ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്തേകുന്ന റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് അടുത്ത മാസത്തോടെ ഇന്ത്യയിലെത്തും. ആറു യുദ്ധവിമാനങ്ങളാണ് ജൂലൈ 27നകം ഇന്ത്യയിൽ എത്തുന്നത്.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ചൈനയുമായുള്ള സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി വ്യോമസേന അതീവ ജാഗ്രതയിലാണ്. ഗാൽവാൻ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു
ജൂൺ രണ്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റാഫേൽ വിമാനങ്ങൾ എത്രയുംവേഗം ലഭ്യമാക്കണമെന്ന് ഫ്രാൻസിനോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധി വകവയ്ക്കാതെതന്നെ ഷെഡ്യൂൾ ചെയ്ത പ്രകാരം റാഫേൽ ജെറ്റുകൾ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് ഫ്രാൻസ് അറിയിച്ചിട്ടുണ്ട്.
റാഫേൽ ജെറ്റുകളുടെ വരവ് വ്യോമസേനയുടെ മൊത്തത്തിലുള്ള പോരാട്ട ശേഷിയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്നും ഇന്ത്യയുടെ "എതിരാളികൾക്ക്" വ്യക്തമായ സന്ദേശം നൽകുന്നതാണെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിലെത്തിക്കുന്ന ആദ്യ ബാച്ചിൽപ്പെട്ട ആറ് റാഫേൽ വിമാനങ്ങൾ സ്ക്വാഡ്രൺ അംബാല എയർഫോഴ്സ് സ്റ്റേഷനിൽ നിലയുറപ്പിക്കും. വ്യോമസേനയുടെ ഏറ്റവും തന്ത്രപരമായി സ്ഥിതിചെയ്യുന്ന താവളങ്ങളിലൊന്നാണ് ഇത്.
58,000 കോടി രൂപ മുടക്കി 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ 2016 സെപ്റ്റംബറിൽ ഫ്രാൻസുമായി കരാറിൽ ഒപ്പുവെച്ചിരുന്നു.
ശക്തമായ ആയുധങ്ങൾ വഹിക്കാൻ റാഫേലിന് കഴിയും. യൂറോപ്യൻ മിസൈൽ നിർമാതാക്കളായ എംബിഡിഎയുടെ മെറ്റിയർ, വിഷ്വൽ റേഞ്ചിൽ നിന്ന് എയർ-ടു-എയർ മിസൈൽ, സ്കാൽപ് ക്രൂയിസ് മിസൈൽ എന്നിവയാണ് റാഫേൽ ജെറ്റുകളുടെ ആയുധ പാക്കേജിന്റെ പ്രധാന ആകർഷണം.
വായുവിൽ നിന്ന് വായുവിലേക്ക് ആക്രമണം നടത്താൻ കഴിയുന്നവിധം രൂപകൽപ്പന ചെയ്ത ബിവിആർ എയർ-ടു-എയർ മിസൈലിനെ (ബിവിആർഎം) വഹിക്കാൻ റാഫേലിന് സാധിക്കും.
മിസൈൽ സംവിധാനങ്ങൾ കൂടാതെ, ഇസ്രായേലി ഹെൽമെറ്റ് ഘടിപ്പിച്ച ഡിസ്പ്ലേകൾ, റഡാർ മുന്നറിയിപ്പ് റിസീവറുകൾ, ലോ-ബാൻഡ് ജാമറുകൾ, 10 മണിക്കൂർ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡിംഗ്, ഇൻഫ്രാ റെഡ് സെർച്ച്, ട്രാക്കിംഗ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ നിർദ്ദിഷ്ട പരിഷ്ക്കരണങ്ങളും റാഫേൽ വരുത്തിയിട്ടുണ്ട്.
യുദ്ധവിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കലും പൈലറ്റുമാരുടെ പരിശീലനവും ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ വ്യോമസേന ഇതിനകം പൂർത്തിയാക്കി.
റാഫേലിന്റെ രണ്ടാമത്തെ സ്ക്വാഡ്രൺ പശ്ചിമ ബംഗാളിലെ ഹസിമാര ബേസിലായിരിക്കും നിലയുറപ്പിക്കുക. രണ്ട് താവളങ്ങളിലും ഷെൽട്ടറുകൾ, ഹാംഗറുകൾ, അറ്റകുറ്റപ്പണികൾ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കുന്നതിന് വ്യോമസേന 400 കോടി രൂപ ചെലവഴിച്ചു
36 റാഫേൽ ജെറ്റുകളിൽ 30 എണ്ണം യുദ്ധവിമാനങ്ങളും ആറെണ്ണം പരിശീലനത്തിനുള്ളതും ആയിരിക്കും. ട്രെയിനർ ജെറ്റുകൾ ഇരട്ട സീറ്റർ ആയിരിക്കും, അവർക്ക് യുദ്ധവിമാനങ്ങളുടെ എല്ലാ സവിശേഷതകളും ഉണ്ടാകും.
TRENDING:#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]Kerala Rain Alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് [PHOTOS]ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഇരുപത്തെട്ടുകാരി ജീവനൊടുക്കി [NEWS]
വിമാനത്തിന്റെ നിരക്കും അഴിമതി ആരോപണവും ഉൾപ്പെടെ ഇടപാടിൽ കോൺഗ്രസും പ്രതിപക്ഷകക്ഷികളും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും സർക്കാർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.