റിപ്പബ്ലിക് ദിനത്തിന്റെ തലേന്നാണ് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പത്മ പുരസ്‌കാരങ്ങള്‍ മൂന്ന് വിഭാഗങ്ങളിലായാണ് നല്‍കുന്നത് – പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ. കല, സാമൂഹിക പ്രവര്‍ത്തനം, പൊതുകാര്യങ്ങള്‍, ശാസ്ത്രം, എഞ്ചിനീയറിംഗ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് പുരസ്കാരങ്ങൾ നല്‍കുന്നത്.
അസാധാരണവും വിശിഷ്ടവുമായ സേവനത്തിനാണ് പത്മവിഭൂഷണ്‍ നല്‍കുന്നത്, ഉന്നതോദ്യോഗസ്ഥരുടെ വിശിഷ്ട സേവനത്തിന് പത്മഭൂഷണും, മറ്റ് മേഖലയിലെ വിശിഷ്ട സേവനത്തിന് പത്മശ്രീയും നല്‍കുന്നു. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. സാധാരണയായി എല്ലാ വര്‍ഷവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് ഈ അവാര്‍ഡുകള്‍ ഇന്ത്യന്‍ രാഷ്ട്രപതി സമ്മാനിക്കുന്നത്.
Also read- ലതാ മങ്കേഷ്‌കറിന്റെ ശബ്ദമെന്ന് കരുതിയോ? പത്മഭൂഷൺ നേടിയ ഗായിക സുമൻ കല്യാൺപൂർ
2023-ലെ, പട്ടികക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. 6 പത്മവിഭൂഷണ്‍, 9 പത്മഭൂഷണ്‍, 91 പത്മശ്രീ അവാര്‍ഡുകള്‍ എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവാര്‍ഡിന് അര്‍ഹരായവരില്‍ 19 പേര്‍ വനിതകളാണ്.
ഈ വര്‍ഷം പത്മശ്രീ പുരസ്കാരത്തിന് അർഹരായ 25 പേരെക്കുറിച്ച് അറിയാം:
1. രത്തന്‍ ചന്ദ്ര കര്‍
‘ജാരവ കേ ജീവാന്ദത’ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം, ആന്‍ഡമാനില്‍ നിന്ന് വിരമിച്ച സര്‍ക്കാര്‍ ഡോക്ടറാണ്. നോര്‍ത്ത് സെന്റിനലില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള ഒരു ദ്വീപില്‍ താമസിക്കുന്ന ജാരവ ഗോത്രവര്‍ഗക്കാര്‍ക്ക് വേണ്ടിയാണ് സേവനം അനുഷ്ഠിക്കുന്നത്. വൈദ്യശാസ്ത്രരംഗത്തെ മികവിനാണ് പത്മശ്രീ ലഭിച്ചത്. 1999-ലെ അഞ്ചാംപനി പടര്‍ന്നുപിടിച്ചപ്പോള്‍ അദ്ദേഹം ജാരാവാസ് വിഭാഗത്തെ ചികിത്സിക്കുകയും വംശനാശത്തിന്റെ വക്കില്‍ നിന്ന് അവരെ തിരികെ കൊണ്ടുവരികയും ജനസംഖ്യ 76-ല്‍ നിന്ന് 270-ലേക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു.
2. ഹീരാബായ് ലോബി
‘സിദ്ദി നി ശക്തി’ എന്ന് അറിയപ്പെടുന്ന അവര്‍ ഗുജറാത്തിലെ സിദ്ദി ഗോത്രവര്‍ഗ സാമൂഹിക പ്രവര്‍ത്തകയും നേതാവുമാണ്. അവര്‍ സ്ഥാപിച്ച നിരവധി ബാലവാടികളിലൂടെ സിദ്ദി ഗോത്രത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്.
മഹിളാ വികാസ് മണ്ഡൽ എന്ന ഫൗണ്ടേഷനിലൂടെ സിദ്ദി സ്ത്രീകള്‍ക്കിടയില്‍ സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുകയാണ് ഈ 62 കാരിയായ സ്ത്രീ. സാമൂഹിക പ്രവര്‍ത്തനത്തിനാണ് ഇവര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ചത്.
Also read- ‘ഒരു വീട്ടിൽ ഇനി രണ്ടു നായ്ക്കൾ മാത്രം’;നിയന്ത്രണവുമായി തിരുവനന്തപുരം നഗരസഭ
3. മുനീശ്വര്‍ ചന്ദര്‍ ദാവര്‍
മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നുള്ള 76 കാരനായ ഡോക്ടര്‍ കഴിഞ്ഞ 50 വര്‍ഷമായി നിരാലംബരായ ആളുകളെയാണ് ചികിത്സിക്കുന്നത്. ‘ദാവര്‍ കി ദാവ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായ വിഭാഗങ്ങളെ 20 രൂപ എന്ന മിതമായ നിരക്കിലാണ് അദ്ദേഹം ചികിത്സിക്കുന്നത്. 2010-കളില്‍ ഇത് രണ്ട് രൂപയായിരുന്നു. 1971ലെ യുദ്ധത്തില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച ഇന്ത്യന്‍ ആര്‍മി ഡോക്ടറാണ് അദ്ദേഹം. വൈദ്യശാസ്ത്രരംഗത്തെ സേവനത്തിനാണ്
അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്.
4. രാംകുയിവാങ്‌ബെ ന്യൂമി
ദിമാ ഹസാവോയില്‍ നിന്നുള്ള ഈ 75 കാരനായ നാഗാ സാമൂഹിക പ്രവര്‍ത്തകന്‍ ഹെരാക മതത്തിന്റെ സംരക്ഷണത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തനത്തിനാണ് ഇദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചത്. ബോധവല്‍ക്കരണ ക്യാമ്പുകളിലൂടെയും പരിപാടികളിലൂടെയും അദ്ദേഹം ഹെരാക സംസ്‌കാരത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം 10 പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിക്കുകയും സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
5. വി പി അപ്പുക്കുട്ടന്‍ പൊതുവാൾ
കേരളത്തിലെ പയ്യന്നൂരില്‍ നിന്നുള്ള ഒരു ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമാണ് 99 വയസ്സുള്ള അദ്ദേഹം. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സജീവമായി പങ്കെടുക്കുകയും രാജ്യത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഖാദിയുടെ വക്താവും അറിയപ്പെടുന്ന സംസ്‌കൃത പണ്ഡിതനുമാണ് അപ്പുക്കുട്ടന്‍ പൊതുവാൾ. സാമൂഹിക പ്രവര്‍ത്തനത്തിനാണ് (ഗാന്ധിയന്‍) അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്.
6. ശങ്കുരാത്രി ചന്ദ്രശേഖര്‍
79 കാരനായ കാക്കിനാഡ ആസ്ഥാനമായുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനാണ് അദ്ദേഹം, ദരിദ്രരായ ആളുകള്‍ക്ക് സൗജന്യ മെഡിക്കല്‍, വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് ചന്ദ്രശേഖർ. സാമൂഹിക സേവനത്തിനാണ് അദ്ദേഹത്തിന് പത്മശ്രീ നല്‍കിയത്. മൂന്ന് ലക്ഷത്തിലധികം നേത്രരോഗികളുടെ ചികിത്സക്ക് മുന്‍കൈ എടുക്കുകയും 90 ശതമാനം ശസ്ത്രക്രിയകളും സൗജന്യമായി ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 3500-ലധികം കുട്ടികള്‍ക്ക് അദ്ദേഹം സൗജന്യ വിദ്യാഭ്യാസം നല്‍കി.
7. വടിവേല്‍ ഗോപാലും മാസി സദയനും
തമിഴ്നാട്ടിലെ ഇരുള ട്രൈബില്‍ നിന്നുള്ള വിദഗ്ധരായ പാമ്പ് പിടുത്തക്കാരാണിവര്‍. അപകടകരവും വിഷമുള്ളതുമായ പാമ്പുകളെ പിടിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയവരാണ്. സാമൂഹിക സേവനത്തിനാണ് ഇവര്‍ക്ക് പത്മശ്രീ നല്‍കിയിരിക്കുന്നത്. പാമ്പുകളെ പിടിക്കാനായി ആഗോളതലത്തില്‍ സഞ്ചരിക്കുകയും കാര്യമായ വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പാമ്പ് പിടിക്കുന്നവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. അവരുടെ പൂര്‍വ്വികരില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച പഴയ പാമ്പ് പിടിക്കല്‍ വിദ്യകളാണ് ഇവര്‍ ഉപയോഗിക്കുന്നത്.
8. തുലാം രാം പ്രീതി
98കാരനായ ഈ ചെറുകിട കര്‍ഷകന്‍, പരമ്പരാഗത രീതികള്‍ മാത്രം ഉപയോഗിച്ച് ജൈവകൃഷിയാണ് ചെയ്യുന്നത്. അദ്ദേഹത്തിന് കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പത്മശ്രീ നല്‍കിയത്. ‘ജൈവിക് ഖേതി കെ പ്രേരക്’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം മറ്റ് കര്‍ഷകര്‍ക്ക് ജൈവ കൃഷിയില്‍ പരിശീലനം നല്‍കുകയും ഈ കൃഷി രീതി സ്വീകരിക്കാന്‍ മറ്റ് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
9. നെക്രം ശര്‍മ്മ
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള 59 കാരനായ ജൈവകര്‍ഷകന്‍ ‘നൗ-അനാജ്’ എന്ന പരമ്പരാഗത വിള സമ്പ്രദായത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യുന്നത്. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹത്തിന് പത്മശ്രീ നല്‍കിയിരിക്കുന്നത്. നൗ അനാജ് പ്രകൃതിദത്തമായ ഒരു ഇടവിള കൃഷിരീതിയാണ്, അതില്‍ ഒമ്പത് ഭക്ഷ്യധാന്യങ്ങള്‍ ഒരേ സ്ഥലത്ത് രാസവസ്തുക്കള്‍ ഉപയോഗിക്കാതെ, ജല ഉപഭോഗം 50 ശതമാനം വെട്ടിക്കുറച്ച് ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുന്ന രീതിയാണ്. ‘നൗ അനാജ് കെ നായക്’ എന്ന് അറിയിപ്പെടുന്ന അദ്ദേഹം മറ്റ് കര്‍ഷകരെയും ഇത് പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു.
10. ജനും സിംഗ് സോയ്
ആദിവാസി ഭാഷയായ ‘ഹോ’ പണ്ഡിതനും, അതിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി നാല് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ് ജനും സിംഗ് സോയ്. സാഹിത്യത്തിലും വിദ്യാഭ്യാസ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് (ഹോ ഭാഷ) പത്മശ്രീ നല്‍കിയത്. 72 കാരനായ ജാര്‍ഖണ്ഡ് സ്വദേശി ഹോ ഗോത്രത്തിന്റെ സംസ്‌കാരത്തെയും ജീവിതരീതിയെയും കുറിച്ച് ആറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘ഹീറോ ഓഫ് ഹോ’ എന്ന് അറിയപ്പെടുന്ന അദ്ദേഹം കോല്‍ഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് വിരമിച്ചത്.
Also read- അനന്ത് അംബാനിയും രാധിക മർച്ചന്‍റും ഗുരുവായൂരിൽ ദർശനം നടത്തി
11. ധനിറാം ടോട്ടോ
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ടോട്ടോപാര ഗ്രാമത്തില്‍ നിന്നുള്ള ടോട്ടോ (ഡെങ്ക) ഭാഷാ സംരക്ഷകനാണ് ഈ 57 കാരന്‍.സാഹിത്യ-വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് (ഡെങ്ക ഭാഷ) അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്. ടോട്ടോ ലിപിയുടെ ശില്പിയാണ് ധനിറാം.
12. ബി രാമകൃഷ്ണ റെഡ്ഡി
‘ഭാഷ രക്ഷക്’ എന്ന് അറിയപ്പെടുന്ന, തെലങ്കാനയില്‍ നിന്നുള്ള ഈ 80 കാരനായ ഭാഷാശാസ്ത്ര പ്രൊഫസറിന് സാഹിത്യ, വിദ്യാഭ്യാസ (ഭാഷാശാസ്ത്രം) മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പത്മശ്രീ ലഭിച്ചത്. കുവി, മണ്ട, കുയി തുടങ്ങിയ ഗോത്ര, തെക്കന്‍ ഭാഷകളുടെ സംരക്ഷണത്തിനായി അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
13. അജയ് കുമാര്‍ മണ്ഡവി
ഛത്തീസ്ഗഡിലെ കാങ്കറില്‍ നിന്നുള്ള ഗോണ്ട് ആദിവാസി വിഭാഗത്തിലെ മരം കൊത്തുപണിക്കാരനാണ് 54 കാരനായ ഇദ്ദേഹം. കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് (വുഡ് കാര്‍വിംഗ്) പത്മശ്രീ ലഭിച്ചത്. ‘കാങ്കര്‍ ഓഫ് കാങ്കര്‍’ എന്ന് അറിയപ്പെടുന്ന അദ്ദേഹം, ഇടതുപക്ഷ തീവ്രവാദത്തില്‍ അകപ്പെട്ട ജനങ്ങള്‍ക്ക് വുഡ് കാലിഗ്രാഫി പഠിപ്പിച്ച് അവരെ പുനരധിവസിപ്പിക്കുന്നു.
14. റാണി മച്ചയ്യ
കര്‍ണാടകയിലെ കുടകില്‍ നിന്നുള്ള 79 കാരിയായ ഉമ്മത്താട്ട് നാടോടി നര്‍ത്തകിയാണിവര്‍. നൃത്തത്തിലൂടെ കൊടവ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. കലാരംഗത്തെ (നാടോടി നൃത്തം) പ്രവര്‍ത്തനങ്ങള്‍ക്കാണ് പത്മശ്രീ ലഭിച്ചത്. ഉമ്മത്താട്ട് റാണി’ എന്ന് അറിയപ്പെടുന്ന അവര്‍ കര്‍ണാടക കുടക സാഹിത്യ അക്കാദമിയുടെ മുന്‍ പ്രസിഡന്റാണ്.
15. കെ സി റണ്‍റെംസംഗി
മിസോറാമിലെ ഐസ്വാളില്‍ നിന്നുള്ള ഈ 59 കാരിയായ മിസോ നാടോടി ഗായിക മൂന്ന് പതിറ്റാണ്ടിലേറെയായി മിസോ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നു. കലാരംഗത്തെ (വോക്കല്‍ – മിസോ) പ്രവര്‍ത്തനത്തിനാണ് അവര്‍ക്ക് പത്മശ്രീ ലഭിച്ചത്. ‘ക്വീന്‍ ഓഫ് മിസോ ഫോക്ക്’ എന്ന് അറിയപ്പെടുന്ന അവര്‍ രാജ്യത്തുടനീളം പ്രകടനങ്ങള്‍ നടത്താറുണ്ട്. 2017ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
16. റൈസിംഗ്ബോര്‍ കുര്‍ക്കലാങ്
‘മാസ്റ്റര്‍ ഓഫ് ദുയിത്താര’ എന്ന് അറിയപ്പെടുന്ന 60 കാരനായ ഇദ്ദേഹം ഗോത്രവര്‍ഗങ്ങളുടെ ഉപകരണമായ ദുയിതാര നിര്‍മ്മാതാവും മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സില്‍ നിന്നുള്ള സംഗീതജ്ഞനുമാണ്. കലാരംഗത്തെ (നാടോടി സംഗീതം) സംഭാവനകൾക്കാണ് പത്മശ്രീ ലഭിച്ചത്. ലോകമെമ്പാടും ഖാസി നാടോടി സംഗീതവും ഉപകരണങ്ങളും (സൈതാര്‍, ദുയിതാര) പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ഇദ്ദേഹം.
17. മംഗള കാന്തി റോയ്
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ നിന്നുള്ള ഈ 102 വയസ്സുള്ള സരിന്ദ പ്ലെയര്‍, സംസ്ഥാനത്തെ ഏറ്റവും പഴയ നാടോടി സംഗീതജ്ഞരില്‍ ഒരാളാണ്. കലാരംഗത്തെ (നാടോടി സംഗീതം) പ്രവര്‍ത്തനത്തിനാണ് ഇവർക്ക് പത്മശ്രീ ലഭിച്ചത്. ‘സരിന്ദ കേ സര്‍താജ്’ എന്ന് അറിയപ്പെടുന്ന അദ്ദേഹം ശില്‍പശാലകളിലൂടെയും പ്രകടനങ്ങളിലൂടെയും സരിന്ദ ഉപകരണത്തെ ആളുകൾക്ക് പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
18.മോവ സുബോംഗ്
പ്രമുഖ നാഗ സംഗീതജ്ഞനാണ് മോവ സുബോംഗ്. പുതിയതും എളുപ്പത്തില്‍ വായിക്കാവുന്നതുമായ മുളയില്‍ നിര്‍മ്മിച്ച സംഗീത ഉപകരണമായ ‘ബാംഹും’ എന്ന ഉപകരണമാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. കലാരംഗത്തെ (നാടോടി സംഗീതം) പ്രവര്‍ത്തനത്തിനാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്.
‘ട്യൂണ്‍സ് ഓഫ് ബാംഹൂം’ എന്ന് അറിയപ്പെടുന്ന അദ്ദേഹം പരമ്പരാഗത നാഗ സംഗീതത്തെ ആധുനിക റോക്ക് സംഗീതവുമായി സംയോജിപ്പിക്കുന്നതിന് അബിയോജെനിസിസ് എന്ന സംഗീത ബാന്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
19. മുനിവെങ്കടപ്പ
കര്‍ണാടകയിലെ ചിക്കബല്ലാപ്പൂരില്‍ നിന്നുള്ള 71 കാരനായ തമേറ്റ് വിദഗ്ധനാണ് അദ്ദേഹം. നാടോടി ഉപകരണമായ തമേറ്റ് സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. കലാരംഗത്ത് (നാടോടി സംഗീതം) പ്രവര്‍ത്തനത്തിനാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്.
20. ഡോമര്‍ സിംഗ് കുന്‍വര്‍
‘നാട്യ നാച്ച് കെ നായക്’ എന്ന് അറിയപ്പെടുന്ന ഈ 75 കാരനായ ഛത്തീസ്ഗഢി നർത്തകൻ കഴിഞ്ഞ 5 പതിറ്റാണ്ടുകളായി തങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്. കലാരംഗത്തെ (നൃത്തം) സംഭാവനകൾക്കാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്. 13 ഭാഷകളിലായി അദ്ദേഹം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം 5,000-ലധികം നൃത്ത പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
21.പരശുറാം കോമാജി ഖുനെ
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ നിന്നുള്ള ഈ 70 കാരനായ സാദിപട്ടി രംഗഭൂമി കലാകാരന്‍, 5,000-ലധികം നാടക ഷോകളില്‍ 800 വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കലാരംഗത്തെ (തിയേറ്റര്‍) പ്രവര്‍ത്തനത്തിനാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്.
22. ഗുലാം മുഹമ്മദ് സാസ്
കഴിഞ്ഞ 200 വര്‍ഷമായി കാശ്മീരിലെ ഏറ്റവും മികച്ച സന്തൂര്‍ ഉണ്ടാക്കുന്നതിന് പേരുകേട്ട കുടുംബത്തിലെ എട്ടാം തലമുറയിലെ സന്തൂര്‍ കരകൗശല വിദഗ്ധനാണ് അദ്ദേഹം. കലാരംഗത്തെ (കരകൗശല) പ്രവര്‍ത്തനത്തിനാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്. ജമ്മു കാശ്മീരില്‍ നിന്നുള്ള 81 വയസ്സുകാരനായ അദ്ദേഹം സന്തൂര്‍ കെ സര്‍താജ്’ എന്നാണ് അറിയപ്പെടുന്നത്.
Also read- ലഹരി ഉപയോഗിക്കാത്ത വനിതകൾക്ക് വൻ അവസരം; അരലക്ഷം വനിതകളെ ഡ്രൈവർമാരാക്കാൻ ലോറി ഉടമകൾ
23. ഭാനുഭായ് ചിത്താര
ഗുജറാത്തിലെ ചുനാര കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഏഴാം തലമുറിലെ കലംകാരി കലാകാരനാണ് ഭാനുഭായ് ചിത്താര. കലാരംഗത്തെ (ചിത്രകല) സേവനത്തിനാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്.’കലംകാരി ചിത്താര’ എന്ന് അറിയപ്പെടുന്ന 66 കാരനായ അദ്ദേഹത്തിന്റെ ഓരോ പെയിന്റിംഗും മഹാഭാരതം, രാമായണം തുടങ്ങിയ പുരാണ ഇതിഹാസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.
24. പരേഷ് രത്വാ
ഗുജറാത്തിലെ ഛോട്ടാ ഉദേപൂരില്‍ നിന്നുള്ള ഈ 54 കാരനായ പിത്തോറ കലാകാരന്‍ പുരാതന സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നു. കലാരംഗത്തെ (ചിത്രകല) പ്രവര്‍ത്തനത്തിനാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്. 12,000 വര്‍ഷം പഴക്കമുള്ള ഒരു ഗോത്രവര്‍ഗ നാടോടി കലയാണ് പിത്തോറ. 30 എക്‌സിബിഷനുകളിലുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും ഓഫ്ലൈനായും പരിശീലനം നല്‍കി പുരാതന പാരമ്പര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.
25. കപില്‍ ദേവ് പ്രസാദ്
ബിഹാറിലെ നളന്ദ ജില്ലയില്‍ നിന്നുള്ള ഈ 68 കാരന്‍ ബവാന്‍ ബുട്ടി കൈത്തറി നെയ്ത്തുകാരനാണ്. കലാരംഗത്തെ (ടെക്‌സ്‌റ്റൈല്‍) പ്രവര്‍ത്തനത്തിനാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്. അഞ്ച് പതിറ്റാണ്ടുകളായി ബവാന്‍ ബുട്ടി നെയ്ത്ത് പുനരുജ്ജീവിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കപിൽ ദേവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.