ഡിജിറ്റൽ മാധ്യമങ്ങളിലെ വിദേശ നിക്ഷേപം 26 ശതമാനത്തിൽ കൂടരുത്; കർശന മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ
ഡിജിറ്റൽ മാധ്യമങ്ങളിലെ വിദേശ നിക്ഷേപം 26 ശതമാനത്തിൽ കൂടരുത്; കർശന മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ
വിദേശ നിക്ഷേപം 26 ശതമാനത്തില്‍ കൂടുതലുളള കമ്പനികളും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2021 ഒക്ടോബര്‍ 15നുളളില്‍ വിദേശനിക്ഷേപം 26 ശതമാനത്തിന് താഴെയാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപംസംബന്ധിച്ച് കർശന മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ മാധ്യമങ്ങളിൽ അനുവദിച്ചിരിക്കുന്ന വിദേശ നിക്ഷേപ പരിധി 26 ശതമാനമാണ്. ഇതില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിച്ചവര്‍ കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കി.
26 ശതമാനത്തില്‍ കുറവ് വിദേശ നിക്ഷേപമുളള കമ്പനികള്‍ ഒരുമാസത്തിനുള്ളില്‍ ഓഹരികളുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഡയറക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍, ഓഹരിഉടമകള്‍ എന്നിവരുടെ വിവരങ്ങളും ലഭ്യമാക്കണം.
വിദേശ നിക്ഷേപം 26 ശതമാനത്തില്‍ കൂടുതലുളള കമ്പനികളും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2021 ഒക്ടോബര്‍ 15നുളളില്‍ വിദേശനിക്ഷേപം 26 ശതമാനത്തിന് താഴെയാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതിനു ശേഷം മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷിക്കാം.
രാജ്യത്ത് പുതുതായി വിദേശ നിക്ഷേപം കൊണ്ടുവരാൻ ആഗ്രഹിക്കുന്നസ്ഥാപനങ്ങൾ ഡി.പി.ഐ.ഐ.ടി.യുടെ വിദേശ നിക്ഷേപ പോർട്ടൽ വഴി കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്നും ഉത്തരവിൽ പറയുന്നു. ഓരോ സ്ഥാപനവും ഡയറക്ടർ ബോർഡിന്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും പൗരത്വ സംബന്ധിയായ നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ നിഷ്ക്കർഷിക്കുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.