കോവിഡ് രോഗ വ്യാപനം കൂടിയതോടെ രാജ്യമൊട്ടാകെ നേരിട്ട അടച്ചിടൽ ഘട്ടം നാം അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി രാജ്യത്തെ മിക്ക കമ്പനികളും തങ്ങളുടെ പ്രവർത്തന രീതികളിലും മാറ്റം വരുത്തിയിരുന്നു. സ്ഥിരമായി ഓഫീസിൽ പോയി ജോലി ചെയ്യേണ്ടിയിരുന്ന, പല കമ്പനികളും തങ്ങളുടെ പ്രവർത്തന മാതൃകകൾ മാറ്റുകയും, തൽഫലമായി ജീവനക്കാർ വിദൂര സ്ഥലങ്ങളിരുന്ന് ജോലി ചെയ്യുന്ന രീതിയിലേയ്ക്ക് മാറുകയും ചെയ്തു.
എന്നാൽ ഇപ്പോൾ കോവിഡ് വാക്സിന്റെയും മറ്റും വരവോടെ പല കമ്പനികളും തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം, ഇതിൽ നിന്നും വ്യത്യസ്തമായ തീരുമാനങ്ങൾ കൈകൊള്ളുന്ന കമ്പനികളും ഉണ്ട്. മുൻനിര ഐടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവ്വീസ് അഥവാ ടിസിഎസ് അടുത്തിടെയാണ് തങ്ങളുടെ ജീവനക്കാരുടെ നാലിൽ ഒരു വിഭാഗത്തിന് ഭാവിയിലും വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ഒരു 25×25 മാതൃകയിലുള്ള ഹൈബ്രിഡ് പദ്ധതിയ്ക്കാണ് ഐടി ഭീമൻ പദ്ധതിയിട്ടു കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തന മാതൃക ആവിഷ്‌കരിക്കുന്നതോട് കൂടി തങ്ങളുടെ മൊത്തം ജീവനക്കാരുടെ 25 ശതമാനത്തിന് മാത്രമേ 2025 ഓടെ ഓഫീസിലെത്തി ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടാകുകയുള്ളു എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അത് പോലെ തന്നെ ജീവനക്കാർക്കും തങ്ങളുടെ സമയത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ ജോലിക്കാര്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരില്ലായെന്നും കമ്പനി പറയുന്നു
ഇന്ത്യയിലുടനീളമുള്ള ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തിന് വഴിയൊരുക്കുന്ന 25×25 ഫോർമുലയെക്കുറിച്ച് ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥൻ വിശദമായിത്തന്നെ സംസാരിച്ചരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രവണത നിർത്തിയ കമ്പനികളുടെ ഒരു നീണ്ട നിര തന്നെ നമുക്ക് മുന്നിലുണ്ട്. അതിൽ മുൻനിര സേവന ദാതാക്കളായ വിപ്രോ, നാസ്കോം, എച്ച്സിഎൽ ടെക്നോളജി, ഇൻഫോസിസ് എന്നിവ ഉൾപ്പെടുന്നു.
എന്താണ് 25×25 മാതൃക?ടിസിഎസിന്റെ ഓഫീസുകളിൽ നിന്നുള്ള ജോലി സുഗമമാക്കാൻ ലക്ഷ്യമാക്കിയാണ് പുതിയ ജോലി മാതൃകയായ 25×25 അവതരിപ്പിക്കുന്നത്. ഇതിലൂടെ 2025 വരെ ഏത് സമയത്തും 25 ശതമാനം വരുന്ന കമ്പനിയുടെ ജീവനക്കാരെ എതു സമയത്തും ഓഫീസിന് പുറത്ത് ജോലി ചെയ്യാനുള്ള അവസരം നൽകുന്നു. അതോടൊപ്പം തന്നെ അവർക്ക് ലഭിക്കുന്ന മറ്റൊരു സൗകര്യം എന്തെന്നാൽ, ജീവനക്കാർക്ക് അവരുടെ സമയത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ ഓഫീസ് ജോലിയ്ക്ക് വേണ്ടി ചെലവഴിക്കേണ്ടതില്ല എന്നതാണ്. പ്രായമായവരെയും കുട്ടികളെയും പരിചരിക്കുന്ന അമ്മമാർക്കും മറ്റ് വനിതാ ജീവനക്കാർക്കും ഇത് സഹായകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിദൂര ജോലി ഒരു മാനദണ്ഡമായി മാറുമ്പോൾ രാജ്യത്തെ രണ്ടാം കിട അല്ലങ്കിൽ മൂന്നാം കിട നഗരങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്.
2025 ആകുമ്പോഴേക്കും കമ്പനിയുടെ 25 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസിലെത്തി ജോലി ചെയ്യേണ്ടതുള്ളൂവെന്നും ആ 25 ശതമാനം ജീവനക്കാരും അവരുടെ ജോലിയിൽ 25 ശതമാനം മാത്രമേ ചെലവഴിക്കേണ്ടി വരികയുള്ളൂ എന്നും രാജേഷ് ഗോപിനാഥൻ തന്റെ അഭിമുഖത്തിൽ ഉറപ്പിച്ച് പറയുന്നു. ഈ മാതൃകയിൽ പ്രവർത്തിച്ച് മുന്നേറുമ്പോൾ, 2025 ഓടെ ഓഫീസിൽ നിന്ന് ജോലി ചെയ്യുന്ന 1.12 ലക്ഷം ജീവനക്കാരെ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.
ടിസിഎസിൽ നിന്ന് ലഭിക്കുന്ന സൂചനപ്രകാരം, മറ്റ് ഐടി കമ്പനികളും ഇതേ മാതൃക പിന്തുടരാനും ഓഫീസിൽ എത്തിയുള്ള ജോലി സമ്പ്രദായം അവസാനിപ്പിച്ച് കൂടുതൽ ആളുകൾക്ക് വിദൂര സ്ഥലങ്ങളിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യാനുള്ള അവസരം നൽകുന്ന മാതൃകയിലേക്ക് നീങ്ങുമെന്നാണ് മനസ്സിലാകുന്നത്. ചെലവു ചുരുക്കലിനെ കുറിച്ചുള്ള മൂല്യനിർണ്ണയങ്ങളും ഉൽപാദനക്ഷമത നേട്ടങ്ങളും ഇതിനോടകം തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ടിസിഎസ്സിന്റെ സിഇഒ ആയ ഗോപിനാഥ് ഉൽപാദനക്ഷമതയും തൊഴിൽ ജീവിത സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നത് കമ്പനിയെ വിദൂര സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നതിലേക്ക് നയിക്കുന്ന ചില പ്രാഥമിക കാരണങ്ങളാണെന്നും വ്യക്തമാക്കി.
എന്നാൽ ഓഫീസിൽ നിന്നുള്ള പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനി വ്യക്തമാക്കി. 2021 ഓടെയോ അല്ലെങ്കിൽ അടുത്ത വർഷത്തിന്റെ തുടക്കത്തോടെയോ തങ്ങളുടെ 90 ശതമാനം തൊഴിലാളികളെയും തിരികെ ഓഫീസിലേക്ക് കൊണ്ട് വരാനാണ് കമ്പനി പദ്ധതിയിടുന്നത്. "മൂന്ന് മാസം മുമ്പ്, ഞങ്ങളുടെ അസോസിയേറ്റുകൾക്കും അവരുടെ ആശ്രിതർക്കുമായി ഇന്ത്യയിലെ 125 -ലധികം നഗരങ്ങളിൽ ഞങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് വാക്സിനേഷൻ ഡ്രൈവ് നടത്തിയിരുന്നു. ഞങ്ങളുടെ ജീവനക്കാരിൽ 90 ശതമാനത്തിലധികം പേർക്കും അവരുടെ കുടുംബങ്ങൾക്കും ഇതിനോടകം തന്നെ ആദ്യ ഡോസ് വാക്സിൻ ലഭിച്ച് കഴിഞ്ഞു. അവരുടെ രണ്ടാമത്തെ ഡോസ് വാക്സിനും ഉടൻ തന്നെ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” എന്ന് കമ്പനിയുടെ വക്താവ് ബിസിനസ് ഡെയിലിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സെപ്റ്റംബർ ആദ്യ വാരമായിരുന്നു, വിപ്രോയുടെ ചെയർമാനായ റിഷാദ് പ്രേംജി വീട്ടിലിരുന്ന്, അല്ലങ്കിൽ വിദൂര സ്ഥലങ്ങളിൽ നിന്ന് ജോലി ചെയ്തിരുന്ന ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിക്കുന്നതായി പ്രഖ്യാപിച്ചത്. "നീണ്ട 18 മാസങ്ങൾക്ക് ശേഷം, Wiproയിലെ ഞങ്ങളുടെ നേതാക്കൾ നാളെ (ആഴ്ചയിൽ രണ്ടുതവണ) മുതൽ ഓഫീസിലേക്ക് തിരികെ വരുന്നു. എല്ലാവരും പ്രതിരോധ കുത്തിവയ്പ്പുകളുടെ രണ്ട് ഡോസും എടുത്തിട്ടുണ്ടെന്നും അതിനാൽ സുരക്ഷിതമായ സാമൂഹിക അകലം പാലിച്ച് കൊണ്ട് എല്ലാവരും തിരികെ എത്താൻ തയ്യാറാണന്നുമാണ് റിഷാദ് പ്രേംജി തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചത്.
കോവിഡ് -19 സംബന്ധിയായ സുരക്ഷാ പ്രോട്ടോക്കോളുകൾ സംബന്ധിച്ച് വിപ്രോയുടെ ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള താപനില പരിശോധനകളും ക്യുആർ കോഡ് സ്കാനുകളും ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകളെയും നടപടികളെയും പ്രതിപാദിക്കുന്ന ഒരു വീഡിയോയും പ്രേംജി പങ്കു വെയ്ക്കുകയുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.