സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ (Air India) ഇന്ന് ടാറ്റാ ഗ്രൂപ്പിന് (Tata Group) കൈമാറും. കഴിഞ്ഞ വർഷം എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച രത്തൻ ടാറ്റയുടെ (Ratan Tata) ഉടമസ്ഥതയിലുള്ള ടാറ്റാ ഗ്രൂപ്പിന് ജനുവരി 27 വ്യാഴാഴ്ച മുതൽ വിമാനക്കമ്പനി കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. 69 വർഷത്തെ ഇടവേളയ്ക്ക് ശേഷം 'മഹാരാജ' തന്റെ ബോംബെയിലെ വീട്ടിലേയ്ക്ക് മടങ്ങുന്നതിന്റെ തുടക്കമാകും ഇത്.
എയർ ഇന്ത്യ അധികൃതർ ജനുവരി 24 തിങ്കളാഴ്ച ഒരു കത്തിൽ ഓഹരി വിറ്റഴിക്കുന്ന തീയതി സ്ഥിരീകരിച്ചിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
"എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ 2022 ജനുവരി 27ന് നടത്താൻ തീരുമാനിച്ചു. ജനുവരി 20 വരെയുള്ള ക്ലോസിംഗ് ബാലൻസ് ഷീറ്റ് ഇന്ന് (ജനുവരി 24ന്) നൽകും, അതുവഴി ടാറ്റയ്ക്ക് ബാലൻസ് ഷീറ്റ് അവലോകനം ചെയ്യാനും ബുധനാഴ്ച എന്തെങ്കിലും മാറ്റങ്ങൾ വരുത്താനും കഴിയും," എയർ ഇന്ത്യ ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു.
മുംബൈയിൽ നിന്ന് സർവീസ് നടത്തുന്ന നാല് വിമാനങ്ങളിൽ ടാറ്റ ഗ്രൂപ്പ് കൂടുതൽ മെച്ചപ്പെട്ട ഭക്ഷണ സേവനങ്ങൾ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. AI864 (മുംബൈ-ഡൽഹി), AI687 (മുംബൈ-ഡൽഹി), AI945 (മുംബൈ-അബുദാബി), AI639 (മുംബൈ-ബെംഗളൂരു) എന്നീ നാല് ഫ്ലൈറ്റുകളിൽ "മെച്ചപ്പെടുത്തിയ ഭക്ഷണ സേവനം" വ്യാഴാഴ്ച മുതൽ ലഭ്യമാക്കുമെന്നാണ് വിവരം.
എന്നാൽ എയർ ഇന്ത്യ വിമാനങ്ങൾ വ്യാഴാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിന്റെ ബാനറിൽ പറക്കില്ലെന്ന് അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ടാറ്റ ബാനറിന് കീഴിൽ വിമാനങ്ങൾ സർവ്വീസ് നടത്തുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 8ന് എയർ ഇന്ത്യയുടെ വിൽപ്പന പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ്, എയർലൈനിലെ 100 ശതമാനം ഓഹരികൾ വാങ്ങാൻ ടാറ്റ സന്നദ്ധത അറിയിച്ചത്. ഒക്‌ടോബർ 25ന് ഈ ഇടപാടിനുള്ള ഓഹരി വാങ്ങൽ കരാറിൽ (എസ്‌പിഎ) കേന്ദ്രം ഒപ്പുവച്ചു. എല്ലാ ഔപചാരിക നടപടികളും പൂർത്തിയാകാറായതിനാൽ വ്യാഴാഴ്ച എയർലൈൻ കമ്പനിക്ക് കൈമാറുമെന്ന് അധികൃതർ ബുധനാഴ്ച പറഞ്ഞു.
കരാറിന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസും എയർ ഇന്ത്യ SATSന്റെ 50 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് കൈമാറും. 2003-04ന് ശേഷമുള്ള കേന്ദ്രത്തിന്റെ ആദ്യ സ്വകാര്യവത്ക്കരണമാണിത്. എയർഏഷ്യ ഇന്ത്യ, വിസ്താര എന്നിവയിൽ ഭൂരിപക്ഷ ഓഹരികളുള്ള ടാറ്റയുടെ മൂന്നാമത്തെ എയർലൈൻ ബ്രാൻഡായിരിക്കും എയർ ഇന്ത്യ. ജനുവരി മൂന്നാം വാരത്തോടെ എയര്‍ ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണം ടാറ്റ സണ്‍സ് ഏറ്റെടുക്കുമെന്ന് നവംബറില്‍ നടന്ന ടൈംസ് നൗ ഉച്ചകോടിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.