ബെംഗലുരു: ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായുള്ള 'വിക്രം ലാൻഡർ' ചന്ദ്രനിലിൽ സുരക്ഷിതമായി ഇറങ്ങുന്ന ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വെള്ളിയാഴ്ച രാത്രിയോടെ പ്രധാനമന്ത്രി ബംഗലുരുവിലെ ആ.എസ്.ആർ.ഒ ആസ്ഥാനത്തെത്തും. ശനിയാഴ്ച പുലർച്ചെ 1.55നാണ് 'വിക്രം' ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ഇറങ്ങുന്നത്.
ബെംഗലുരു പീനിയയിലെ ഇസ്‌റോ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് സെന്ററില്‍ (ഇസ്ട്രാക്) ആണ് പ്രധാനമന്ത്രിയെത്തുന്നത്. നാസയിലെ ഗവേഷകരും ക്ഷണിക്കപ്പെട്ട വിദ്യാർഥികളും പ്രധാനമന്ത്രിക്കൊപ്പം ചരിത്ര നിമിഷത്തിന് സാക്ഷികളാകും.
കണ്ണൂര്‍ ആര്‍മി പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അഹമ്മദ് തന്‍വീര്‍, തിരുവനന്തപുരം നന്തന്‍കോട് ഹോളി ഏഞ്ചല്‍സ് ഐഎസ്സി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ശിവാനി എസ്. പ്രഭു എന്നിവർ ഉൾപ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ സ്‌പേസ് ക്വിസ് വിജയികളായ 70 വിദ്യാര്‍ഥികളെയാണ് ബെഗലുരുവിലെ ഇസ്രോ ആസ്ഥാനത്തേക്ക് ക്ഷണിച്ചിരിക്കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ 3.42ന് ലാന്‍ഡറിനെ ചന്ദ്രന്റെ 35 കിലോമീറ്റര്‍ അടുത്തെത്തിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.