ന്യൂഡൽഹി: വിക്രം ലാൻഡറിനെ കണ്ടെത്താനായില്ലെന്ന് നാസ. നാസയുടെ ഓർബിറ്റർ പകർത്തിയ ചിത്രങ്ങളിൽ വിക്രം ലാൻഡർ ഇല്ല. ലാൻഡർ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന മേഖലയിലെ ചിത്രങ്ങളാണ് നാസ പകർത്തിയത്.
ലാൻഡറുമായി ബന്ധപ്പെടാനുള്ള ISRO ശ്രമങ്ങൾ അവസാന ഘട്ടത്തിൽ. ലാൻഡറിന്റെ ബാറ്ററിയുടെ ആയുസ് നാളെ അവസാനിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവം അസ്തമിക്കാൻ രണ്ട് ദിവസംകൂടി മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാമെന്നുള്ള പ്രതീക്ഷ മങ്ങിയതായാണ് ഐഎസ്ആർഒ നൽകുന്ന സൂചന.
ചാന്ദ്രയാൻ- 2 ദൗത്യത്തിന്റെ പ്രധാന പേടകമായ ഓർബിറ്ററിൽ നിന്നും ബംഗളൂരുവിലെ മിഷൻ കൺട്രോൾ സെന്ററിൽ നിന്നും തുടർച്ചയായി നൽകുന്ന സന്ദേശങ്ങളോട് ഇതുവരെയും ലാൻഡർ പ്രതികരിച്ചിട്ടില്ല. അവസാനമായി നാളെയും ശനിയാഴ്ച പുലർച്ചെയും അവസാനമായി സന്ദേശങ്ങൾ നൽകും. ഇതിനുശേഷം ശ്രമങ്ങൾ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ISRO നൽകുന്ന സൂചന. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ ശനിയാഴ്ച അവസാനിക്കും. സൂര്യപ്രകാശം ഇല്ലാതാകുന്നതോടെ ലാൻഡറിലെ സൗരോർജ പാനലിന്റെ പ്രവർത്തനം നിലയ്ക്കും.
ദക്ഷിണധ്രുവത്തിൽ പതുക്കെ ഇറങ്ങാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ഏഴിനാണ് വിക്രം അപ്രതീക്ഷിതമായി നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങിയതാണ് ചന്ദ്രയാൻ-2 ദൌത്യത്തിന് തിരിച്ചടിയായത്. ചാന്ദ്രപ്രതലത്തിന് 2.1 കിലോമീറ്റർ മുകളിൽ ഭൂമിയുമായുള്ള ലാൻഡറിന്റെ ബന്ധം നഷ്ടപ്പെട്ടിരുന്നു. ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തിന് 30 മീറ്റർ അകലെയായി വീണുകിടക്കുന്ന നിലയിൽ ലാൻഡറിനെ ചാന്ദ്രയാൻ- 2 ന്റെ ഓർബിറ്റർ കണ്ടെത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.