി ഇന്ത്യൻ സംഘത്തെ നയിച്ചത് ബോക്സിങ് താരം മേരി കോമും ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങുമായിരുന്നു.
Also read- Tokyo Olympics | റോവിങ്ങില്‍ ചരിത്ര നേട്ടം; ഇന്ത്യന്‍ ജോഡി സെമി ഫൈനലില്‍
ഭാരദ്വേഹനത്തിൽ വെള്ളി മെഡൽ നേടിയ മീരഭായി ചാനു ഒളിമ്പിക്സിൻറെ ആദ്യ ദിനം ഇന്ത്യയ്ക്ക് തിളക്കമുള്ളതാക്കി മാറ്റി. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാ ഭായ് ചാനു വെള്ളി മെഡൽ നേടിയത്. ഒളിമ്പിക്സ് മുന്നോട്ടു പോകുമ്പോൾ കൂടുതൽ മെഡലുകൾ നേടുമെന്ന പ്രതീക്ഷയിലാണ് രാജ്യം. മൊത്തം 115 ഇന്ത്യൻ അത്‌ലറ്റുകൾ ഒളിമ്പിക്സിൽ മത്സരിക്കുന്നുണ്ട്. ഇതിൽ 63 പുരുഷന്മാരും 52 സ്ത്രീകളും ഉൾപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pakistan, Tokyo Olympics, Tokyo Olympics 2020, Tokyo Olympics 2020 Events