രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതരാമന്‍ ഇന്ന് അവതരിപ്പിക്കും. അവശ്യസാധനങ്ങളുടെ വില വര്‍ധനവ് അടക്കം പൊതുജനങ്ങള്‍ ഉറ്റുനോക്കുന്ന നിരവധി കാര്യങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുക. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന 2023-24 സാമ്പത്തിക വര്‍ഷം മുതലാണ് ബാധകമാകുന്നതെങ്കിലും 2023 ഫെബ്രുവരി ഒന്ന് മുതല്‍ കാര്യമായ ചില മാറ്റങ്ങള്‍ കേരളത്തിലുള്ളവരെ നേരിട്ട് ബാധിക്കും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വൈദ്യുതി നിരക്കിലെ വര്‍ധനവ്
സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ നാലുമാസത്തേക്കാണ് വൈദ്യുതി നിരക്ക് കൂട്ടുന്നത്. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയത്.
സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്.കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
പാചകവാതക വില
എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില എല്ലാ മാസവും ഒന്നാം തീയതിയാണ് കമ്പനികള്‍ അവലോകനം ചെയ്യുന്നത്. ഇതിന് ശേഷമാണ് ഗ്യാസ് സിലിണ്ടറുകളുടെ വില കൂടുകയോ കുറയുകയോ ചെയ്യുന്നത്.അതേസമയം ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണ വലിയ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍
ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഇടപാടുകാര്‍ ഫെബ്രുവരി 1 മുതല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ദിവസം മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുന്നതിന് ചെലവേറും. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടിന് 1 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ നിയമം 2023 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.
വാഹനങ്ങളുടെ വില
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനികളിലൊന്നായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ യാത്രാ വാഹനങ്ങളുടെ വില ഫെബ്രുവരി 1 മുതല്‍ വര്‍ധിപ്പിക്കും .പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുള്ള വാഹനങ്ങളുടെ വില മോഡലും വേരിയന്റും അനുസരിച്ച് ശരാശരി 1.2 ശതമാനം വര്‍ധിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് അഞ്ചാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്ത വർഷം 6.8 %വരെ വളർച്ച മാത്രമേ നേടാൻ കഴിയൂ എന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ട് കണക്കിലെടുത്ത് വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളും ബജറ്റിൽഉണ്ടാകും. ധനക്കമ്മി കുറയ്ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.
Also Read-Union Budget 2023| കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പ്രതീക്ഷകൾ
തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ ബജറ്റായതിനാല്‍ നികുതി വർധനക്ക് സാധ്യതയില്ല. എന്നാൽ സ്വകാര്യവത്കരണത്തിലൂടെ വരുമാനം വർധിപ്പിക്കാനുള്ള കൂടുതല്‍ ശ്രമം ഇത്തവണയും ഉണ്ടാകും. ഇതിലൂടെ 75,000-80,000 കോടിയെങ്കിലും സമാഹരിക്കാനാണൂ സർക്കാർ ശ്രമം. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതില്‍ സർക്കാര്‍ കൂടുതല്‍ നടപടി സ്വീകരിച്ചേക്കും.
സബ്‌സിഡികൾ വെട്ടിക്കുറക്കൽ, ആദായനികുതി നിരക്കിൽ മാറ്റം, സ്റ്റാൻഡേഡ് ഡിഡക്ഷൻ പരിധി ഉയർത്തൽ, 80-സി പ്രകാരമുള്ള ഇളവ് വർധിപ്പിക്കൽ, വർക് ഫ്രം ഹോം അലവൻസ് പ്രഖ്യാപനം, കാർഷിക മേഖലയ്ക്ക് കൂടുതൽ പിന്തുണ, പാൻ കാർഡ് ഏക ബിസിനസ് ഐ.ഡി എന്നിങ്ങനെ തുടങ്ങിയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമോ അതോ നിലവിലെ അവസ്ഥ തുടരുമോയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എന്തൊക്കെ തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമെന്നും ജനങ്ങൾ ഉറ്റുനോക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.