മുംബൈ: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അവസാനത്തെ വായ്പാനയ അവലോകനയോഗത്തിൽ ശക്തമായ ഇടപെടൽ നടത്തി റിസർവ്വ് ബാങ്ക്. റിപ്പോ നിരക്കില്‍ 25 ബോസിസ് പോയിന്റിന്റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് ആറേകാൽ ശതമാനമായും റിവേഴ്സ് റിപ്പോ ആറു ശതമാനമായും കുറഞ്ഞു. ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റ ആദ്യ യോഗമായിരുന്നു ഇത്. മൂന്നുദിവസമായി ചേർന്ന യോഗത്തിനൊടുവിലാണ് റിപ്പോ നിരക്ക് കുറച്ച കാര്യം പ്രഖ്യാപിച്ചത്.
പലിശ നിരക്കിൽ കുറവ് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചതോടെ ഭവന-വാഹന വായ്പകളുടെ പലിശ നിരക്ക് കുറയും. എന്നാൽ റിപ്പോ നിരക്ക് കുറച്ച് തീരുമാനം ഉടനടി ബാങ്കുകൾ ഏറ്റെടുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കാൻ തയ്യാറായാൽ, സ്വകാര്യബാങ്കുകളും ആ വഴിയെ വരും.
ഈ സാമ്പത്തികവർഷം അവസാനമായി ചേർന്ന യോഗങ്ങളിൽ റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താൻ റിസർവ്വ് ബാങ്ക് തയ്യാറായിരുന്നില്ല. 2017 ഓഗസ്റ്റിലാണ് ഇതിന് മുമ്പ് റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ അഞ്ച് മാസമായി ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലൂളള റീട്ടെയില്‍ പണപ്പെരുപ്പം നാല് ശതമാനത്തിലും താഴെയാണ് എന്നത് നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചുവെന്നാണ് സാമ്പത്തികരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. റിസര്‍വ് ബാങ്ക് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.
2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.