അഖിൽ കെ
കൈയ്യിലെ പണം മുടക്കി 150 കോപ്പി അടിച്ചിറക്കുന്നവരും, പ്രിന്റ് ഓൺ ഡിമാന്റിൽ പുസ്തകങ്ങൾ ഇറക്കുന്നവരും, മണിപ്പാൽ പ്രസ്സിൽ പുസ്തകങ്ങൾ അടിക്കുന്നവരും ആണ് മലയാള സാഹിത്യത്തിന്റെ ശാപം എന്നുള്ള കമന്റുകൾ ഇപ്പോൾ എഫ്ബിയിൽ വ്യാപകമായി കാണുന്നുണ്ട്. എംടി സാറിന്റേയും ബഹുമാനപ്പെട്ട പ്രിയ.എ എസ് ന്റേയും ഒക്കെ അഭിപ്രായങ്ങളുടെ ചുവട് പിടിച്ചുള്ള ചർച്ചകളിൽ മൂന്നിൽ രണ്ട് എന്ന കണക്കിന് ഈ അഭിപ്രായം കാണാം. എഫ്ബിയിലെ അഭിപ്രായങ്ങളും മറ്റും കണ്ട് കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന പണം മുടക്കി, അതിലും വിലയുള്ള സമയം ചിലവഴിച്ച് വാങ്ങി വായിക്കുന്ന പുസ്തകങ്ങൾ നിലവാരം ഇല്ലാത്തതാണെങ്കിൽ, ആ അഭിപ്രായം വായനക്കാർ എവിടേയും പറയും. അത് സ്വാഭാവികമാണ് , അത് പറയേണ്ടതും ആണ്.
പക്ഷേ പുസ്തകം പുറത്തിറക്കാൻ ആഗ്രഹിച്ചും സ്വപ്നം കണ്ടും അതിനായി പബ്ലിഷർ ചോദിക്കുന്ന പണം ശേഖരിച്ചു കൊണ്ട്, പതുക്കെ ആ സ്വപ്നത്തിലേക്ക് നടക്കുന്ന പലരുടേയും ആത്മവിശ്വാസത്തിന് മുകളിൽ ഇത്തരം അഭിപ്രായങ്ങൾ കനത്ത പ്രഹരമാണ് ഏൽപ്പിക്കുക. അവരുടെ പദ്ധതികൾ എല്ലാം തകർന്ന് ഛിന്നഭിന്നമാകാൻ കൈയ്യിൽ നിന്നും പണം മുടക്കി ഇറക്കുന്ന പുസ്തകങ്ങൾ ചവറാണ് എന്ന അഭിപ്രായം ധാരാളം മതി. പൊതുവെ ഇതിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ലെങ്കിലും
ഇതിന്റെ പശ്ചാത്തലത്തിൽ എന്റെ അനുഭവം മാത്രം പറയാം. പലർക്കും അറിയാമായിരിക്കും, നീലച്ചടയൻ എന്റെ കൈയ്യിൽ നിന്ന് പണം മുടക്കി പുറത്തിറക്കിയ പുസ്തകമാണ്.
Also Read- സ്വന്തം പുസ്തകം സ്വയം പബ്ലിഷ് ചെയ്യാം; ഈ കാര്യങ്ങൾ അറിയാമെങ്കിൽ
കൈയ്യിൽ പണം ഉള്ള ആർക്ക് വേണമെങ്കിലും പുസ്തകം എഴുതാം എന്നൊരു സാഹചര്യം ഉണ്ടായത് കൊണ്ട് മാത്രമാണ് അത് അന്ന് പുറത്ത് വന്നത്.. അന്ന് 19,000 രൂപയായിരുന്നു അതിന്റെ ചിലവ് ( കവർ കൂടാതെ ) ഈ രണ്ടര വർഷത്തിനുള്ളിൽ ഏതാണ്ട് രണ്ട് ലക്ഷം രൂപ ആ പുസ്തകത്തിൽ നിന്നും റോയൽറ്റി ആയി ലഭിച്ചിരുന്നു. എന്നെ സംബന്ധിച്ച് അത് വലിയ തുകയാണ്. (വലിയ എഴുത്തുകാർ ഇന്റർവ്യൂ നൽകുമ്പോൾ എഴുത്തിൽ നിന്ന് വരുമാനമില്ല എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ല ) ഏത് അളവ് കോലിൽ പിടിച്ച് അളന്നാലും പണം മുടക്കിയ ആളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ലാഭമാണ്. എന്നാൽ ധാരാളം വിറ്റഴിയുന്നു എന്നത് കൊണ്ട് പുസ്തകം മികച്ചതാണ് എന്നൊരു ധാരണ എനിക്കില്ല. മികച്ചതെല്ലാം ധാരാളമായി വിറ്റഴിയുമെങ്കിൽ അരുൺ ആർഷയുടെ ദാമിയന്റെ അതിഥികൾ ഒക്കെ ഇവിടെ ബെസ്റ്റ് സെല്ലർ ആയിരുന്നേനെ ( ആ വിഭാഗത്തിൽ ). എന്നെ സംബന്ധിച്ച് ഇത് ലാഭമായിരുന്നു എന്ന് മാത്രമാണ് പറഞ്ഞത്. രണ്ടാമത്തെ വിഷയം നിലവാരത്തിന്റെ ആണ്.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (യുവ പുരസ്കാർ ) കേരള സാഹിത്യ അക്കാദമി അവാർഡ് ( ഗീതാഹിരണ്യൻ ) എന്നിവയുടെ ചുരുക്കപ്പട്ടികയിൽ കൈയ്യിൽ നിന്ന് പണം മുടക്കി 300 കോപ്പിയോളം അടിച്ച് അതിൽ 55 കോപ്പി ഞാൻ തന്നെ വാങ്ങിക്കേണ്ടി വന്ന ഈ പുസ്തകം ഉൾപ്പെട്ടിട്ടുണ്ട്. ഇത് ക്വാളിറ്റിയെ നിർണ്ണയിക്കുന്ന ഒരു ഘടകം ആണോ എന്ന് ചോദിച്ചാൽ എന്റെ വ്യക്തിപരമായ അനുഭവത്തിലും അഭിപ്രായത്തിലും അല്ല എന്ന് മാത്രമേ പറയാനാകു. എങ്കിലും എവിടേയും അവസരങ്ങൾ ലഭിക്കാത്ത ഒരു ഭാഗ്യാന്വേഷിയായ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യമാണ്. നീലച്ചടയൻ അതിന്റെ ഏഴാം പതിപ്പിൽ ഇന്നും മാർക്കറ്റിൽ ഉണ്ട്, അതേ കാലത്ത് സ്വന്തം പണം മുടക്കി തന്നെ പുറത്തിറക്കിയ വേറേയും ചില ടൈറ്റിലുകൾ ഇന്നും ധാരാളമായി വിറ്റഴിയുന്നുണ്ട് ( അവരുടെ സ്വകാര്യതയെ മുൻ നിർത്തി അതിന്റെ പേരുകൾ പറയാതിരിക്കാൻ എല്ലാ നിലയിലും ഞാൻ ബാധ്യസ്ഥനായതു കൊണ്ടാണ് അതിന്റെ പേരുകൾ പറയാത്തത് ).
Also Read- പുതിയ മലയാള എഴുത്തുകാരുടെ ഭാഷ വായനയില്‍ നിന്ന് അകറ്റുന്നുണ്ടോ?
എന്നാൽ അതേ കാലത്ത് പ്രസാധകർ പരമ്പാരഗത രീതിയിൽ തിരഞ്ഞെടുത്ത് സ്വന്തം പണം മുടക്കി, കൊട്ടിഘോഷിച്ച് ഇറക്കിയ പല പുസ്തകങ്ങളും ഇന്ന് വിൽപ്പനയിലോ, വായനയിലോ ഇല്ല. പ്രസാധകർ തിരഞ്ഞെടുക്കുന്നത് മുന്തിയത്, സ്വയം പണം മുടക്കി ഇറക്കുന്നത് 'ചവർ' എന്നൊരു പട്ടിക തിരിക്കുന്നതിൽ അർത്ഥം ഉണ്ടെന്ന് തോന്നുന്നില്ല. വലിയ വായന ഉള്ളവരാണു പുസ്തകങ്ങൾ എഴുതേണ്ടത് എന്നൊരു പൊതുബോധവും സാധാരണ നിലയിൽ സമൂഹത്തിൽ പ്രവർത്തിച്ചു കാണാറുണ്ട്. എനിക്ക് വലിയ വായന ഇല്ലെന്ന് ഒരാഴ്ച്ച മുൻപ് പോലും ഏതോ ഒരു സ്ത്രീ കളിയാക്കുന്നത് കണ്ടിട്ടുണ്ട്. ഇത്തരം ബാലിശമായ അഭിപ്രായങ്ങൾ മറുപടി അർഹിക്കുന്നില്ലെങ്കിലും വായന ഇല്ലെങ്കിൽ അത് ഇല്ലാ എന്ന് പറയാൻ ആരേയും ഭയക്കേണ്ടതില്ല. വായിക്കുന്നവർ മാത്രമാണ് എഴുതുവാൻ യോഗ്യരായവർ, പ്രസാധകർ തിരഞ്ഞെടുക്കുന്നവർ മാത്രമാണ് മികച്ച എഴുത്തുകാർ എന്നൊക്കെയുള്ള ധാരണകൾക്ക് കാലാ കാലങ്ങളിൽ വെള്ളവും വളവും കൊടുത്ത് തന്നെയാണ് എഴുത്ത് എല്ലാ കാലത്തും ചിലരുടെ കുത്തകയാക്കി നിലനിർത്താൻ തൽപ്പരകക്ഷികൾ ശ്രമിച്ചു കൊണ്ടിരുന്നത്.
Also Read- ‘സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും, സിസ്റ്റർ ആണെങ്കിൽ അതിലും നല്ലത്’; ടി പത്മനാഭൻ
മലയാളത്തിലെ ഏറ്റവും വലിയ പബ്ലിഷറുടെ താക്കോൽ സ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയുടെ കൂടെ മറ്റെന്തോ വിഷയം സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഒരു മാസം ഏതാണ്ട് അഞ്ഞൂറിന് മുകളിൽ പുസ്തകങ്ങൾ ( അതിന്റെ മാനു സ്ക്രിപ്റ്റ്) അവരുടെ സ്ഥാപനത്തിൽ അയച്ചു കിട്ടുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പോസ്റ്റ് എഴുതുന്നതിന് മുൻപ് വെറുതേ ഒന്ന് പരിശോധിച്ചപ്പോൾ ഇന്നലെ ഒരു ദിവസം മാത്രം പുതിയ അഞ്ച് പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. പ്രമുഖർ ഒന്നോ രണ്ടോ പുസ്തകങ്ങൾ വർഷം എഴുതുന്നുണ്ട്. ക്യുവിൽ ഉള്ള മറ്റു പുസ്തകങ്ങൾ ബ്ലോക്ക് ചെയ്താണ് ഇവരുടെ പുസ്തകങ്ങൾ പ്രസാധകർ എഴുതി ചൂടാറും മുൻപ് വിൽപ്പനയക്ക് എത്തിക്കുന്നത്. ഇതിന് അപൂർവ്വം അപവാദങ്ങൾ ഉണ്ടെങ്കിൽ പോലും മലയാളത്തിലെ പേരെടുത്ത മിക്കവാറും പ്രസാധകരുടെ ഗേറ്റുകൾ എല്ലാം പുതിയ എഴുത്തുകാർക്ക് മുന്നിൽ അടഞ്ഞ് കിടക്കുകയാണ്. മുൻപ് ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞാൽ അടുത്ത പുസ്തകം പ്രസാധകർ സ്വീകരിക്കും എന്നത് പരസ്യമായ ഒരു രഹസ്യമാണ്, അതാണ് സാധാരണ അനുഭവം. പക്ഷേ ആദ്യ പുസ്തകം നമ്മൾ എങ്ങനെയാണ് പുറത്തിറക്കുക...?
ഒരു ഗേറ്റ് പല തവണ ചെന്നാലും അടഞ്ഞ് കിടക്കുകയാണെങ്കിൽ, അത് തള്ളിയിട്ടും തുറക്കുന്നില്ലെങ്കിൽ അകത്ത് കടക്കണമെന്ന് നിർബന്ധം ഉള്ളവരുടെ അടുത്ത പരിപാടി മതില് ചാടി കടക്കുക എന്നതാണ്. ഞാൻ അങ്ങനെ മതില് ചാടി കടന്നപ്പോൾ ആ ഗേറ്റ് എനിക്ക് പിൽക്കാലത്ത് ഉള്ളിൽ നിന്ന് തുറക്കാൻ സാധിച്ചിട്ടുണ്ട്. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്, എന്നെ സംബന്ധിച്ചിടത്തോളം ഈ മതിലിന് ഏറ്റവും ഉയരം കുറഞ്ഞ ഭാഗം 'പണം നൽകി, പേജ് എണ്ണി പുസ്തകം പ്രസിദ്ധീകരിക്കുക എന്നതായിരുന്നു' . അപ്പുറം കടന്ന് ചെന്നാൽ നമ്മുടെ പേരിനു നേരെ പിന്നീട് മായാത്ത മുദ്രയടിക്കുന്നത് വായനക്കാരാണ്. ആ മുദ്ര നന്നായിരിക്കാൻ നമ്മൾ പണി വേറേ എടുക്കണം, അത് മറ്റൊരു വിഷയം ! അവരുടെ മുന്നിലേക്ക് നമ്മുടെ പുസ്തകം എത്തിക്കുക എന്നതാണ് ഏറ്റവും വലിയ കടമ്പ.
ഇതിൽ നടക്കുന്ന ചർച്ചകളെ ഞാൻ എതിർക്കുകയോ, അനുകൂലിക്കകയോ ചെയ്യുന്നില്ല. അങ്ങനെ ചെയ്യണമെങ്കിൽ നമുക്ക് ധാരാളം അറിവും ആത്മവിശ്വാസവും ആവശ്യം ആണ്. ആദ്യത്തെ സിനിമ\ ആദ്യത്തെ ബുക്ക് ഒക്കെ ചെയ്യുക ഈ കാലത്ത് ഒരു ബുദ്ധിമുട്ടേ അല്ല. ആരെങ്കിലും ഒക്കെ വന്ന് നിങ്ങൾക്ക് തല വെക്കും. പക്ഷേ ചെയ്ത് കഴിഞ്ഞാൽ അത് പിന്നീട് നിങ്ങളുടെ പേരിന്റെ ഭാഗമാണ്. അനേകം അവസരങ്ങൾ നിങ്ങൾക്ക് നഷ്ട്ടമാകാൻ ഈ ഒരു വർക്ക് മതി. അത് കാരണം ആദ്യത്തെ വർക്ക് വളരെ ശ്രദ്ധിച്ച് ചെയ്യുക. ഇതു സംവിധായകൻ ലാൽ പറഞ്ഞതാണ്. എല്ലാവരും എഴുത്തുകാരാകുന്ന, എല്ലാവരും പാട്ടുപാടുന്ന ഒരു കാലത്തെ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നതെന്ന് ഒരിക്കൽ ജാസി ഗിഫ്റ്റ് ചോദിച്ചിട്ടുണ്ട്. സ്വന്തമായി പണം മുടക്കി ഇറക്കുന്ന പുസ്തകങ്ങൾ രണ്ടാം തരം അല്ല, ക്വാളിറ്റി ഇല്ലാത്ത പുസ്തകങ്ങൾ ആണു രണ്ടാം തരം പുസ്തകങ്ങൾ*.
കൂടുതൽ പേർ എഴുത്തിലേക്ക് വരട്ടെ എന്നാണ് വ്യക്തിപരമായി ഏറ്റവും വലിയ ആഗ്രഹം, വായനക്കാരെ ഇതു ദോഷകരമായി ബാധിക്കുമോ എന്ന് അറിയില്ല. പക്ഷേ ഒരു എഴുത്തുകാരൻ\ എഴുത്തുകാരി എന്ന നിലയിൽ കനത്ത മൽസരം ഉണ്ടാകുന്നത് വ്യക്തിപരമായി നമുക്ക് ഗുണം ചെയ്യും. ഞാൻ പറയുന്നതിനെല്ലാം ഈ പുസ്തകം കടന്ന് വന്ന വഴികൾ വാചാലമായി സാക്ഷ്യം വഹിക്കുന്നത് കൊണ്ടാണ് പുസ്തകത്തിന്റെ പേര് ഈ എഴുത്തിൽ പല തവണ ഉപയോഗിക്കേണ്ടി വന്നത്. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ വരിക, ഇഷ്ട്ടപ്പെട്ട ഇടങ്ങളിലേക്ക് കടന്നു വരാൻ ആരും നമുക്ക് ക്ഷണക്കത്ത് അയക്കേണ്ടതില്ല !
( 'നീലച്ചടയൻ' എന്ന ആദ്യ പുസ്തകം സ്വന്തനിലയിൽ പ്രസിദ്ധീകരിച്ച അഖിൽ കെ യുടെ 'സിംഹത്തിന്റെ കഥ' എന്ന നോവലും പുറത്തിറങ്ങി. രണ്ടു പുസ്തകങ്ങളും കുറഞ്ഞ കാലത്തിനിടെ അനേക പതിപ്പുകൾ പിന്നിട്ടു)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam literature, Mt vasudevan nair, Woman writers