'വരുമാനം ഉയരുന്നില്ല, കടം പെരുകുന്നു'; സംസ്ഥാനത്തിന് പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റിയുടെ മുന്നറിയിപ്പ്
'വരുമാനം ഉയരുന്നില്ല, കടം പെരുകുന്നു'; സംസ്ഥാനത്തിന് പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റിയുടെ മുന്നറിയിപ്പ്
പൊതുകടം രണ്ടര ലക്ഷം കോടി കവിഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. കടക്കെണിയിൽ നിന്നും രക്ഷ നേടാൻ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുകയോ ശമ്പളത്തിനും പെൻഷനുമായുള്ള ചെലവ് കുറയ്ക്കുകയോ ചെയ്യണമെന്നും സമിതി നിർദേശിച്ചു
തിരുവനന്തപുരം: സംസ്ഥാനം ഗുരുതര കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റി. പൊതുകടം രണ്ടര ലക്ഷം കോടി കവിഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. കടക്കെണിയിൽ നിന്നും രക്ഷ നേടാൻ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുകയോ ശമ്പളത്തിനും പെൻഷനുമായുള്ള ചെലവ് കുറയ്ക്കുകയോ ചെയ്യണമെന്നും സമിതി നിർദേശിച്ചു. സമിതി ധനമന്ത്രി ടി.എം. തോമസ് ഐസക്കിനു സമർപ്പിച്ച റിപ്പോർട്ട് നിയമസഭയിൽ വച്ചു.
കഴിഞ്ഞ 7 വർഷത്തെ കണക്കനുസരിച്ച് റവന്യു ചെലവിൽ 13.34 % വർധനയുണ്ടായപ്പോൾ റവന്യു വരുമാന വളർച്ച 10% മാത്രമാണ്. ഓരോ വർഷവും ശമ്പളച്ചെലവ് 10% വീതം വർധിക്കുകയാണ്. പലിശച്ചെലവ് 15 ശതമാനവും പെൻഷൻ ചെലവ് 12 ശതമാനവും കൂടുന്നു.
കടമെടുപ്പു പരിധി ജിഡിപിയുടെ 3 ശതമാനത്തിനുള്ളിൽ നിർത്തുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. പൊതുകടം രണ്ടര ലക്ഷം കോടി കവിഞ്ഞു. 14.5% വീതം ഓരോ വർഷവും കടം വർധിക്കുകയാണ്. ജനങ്ങളുടെ നിക്ഷേപവും മറ്റും കൈകാര്യം ചെയ്യുന്ന പബ്ലിക് അക്കൗണ്ടിൽ 77,397 കോടിയുടെ ബാധ്യതയും സർക്കാരിനുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബാധ്യതയും കടവുമുള്ളപ്പോൾ പബ്ലിക് അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു പ്രത്യേക സംവിധാനം ഒരുക്കണം. റവന്യു ചെലവിന്റെ 60.88% തുകയും പെൻഷനും ശമ്പളവും പലിശയും നൽകാൻ ചെലവഴിക്കുകയാണിപ്പോൾ. അതുകൊണ്ടു തന്നെ വികസന പദ്ധതികൾക്ക് പണം തികയുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളിൽ കുറവു വരുത്തിയാലേ കടം നിയന്ത്രിക്കാൻ കഴിയൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.