ആകാശ എയറിന് (Akasa Air) ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ-യിൽ (DGCA) നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (Air Operator Certificate) ലഭിച്ചു. ഈ മാസം അവസാനത്തോടെ തങ്ങളുടെ വ്യാവസായിക സർവീസ് ആരംഭിക്കുമെന്ന് ആകാശ എയർ അറിയിച്ചു. എയർലൈനിന്റെ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ മാനദണ്ഡവും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കാൻ കഴിഞ്ഞിട്ടുള്ളതിനാലാണ് തങ്ങൾക്ക് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതെന്നും അവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഡിജിസിഎ-യുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ) മേൽനോട്ടത്തിൽ നിരവധി പരീക്ഷണ പറക്കലുകൾ നടത്തി അവയെല്ലാം എയർലൈൻ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ആകാശ എയറിന് പ്രവർത്തനാനുമതി ലഭിച്ചത്. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന എയർലൈൻ അവരുടെ ആദ്യത്തെ ബോയിംഗ് 737 മാക്സ് വിമാനം ജൂൺ 21നാണ് ഇന്ത്യയിൽ പുറത്തിറക്കിയത്.
“പ്രവർത്തന അനുമതിക്കായി സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള പ്രക്രിയക്കിടയിൽ ക്രിയാത്മകമായ മാർഗനിർദേശങ്ങളും സജീവ പിന്തുണയും നൽകി തങ്ങളുടെ പ്രവർത്തനം ഉയർന്ന നിലവാരത്തിൽ കാര്യക്ഷമതയോടെ പൂർത്തിയാക്കിയതിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനോടും ഡിജിസിഎയോടും നന്ദി പറയുന്നു. ജൂലൈ അവസാനത്തോടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻെറ ഭാഗമായി ഫ്ലൈറ്റുകൾ വിൽപ്പനയ്‌ക്കായി വെക്കാൻ ഞങ്ങൾ ഇപ്പോൾ തയ്യാറെടുക്കുകയാണ്," ആകാശ എയറിന്റെ സ്ഥാപക-ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബെ പറഞ്ഞു.
എല്ലാ മേഖലയിലും ഡിജിറ്റലൈസേഷൻ പദ്ധതികൾ ഗംഭീരമായി മുന്നോട്ട് പോവുമ്പോൾ സർക്കാരിന്റെ ഇജിസിഎ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തുടക്കം മുതൽ അവസാനം വരെയുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ആദ്യത്തെ എയർലൈനാണ് ആകാശ എയർ എന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
എയർലൈൻ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനായി എല്ലാ തരത്തിലുള്ള തയ്യാറെടുപ്പുകളും ആകാശ എയർ നടത്തിയിട്ടുണ്ട്. ഈ മാസാവസാനം രണ്ട് വിമാനങ്ങളുമായി വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ വേണ്ടിയാണ് പദ്ധതിയിട്ടിരിക്കുന്നത്. തുടർന്ന് എല്ലാ മാസവും പുതിയ വിമാനങ്ങൾ കൂട്ടിച്ചേർത്ത് സർവീസുകൾ വർധിപ്പിക്കും. 2022-23 സാമ്പത്തിക വർഷത്തിൽ, എയർലൈൻസിന് 18 വിമാനങ്ങളെങ്കിലും ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതിന് ശേഷം കൂടുതൽ എണ്ണം വിമാനങ്ങളെ കൂട്ടിച്ചേർക്കും.
പിന്നീട് ഓരോ 12 മാസത്തിലും 12-14 വിമാനങ്ങൾ കൂട്ടിച്ചേർത്ത് കൊണ്ട് അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങളുടെ ഓർഡർ പൂർത്തിയാക്കാനാണ് എയർലൈൻസ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അപ്പോഴേക്കും ഇന്ത്യയിലെ പ്രധാന എയർലൈനുകളിലൊന്നായി വളരാൻ ആകാശ എയർ ആഗ്രഹിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ ബോയിംഗിൽ നിന്ന് 72 എണ്ണം ‘737 മാക്സ്’ വിമാനങ്ങൾ ഓർഡർ ചെയ്യുന്നതായി ആകാശ എയർ പ്രഖ്യാപിച്ചിരുന്നു. 737 MAX കുടുംബത്തിൽ നിന്നുള്ള രണ്ട് തരം വിമാനങ്ങളാണ് ഈ ഓർഡറിൽ ഉൾപ്പെടുന്നത്. 737-8, 737-8-200 എന്നിവയാണ് ബോയിങ്ങിൽ നിന്ന് ആകാശ എയർ ഓർഡർ ചെയ്തിട്ടുള്ള രണ്ട് വകഭേദങ്ങളിലുള്ള വിമാനങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.