ലോകരാജ്യങ്ങള്‍ക്കിടയില്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ ഒരു ഹബ്ബായി മാറിക്കഴിഞ്ഞ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ എംഎസ്എംഇകള്‍ (micro small and medium enterprises) മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നല്ലൊരു ഭാഗം സംഭാവന ചെയ്യുന്നുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയിലും നല്ലൊരു സംഭാവന നല്കുന്ന മേഖല കൂടിയാണ് എംഎസ്എംഇകള്‍. എന്നാല്‍ ഈ മേഖലയിലും ലിംഗ വ്യത്യാസം നിലനില്ക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത. സംരംഭങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നതിലും ഇത് ചില തടസങ്ങള്‍ സൃഷ്ടിക്കുന്നു.
സ്ത്രീകള്‍ നയിക്കുന്ന എംഎസ്എംഇകളാണ് ഈ ധനസഹായ വെല്ലുവിളി നേരിടുന്ന ഒരു പ്രധാന വിഭാഗം. ഇക്കാര്യത്തെപ്പറ്റി ഇന്ത്യാ ടൈംസിന് നല്കിയ അഭിമുഖത്തില്‍ എഷ്യന്‍ വെഞ്ച്വര്‍ ഫിലാന്ത്രോപ്പി നെറ്റ് വര്‍ക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ലാവണ്യ ജയറാം തുറന്ന് പറഞ്ഞിരുന്നു. ലിംഗവ്യത്യാസമില്ലാത്ത നയങ്ങള്‍ ആവശ്യമാണെന്നും ധനകാര്യ പദ്ധതികള്‍ സ്ത്രീകള്‍ക്ക് കൂടി ലഭ്യമാക്കുന്ന ഒരു തുറന്ന വ്യവസ്ഥയുണ്ടാകണമെന്നും അവര്‍ വാദിച്ചിരുന്നു.
എന്നാല്‍ സ്ത്രീകള്‍ നേതൃത്വം നല്കുന്ന എംഎസ്എംഇകള്‍ക്ക് അര്‍ഹമായ ധനസഹായം ലഭ്യമാക്കുന്നതില്‍ നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. അത് എന്തൊക്കെയാണെന്നാണ് ഇനി പറയുന്നത്. ഭൂരിഭാഗം വരുന്ന വനിതാ സംരംഭകരും തങ്ങളുടെ ബിസിനസ് ആരംഭിക്കുന്നത് സ്വന്തം സമ്പാദ്യത്തെ ആശ്രയിച്ചാണ്. സാങ്കേതിക വിദ്യയിലേക്കും ധനകാര്യ ഫണ്ടിംഗിനെപ്പറ്റിയുള്ള ശരിയായ ധാരണയില്ലാത്തതുമാണ് ഈ ഒരു തീരുമാനത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നത്.
കൂടാതെ കോവിഡ് മഹാമാരിക്കാലത്ത് വനിതാ സംരംഭകര്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചില്ലറയൊന്നുമല്ല. അവസരങ്ങള്‍ ലഭിക്കാതെ തങ്ങളുടെ ബിസിനസില്‍ നിരാശരായി പിന്‍നിരയിലേക്ക് ഒരു വിഭാഗം വനിതകള്‍ക്ക് നില്‍ക്കേണ്ടി വന്നിരുന്നു. സാമൂഹികമായുള്ള വ്യത്യാസം, അനിയോജ്യമായ വായ്പാ സഹായം ലഭിക്കാത്ത അവസ്ഥ, സാമ്പത്തികേതര സേവനങ്ങളിലേക്കുള്ള പരിമിതമായ ലഭ്യത എന്നിവയെല്ലാം വനിതാ സംരംഭകര്‍ നേരിടേണ്ടി വന്നിരുന്നു.
ഇത്തരം പ്രശ്നങ്ങളെ നേരിടാനും വനിതാ ശാക്തീകരണം യാഥാര്‍ത്ഥ്യമാക്കാനും എവിപിഎന്‍ ശ്രമിക്കുന്നുണ്ട്. ഇവരുടെ കീഴില്‍ വനിതാ സംരംഭകര്‍ക്കായി ഒരു ഫണ്ടിംഗും നിലനില്‍ക്കുന്നുണ്ട്. ഏഷ്യയിലെ സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ചില സംഘടനകളെ പിന്തുണയ്ക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. അത്തരം സംഘടനകള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കാനും അവ കൃത്യമായി വിന്യസിക്കാനും എവിപിഎന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എംഎസ്എംഇ മേഖലയിലെ സ്ത്രീ പ്രാതിനിധ്യം
നമ്മുടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 30 ശതമാനം സംഭാവന ചെയ്യുന്ന മേഖലയാണ് എംഎസ്എംഇകള്‍. എംഎസ്എംഇ മേഖലയില്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ വെറും 20 ശതമാനം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഈ മേഖലയിലെ ലിംഗവ്യത്യാസമാണ് കാണിക്കുന്നത്.അതിനാല്‍ ഈ വ്യത്യാസം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്.
ഇന്ത്യയെ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയായി മാറ്റണമെങ്കില്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ വര്‍ധിപ്പിക്കാനാവശ്യമായ നയങ്ങളും പ്രാവര്‍ത്തികമാക്കേണ്ടതാണ്. അതിനായി വനിതാ സംരംഭകര്‍ക്ക് സമയബന്ധിതമായി ധനസഹായം എത്തിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ സാമ്പത്തിക പ്രശ്ന പരിഹാരത്തിന് ആവശ്യമായ ബോധവല്‍ക്കരണവും അവര്‍ക്ക് നല്‍കേണ്ടതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.