ഹൈദരാബാദ്: ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. രാവിലെ ആറ് അൻപത്തിയൊന്നിന് കൗണ്ട് ഡൌൺ ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ട് അൻപത്തിയൊന്നിന് ശ്രീഹരിക്കോട്ടയിൽനിന്നാണ് ചാന്ദ്രയാൻ രണ്ട് കുതിച്ചുയരുക. രണ്ടാം ചാന്ദ്രദൗത്യത്തിന്റെ വിജയ വാർത്തയ്ക്ക് കാതോർക്കുകയാണ് രാജ്യം.
ഒരുക്കങ്ങൾ പൂർണ്ണമായി കഴിഞ്ഞു. ലോകമെങ്ങുമുള്ള ബഹിരാകാശ ഗവേഷകർ ഇമ ചിമ്മാതെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. അകലെ കാണുന്ന അമ്പിളി മാമനെ അടുത്തറിയാൻ ഭാരതത്തിന്റെ പേടകം പുലർച്ചെ 2.51ന് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണ തറയിൽ നിന്നാണ് ചാന്ദ്രയാൻ പ്രയാണം തുടങ്ങുക. അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ശുഭ പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുകയാണ്.
ഐ.എസ്.ആര്.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ ദൗത്യമാണ് ചാന്ദ്രയാൻ രണ്ട്. 3290 കിലോ ഭാരമുള്ള പേടകത്തെ ലക്ഷ്യത്തിൽ എത്തിക്കുന്നത് ബാഹുബലിയെന്നു ഇരട്ടപ്പേരുള്ള ജി.എസ്.എല്‍ വി മാര്‍ക്ക് ത്രി റോക്കറ്റ് ആണ്. 384,400 കിലോമീറ്റർ സഞ്ചരിച്ചു ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്താൻ പേടകത്തിന് 53 ദിവസം വേണം. സെപ്തംബർ ആറിന് പേടകം ചന്ദ്രനിൽ 'സോഫ്റ്റ് ലാൻഡ്' ചെയ്യും. ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള വിശദമായ പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയത് ഇന്ത്യയുടെ ചാന്ദ്രയാൻ ഒന്ന് പേടകമായിരുന്നു. പത്തു വർഷങ്ങൾക്കു ശേഷം കൂടുതൽ രഹസ്യങ്ങൾ തേടി ഇന്ത്യൻ പേടകം ചന്ദ്രനെ ലക്ഷ്യമിട്ടു പ്രയാണം തുടങ്ങുന്നു. 978 കോടി ചെലവ് വരുന്ന ഈ ദൗത്യം വിജയിച്ചാല്‍ ഇന്ത്യ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും. 130 കോടി ജനങ്ങളുടെ ഈ മഹാ രാജ്യം ഇന്ന് ഉറങ്ങാതെ കാത്തിരിക്കും, നമ്മുടെ ചാന്ദ്ര പേടകത്തിനു ശുഭയാത്ര നേരാൻ...
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.