പെട്രോൾ, ഡീസൽ വാഹനങ്ങൾ പോലെ തന്നെ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ക്കും ദീര്‍ഘദൂരം സഞ്ചരിക്കാം. പുതിയ സാങ്കേതികവിദ്യയുമായി വിദ്യാര്‍ത്ഥികള്‍. മീററ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ (MIET) വിദ്യാര്‍ത്ഥികളായ സാഗര്‍ കുമാറും രോഹിത് രാജ്ഭറും ചേര്‍ന്നാണ് വയര്‍ലെസ് ഇലക്ട്രിക് വെഹിക്കിള്‍സ് ചാര്‍ജിംഗ് സിസ്റ്റം (wireless electric vehicles charging system) എന്ന സാങ്കേതികവിദ്യയിൽ പരീക്ഷണം നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ഓടുന്നതിനിടെ ചാര്‍ജ് ചെയ്യപ്പെടും. ഇന്ന് റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. എന്നാൽ ചാര്‍ജിംഗ് പോയിന്റുകളുടെ എണ്ണം വളരെ കുറവാണ്. അതിനാല്‍, വാഹനങ്ങള്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം നിരവധി പ്രശ്നങ്ങളാണ് ജനങ്ങള്‍ നേരിടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പുതിയ സംവിധാനത്തിനായി റോഡരികില്‍ ടവറുകള്‍ (tower) സ്ഥാപിക്കുമെന്നും കാറുകളില്‍ റിസീവര്‍ (receiver) സ്ഥാപിക്കുമെന്നും സാഗര്‍ പറഞ്ഞു. കാര്‍ ടവറിന്റെ പരിധിയില്‍ വരുമ്പോള്‍ തന്നെ വാഹനത്തിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ തുടങ്ങും. റിസീവറിന്റെ റേഞ്ച് വളരെ കുറവാണെങ്കിലും അതിന്റെ വേഗത കൂട്ടുന്നതിനുള്ള ജോലികള്‍ തുടരുകയാണെന്നും സാഗര്‍ വ്യക്തമാക്കി. ഇത് ഒരു വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍ പോലെയാണ്.
നിതി ആയോഗിന് ഇതുസംബന്ധിച്ച് ഇവര്‍ നിര്‍ദ്ദേശം അയച്ചിട്ടുണ്ട്. നിതി ആയോഗ് 20,000 രൂപ പദ്ധതിയ്ക്കായി ധനസഹായം നല്‍കിയിരുന്നു. 'വയര്‍ലെസ് ഇലക്ട്രിക് വെഹിക്കിള്‍സ് ചാര്‍ജിംഗ് സിസ്റ്റം എന്ന ആശയത്തെ കുറിച്ച് ഞങ്ങള്‍ നേരത്തെ തന്നെ ചിന്തിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ആരുടെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിച്ചിരുന്നില്ല. അത്തരം ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ നേരിട്ടിരുന്നു,'' രോഹിത് പറഞ്ഞു.
എന്നാല്‍ അടല്‍ കമ്മ്യൂണിറ്റി ഇന്നൊവേഷന്‍ സെന്ററുമായി ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ ഞങ്ങളുടെ പ്രൊജക്ട് അവര്‍ സെലക്ട് ചെയ്തുവെന്നും ഒരു പ്രോടൈപ്പ് നിര്‍മ്മിക്കുന്നതിനുള്ള ലാബും ധനസഹായവും ലഭിച്ചുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ ജോലികള്‍ എളുപ്പത്തില്‍ നടക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു.
അടല്‍ കമ്മ്യൂണിറ്റി ഇന്നോവേഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പ്രവര്‍ത്തനങ്ങളും എളുപ്പത്തില്‍ ചെയ്യാമെന്നും അവരുടെ ആശയങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും എംഐഇടി വൈസ് ചെയര്‍മാന്‍ പുനീത് അഗര്‍വാള്‍ പറഞ്ഞു.
ഒരു വൈദ്യുതകാന്തിക സംവിധാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് റീജിയണല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ മഹാദേവ് പാണ്ഡെ പറഞ്ഞു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഒരു നൂതന കണ്ടുപിടുത്തം വിദ്യാര്‍ത്ഥികള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തില്‍ പങ്കുചേരാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഈ വര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 162 ശതമാനം വളര്‍ച്ച ഉണ്ടായതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 13 വരെയുള്ള കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 1,742 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ആകെ 10,95,746 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചിരുന്നു. ലിഥിയം അയണ്‍ ബാറ്ററികളുടെ 85 ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.