ഹോട്ടലുകളിലും (Hotels) റസ്റ്റോറന്റുകളിലും (Restaurants) സര്‍വീസ് ചാര്‍ജ് (Service Charge) ഈടാക്കുന്നത് വിലക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) അടുത്തിടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഹോട്ടലുകളും റസ്റ്റോറന്റുകളും ഭക്ഷണത്തിന്റെ ബില്ലിനോടൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നാണ് ഇതിൽ വ്യക്തമാക്കുന്നത്.
സര്‍വീസ് ചാര്‍ജ് നല്‍കുക എന്നത് ഉപഭോക്താക്കളുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്നതും ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ളതുമാണ്. ഇത് നിയമപ്രകാരം നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കുന്നു. എന്നാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉപഭോക്തൃ കാര്യ വകുപ്പിന് ലഭിക്കുന്നത്.
മറ്റ് പല ഫീസിന്റെയോ ചാര്‍ജിന്റെയോ മറവില്‍ റസ്റ്റോറന്റുകള്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ചേര്‍ക്കുന്നതായി ഉപഭോക്തൃ കാര്യ വകുപ്പിന് ലഭിച്ച പരാതികളില്‍ പറയുന്നു. ഇതിന് പുറമെ, ഉപഭോക്താവിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് സര്‍വീസ് ചാര്‍ജ് നല്കിയാല് മതിയെന്ന് വസ്തുത മറച്ച്വെയക്കുകയും സര്‍വീസ് ചാര്‍ജ് നല്‍കാത്ത ഉപഭോക്താക്കളെ അത് നല്കാന് ഹോട്ടലുകളും റസ്റ്റോറന്റുകളും നിര്‍ബന്ധിക്കുന്നതായും പരാതികളില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ രണ്ടിന് ഉപഭോക്തൃകാര്യ വകുപ്പ് റെസ്റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും സംഘടനയുമായി യോഗം ചേരുകയും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് നിര്‍ത്തണമെന്നും റെസ്റ്റോറന്റിന്റെയും ഹോട്ടലിന്റെയും സംഘടനയായ നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന് ഓഫ് ഇന്ത്യയോട് (എന്‍ആര്‍എഐ) ഉപഭോക്തൃകാര്യ മന്ത്രാലയം യോഗത്തില്‍ ആവശ്യപ്പെട്ടു. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ നിയമം കൊണ്ടുവരുമെന്നും യോഗത്തില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
റെസ്റ്റോറന്റും ഹോട്ടല്‍ സംഘടനയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് സിസിപിഎ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത് എന്തൊക്കെയെന്ന് നോക്കാം.
1) ഹോട്ടലുകളോ റെസ്റ്റോറന്റുകളോ ഭക്ഷണ ബില്ലിനോടൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കരുത്.
2) മറ്റ് പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല
3) സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന് ഹോട്ടലുകള്‍ക്ക് ഉപഭോക്താവിനെ നിര്‍ബന്ധിക്കാനാവില്ല. സര്‍വീസ് ചാര്‍ജ് താല്പര്യമുണ്ടെങ്കില് മാത്രം നല്കിയാല് മതിയെന്ന് ഉപഭോക്താവിനെ അറിയിക്കണം.
4) സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഹോട്ടലില്‍ പ്രവേശനം നിയന്ത്രിക്കുന്നത് ചട്ടലംഘനമാണ്.
5) ഭക്ഷണ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് കൂട്ടി അതിനുമേൽ ജിഎസ്ടി ഈടാക്കാന്‍ പാടില്ല.
സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ടാല്‍?
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഒരു ഹോട്ടലോ റെസ്റ്റോറന്റോ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായി ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
1) സര്‍വീസ് ചാര്‍ജ് ബില്ലില്‍ നിന്ന് ഒഴിവാക്കാന്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെടാം.
2) 1915 എന്ന ദേശീയ ഉപഭോക്തൃ ഹെല്പ് ലൈന്‍ നമ്പറിലോ, മൊബൈല്‍ ആപ്പ് വഴിയോ പരാതി നല്‍കാം.
3) സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് ഉപഭോക്താവിന് ഉപഭോക്തൃ കമ്മീഷനിലും പരാതി നല്‍കാം. ഇതോടൊപ്പം www.edaakhil.nic.in എന്ന വെബ്സൈറ്റ് വഴിയോ പരാതിപ്പെടാം.
4) ഉപഭോക്താവിന് ജില്ലാ കളക്ടർക്കും പരാതി സമര്‍പ്പിക്കാവുന്നതാണ്.
5) com-ccpa@nic.in എന്ന ഇ-മെയില്‍ വഴി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്കും പരായി അയക്കാം.
അതേസമയം, സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈനില്‍ ഉപഭോക്താക്കള്‍ നിരവധി പരാതികള്‍ (എന്‍സിഎച്ച്) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിര്‍ബന്ധിച്ച് സര്‍വീസ് ചാര്‍ജ് ഈടാക്കുക, താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം നല്‍കേണ്ട ഒന്നാണ് സര്‍വീസ് ചാര്‍ജ് എന്ന കാര്യം മറച്ചുവെയ്ക്കുക, സര്‍വീസ് ചാര്‍ജ് നൽകാത്ത ഉപഭോക്താക്കളെ ഉപദ്രവിക്കുക തുടങ്ങിയവയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരാതികളില്‍ ഉള്‍പ്പെടുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Guidelines, Hotel food