മെയ് 2 ന് തുടർച്ചയായി 26-ാം ദിവസവും പെട്രോൾ, ഡീസൽ വിലകൾ (petrol, diesel prices) മാറ്റമില്ലാതെ തുടരുന്നു. നിരക്ക് പരിഷ്കരണത്തിലെ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം മാർച്ച് 22ന് പെട്രോൾ, ഡീസൽ നിരക്കുകൾ തുടർച്ചയായി വർധിപ്പിച്ചിരുന്നു. 14 തവണയായി ലിറ്ററിന് 10 രൂപ വീതം ഉയർന്നു. ഏപ്രിൽ ആറിനാണ് അവസാനമായി ഇന്ധനവില ലിറ്ററിന് 80 പൈസ വർധിപ്പിച്ചത്.
ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്.
മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
ഏപ്രിൽ 27 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർന്ന ഇന്ധന വിലയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആനുകൂല്യങ്ങൾ കൈമാറുന്നതിനും പൗരന്മാരുടെ മേലുള്ള ഭാരം ലഘൂകരിക്കുന്നതിനും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കണമെന്ന് മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ചു. ചില സംസ്ഥാനങ്ങൾ നികുതി കുറച്ചെങ്കിലും മറ്റുള്ളവ ഇതുവരെ ഇളവ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ആഭ്യന്തര റീട്ടെയിൽ ഇന്ധന വില അന്താരാഷ്ട്ര എണ്ണ വില ബാരലിന് 95 ഡോളറിന് നിരക്കിന് അനുസൃതമാണെന്ന് ഏപ്രിൽ 12 ലെ ഒരു റിപ്പോർട്ട് പ്രസ്താവിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീപ്പയ്‌ക്ക് 100 ഡോളറിനടുത്ത് എത്തിയതോടെ ആഭ്യന്തര ഇന്ധന വില കുറച്ച് സമയത്തേക്ക് വീണ്ടും മരവിപ്പിച്ചേക്കാനും സാധ്യതയുണ്ട്.
എണ്ണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ 80% ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ക്രൂഡ് വിലയിലെ ആഗോള ചലനത്തിനനുസരിച്ച് ചില്ലറ വിൽപ്പന നിരക്കുകൾ ക്രമീകരിക്കുന്നു. പ്രതിദിന അടിസ്ഥാനത്തിൽ, കഴിഞ്ഞ 15 ദിവസങ്ങളിലെ ആഗോള വിപണിയിലെ ബെഞ്ച്മാർക്ക് ഇന്ധനത്തിന്റെ ശരാശരി വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ച് എണ്ണ വിപണന കമ്പനികൾ (OMCs) പെട്രോളിന്റെയും ഡീസലിന്റെയും നിരക്കുകൾ ക്രമീകരിക്കുന്നു. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം പ്രാബല്യത്തിൽ വരും.
2021 നവംബർ 3 മുതൽ 2022 മാർച്ച് 22 വരെ, കേന്ദ്ര സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്സൈസ് തീരുവ കുറച്ചതിന് ശേഷം ഇന്ധന വില മരവിപ്പിച്ചിരുന്നു. കൂടാതെ പല സംസ്ഥാനങ്ങളും സംസ്ഥാന നികുതി കുറയ്ക്കുകയും ചെയ്തു.
ഈ കാലയളവിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലും വർധനവുണ്ടായി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് മരവിപ്പിക്കലിന് കാരണമായതെന്ന ഊഹാപോഹങ്ങൾക്ക് ഇത് കാരണമായി. മാർച്ച് 10 ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഇന്ധന വില വർധിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു.
മാർച്ച് 22 മുതൽ ഒഎംസികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില വർധിപ്പിക്കാൻ തുടങ്ങി. മാർച്ചിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 6.40 രൂപ വീതം വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ ലിറ്ററിന് 3.60 രൂപ വീതം ഉയർത്തി. അതിനാൽ ലിറ്ററിന് ആകെമൊത്തം 10 രൂപ വീതം വർധിച്ചിട്ടുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.