അമേരിക്കന്‍ വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചീനിയറുമായ എലോണ്‍ മസ്ക്, താന്‍ ലക്ഷ്യമിടുന്ന ചൊവ്വ ദൌത്യത്തെക്കുറിച്ച് അടുത്തിടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ''അഞ്ച് വര്‍ഷത്തിനുള്ളില്‍ നാം ചൊവ്വയില്‍ ഇറങ്ങുമെന്ന്'' ടൈം മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ സ്പേസ് എക്സ് (SpaceX) സ്ഥാപകനും സിഇഒയുമായ മസ്ക് പറഞ്ഞു.
മനുഷ്യരെ ചൊവ്വയിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് അദ്ദേഹം ഈ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഓപ്പണ്‍ എ.ഐ , സോളാര്‍ സിറ്റി , സിപ് 2 , എക്സ്.കോം എന്നീ കമ്പനികളുടെ സഹസ്ഥാപകന്‍ കൂടിയായ മസ്ക്, ഭൂമിയെ പോലെ അന്തരീക്ഷം ഉള്ള മറ്റൊരു ഗ്രഹത്തില്‍ മനുഷ്യനെ എത്തിക്കാനുള്ള പര്യവേക്ഷണത്തിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ടൈംസ് പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട 50-കാരനായ മസ്കിന് 'ചുവന്ന ഗ്രഹ'ത്തിലേക്ക് എത്തുന്നതിനായി വലിയ പദ്ധതികളാണുള്ളത്. ഭൂമിയില്‍ നിന്ന് 34 ദശലക്ഷം മൈലുകള്‍ അകലെ, മനുഷ്യര്‍ക്ക് സ്ഥിരമായി ജീവിക്കാന്‍ കഴിയുന്ന സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോപോണിക് ഫാമുകളുള്ള ഒരു 'സ്വയം സുസ്ഥിരമായ നഗരം (self-sustaining city) ആണ് മസ്ക് ചൊവ്വയില്‍ ആസൂത്രണം ചെയ്യുന്നത്.
ഭാവികാല നോഹയുടെ പേടകം
''ചൊവ്വയില്‍ ഒരു സ്വയം-സുസ്ഥിരമായ നഗരം പണിയുകയും ഭൂമിയിലെ മൃഗങ്ങളെയും ജീവജാലങ്ങളെയും അവിടെ എത്തിക്കുകയും ചെയ്യുക എന്നതാണ് അടുത്ത വലിയ പദ്ധതി. ഒരു ഭാവികാല നോഹയുടെ പേടകം പോലെയാണിത്. ചൊവ്വയിലേക്കുള്ള യാത്രാമധ്യേ ചില ബഹിരാകാശ സഞ്ചാരികള്‍ 'ഒരുപക്ഷേ മരിച്ചേക്കാം' എന്ന് മസ്ക് തന്നെ ഏപ്രിലില്‍ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ എക്സ്പ്രൈസിനോട് പറഞ്ഞിരുന്നു.
ബഹിരാകാശ നയ വിദഗ്ധനും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഗ്രെഗ് ഓട്രി, അമേരിക്കന്‍ ബിസ്നസ് ന്യൂസ് വെബ് സൈറ്റായ ബിസിനസ് ഇന്‍സൈഡറോട് ഫെബ്രുവരിയില്‍ പറഞ്ഞത് നാസയുടെ സഹായത്തോടെയോ അല്ലാതെയോ 2029 വരെ മസ്ക് ചൊവ്വയിലെത്തില്ലെന്നാണ്. മറ്റ് ബഹിരാകാശ വിദഗ്ധര്‍ പറയുന്നത്, ചൊവ്വ ഗ്രഹത്തില്‍ ദീര്‍ഘകാല മനുഷ്യവാസം നിലനിര്‍ത്താന്‍ കഴിയില്ല എന്നാണ്.
ഇലോണ്‍ മസ്കിന്റെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ആശയങ്ങള്‍
ഫോര്‍ബ്സ് പറയുന്നതനുസരിച്ച് 247 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മസ്ക്, നിലവില്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. ലാഭമോ നേട്ടമോ പ്രതീക്ഷിക്കാതെ വളരെയേറെ അപകടസാധ്യതകളുള്ളതും ഗവേഷണങ്ങള്‍ പൂര്ത്തിയാക്കത്തതുമായ വമ്പന്‍ പര്യവേക്ഷണ പദ്ധതികളില്‍ മസ്ക് മുമ്പും നിക്ഷേപം നടത്തിയിട്ടുണ്ടത്രേ.
അമേരിക്കന്‍ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടെ സ്ഥാപകനും സിഇഒയുമായ മസ്ക്, 2016ല്‍ ട്വീറ്റ് ചെയ്തത് - തന്റെ കമ്പനി പൂര്‍ണ്ണമായും സ്വയം ഓടിക്കുന്ന കാറുകള്‍ ഏകദേശം രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തിക്കുമെന്നാണ്. 2019-ല്‍ അദ്ദേഹം പറഞ്ഞത് - 2020-ഓടെ ഒരു ദശലക്ഷം ടെസ്ല 'റോബോടാക്സിസ്' അവതരിപ്പിക്കുമെന്നായിരുന്നു. പ്രധാന നഗരങ്ങളില്‍ അതിവേഗ യാത്രാ തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതിനായി മസ്ക് 2017ല്‍ സ്ഥാപിച്ച ദി ബോറിംഗ് കമ്പനി, ചിക്കാഗോയിലെ പ്രൊജക്ട് ഉപേക്ഷിക്കുകയും വാഷിംഗ്ടണ്‍ ഡിസിക്കും ബാള്‍ട്ടിമോറിനും സമീപമുള്ള പദ്ധതികള്‍ മാറ്റിവയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പുറമേ 'ഹൈപ്പര്‍ ലൂപ്പ്' എന്ന അതിവേഗ യാത്ര സംവിധാനവും ഇദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ധാരാളം ആശയങ്ങളില്‍ എടുത്തുചാടി പ്രവര്‍ത്തിക്കുന്ന ആളെന്ന പേര് മസ്കിനുണ്ട്.
റോക്ക്റ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനിയായ സ്പേസ് എക്സിന് ഇന്ന് 100 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട്. നിലവിലെ ബഹിരാകാശയാത്രാ മത്സരത്തില്‍ ഇറങ്ങിയിരിക്കുന്ന കമ്പനികളിലെ ഒരു പ്രധാന താരം കൂടിയാണ് സ്പേസ് എക്സ്. 1972 ഏപ്രിലിന് ശേഷം ആദ്യമായി യുഎസ് ബഹിരാകാശയാത്രികരെ ചന്ദ്രനില്‍ എത്തിക്കുന്നതിനുള്ള നാസയുടെ ഒരു പ്രത്യേക കരാര്‍ കമ്പനിക്ക് ലഭിച്ചിരുന്നു.
ചൊവ്വ ദൗത്യം പണം സമ്പാദിക്കാനുള്ളതല്ല
പക്ഷെ, തന്റെ ചൊവ്വ ദൗത്യത്തില്‍ നിന്ന് പണം സമ്പാദിക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് മസ്ക് ടൈമിനോട് പറയുന്നത്. പകരം, ''അവിടെ ധാരാളം ജീവിവര്‍ഗ്ഗങ്ങളുള്ള ഒരു ഗ്രഹമാക്കാനും, മനുഷ്യരാശിയെ ഒരു ബഹിരാകാശ യാത്രാ നാഗരികതയെ പ്രാപ്തമാക്കാനും'' ആണ് മൊത്തത്തിലുള്ള ലക്ഷ്യമെന്നത് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ മസ്ക് വെളിപ്പെടുത്തി.
2002ല്‍ റോക്കറ്റ് വിക്ഷേപിച്ചത് മുതല്‍ എയ്റോസ്പേസ് എഞ്ചിനീയറിംഗിലെ സുസ്ഥിരതാ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിച്ച സ്പേസ് എക്സ്, 2017-ല്‍ നാസ ദൗത്യത്തിനായി റോക്കറ്റ് പുനരുപയോഗിക്കുന്ന ആദ്യ കമ്പനിയായി മാറി. സ്പേസ് എക്സ് ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് അത്ര എളുപ്പമായിരുന്നില്ല. പരാജയപ്പെട്ട റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് ശേഷം 2008-ല്‍ സ്പേസ് എക്സ്, മസ്കിനെ ഏതാണ്ട് പാപ്പരാക്കിയിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ കമ്പനി വന്‍നേട്ടങ്ങളിലേക്ക് കുതിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം, മസ്ക് തന്റെ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടികാണിക്കുന്നത്, സ്പേസ് എക്സ് വീണ്ടും 'പാപ്പരത്വത്തിന്റെ അപകടസാധ്യത'യിലേക്ക് കടക്കുകയാണെന്നാണ്. എന്നാല്‍ ഈ കത്ത് ജീവനക്കാരെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
Scanning with Smartphone | സ്മാർട്ട്ഫോൺ ഉപയോഗിച്ച് രേഖകളും ഐഡി കാർഡുകളും എങ്ങനെ സ്കാൻ ചെയ്യാം?
സ്പേസ് എക്സ്നെ വലയ്ക്കുന്ന മറ്റ് പ്രശ്നങ്ങള്‍
മുന്‍ സ്പേസ് എക്സ് എഞ്ചിനീയര്‍ ആഷ്ലി കൊസാക്, കഴിഞ്ഞ നാല് വര്‍ഷത്തിലുടനീളം കമ്പനിയില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാക്കി കഴിഞ്ഞ ദിവസം ലയണസ് എന്ന മാധ്യമത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. ഇത് കമ്പനിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്പേസ് എക്സിനുള്ളില്‍ 'സ്ത്രീവിരുദ്ധത വ്യാപകമാണ്' എന്നും അവര്‍ കുറിച്ചു.
Google യുഎസ് ഓഫീസുകളിലെത്തുന്ന എല്ലാ ജീവക്കാര്‍ക്കും പ്രതിവാര കോവിഡ് 19 ടെസ്റ്റുകള്‍ നിര്‍ബന്ധം
ലേഖനം പുറത്തു വന്നതിനെ തുടര്‍ന്ന് സ്പേസ് എക്സിലെ അഞ്ച് മുന്‍ ജീവനക്കാര്‍ കമ്പനിയിലെ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ജീവനക്കാരുടെ സ്റ്റോക്ക് വെസ്റ്റിംഗ് ഷെഡ്യൂളുമായി ബന്ധപ്പെട്ട ഒരു പര്‍ച്ചേസ് ഓഫറിനെത്തുടര്‍ന്ന് രണ്ട് വൈസ് പ്രസിഡന്റുമാരും ഒരു മുതിര്‍ന്ന ഡയറക്ടറും ഉള്‍പ്പെടെ നിരവധി ദീര്‍ഘകാല സ്പേസ് എക്സ് ജീവനക്കാര്‍ കമ്പനി വിട്ടതായി കഴിഞ്ഞ മാസം സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.