ഒല ഇലക്ട്രിക് സ്‌കൂട്ടറിന് (Ola electric scooter) തീ പിടിച്ച സംഭവം അടുത്തിടെ വലിയ വാർത്തായായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുബൈയില്‍ വെച്ച് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക് കാറിനും തീ പിടിച്ചു. ഇതിനെ തുടർന്ന് ഒല സിഇഒ ഭവിഷ് അഗര്‍വാൾ (Bhavish Aggarwal) ട്വിറ്ററിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ടാറ്റാ നെക്‌സൺ ഇവി (Tata Nexon EV) ഇന്ത്യയില്‍ ഏറ്റവും കൂടുതൽ വിറ്റഴിയ്ക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ്.
എന്നാൽ വാഹനങ്ങള്‍ക്ക് തീ പിടിയ്ക്കുന്ന സംഭവങ്ങള്‍ ലോകത്ത് എല്ലായിടത്തും സര്‍വ്വസാധാരണമായ കാര്യമാണെന്നാണ് ഭവിഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളേക്കാള്‍ കുറവാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
In case you missed it @hormazdsorabjee 🤔
EV fires will happen. Happens in all global products too. EV fires are much less frequent than ICE fires. https://t.co/gGowsWTKZV
— Bhavish Aggarwal (@bhash) June 23, 2022
ഒല സ്‌കൂട്ടറിന് തീപിടിച്ചതിന് ശേഷം കമ്പനി വലിയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. ഇലക്ട്രിക് വാഹന രംഗത്ത് ഇനിയുമേറെ പഠനങ്ങള്‍ ആവശ്യമാണ്, വിഷയത്തില്‍ കൂടുതൽ അവബോധമുണ്ടാക്കാന്‍ എല്ലാവര്‍ക്കും ഒരുമിച്ച് നില്‍ക്കാം എന്ന് അഗര്‍വാള്‍ തന്റെ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
Fully agree. Infact, a lot of education is required for a growing sector like EV, specifically. Let’s work towards collectively building awareness!
— Bhavish Aggarwal (@bhash) June 23, 2022
ജൂണ്‍ 22നാണ് ടാറ്റ നെക്‌സോൺ ഇലട്രിക് കാറിന് തീ പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. കാറ് ചാര്‍ജ്ജ് ചെയ്തതിന് ശേഷം ഉടമസ്ഥന്‍ ഓഫീസില്‍ നിന്ന് വീട്ടിലേയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. കുറച്ച് ദൂരം എത്തിയപ്പോള്‍ കാറില്‍ നിന്ന് അസാധാരണ ശബ്ദവും തീ ജ്വാലകളും വരാന്‍ തുടങ്ങി. വിഷയത്തില്‍ ടാറ്റ മോട്ടോഴ്‌സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ‘സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്ന ‘ഒറ്റപ്പെട്ട സംഭവ’ത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ ജനങ്ങളെ കൃത്യമായി അറിയിക്കുന്നതായിരിക്കും. നാല് വര്‍ഷം കൊണ്ട് 30,000 ഇലക്ട്രിക് വാഹനങ്ങള്‍ 100 മില്യണിലധികം ദൂരം രാജ്യത്ത് യാതൊരു പ്രശ്‌നവുമില്ലാതെ ഓടിക്കഴിഞ്ഞു. ഇപ്പോള്‍ നടന്നിരിക്കുന്നത് ആദ്യത്തെ സംഭവമാണ്’ ടാറ്റ പ്രസ്താവനയില്‍ വ്യക്തമാക്കി.
A detailed investigation is currently being conducted to ascertain the facts of the recent isolated thermal incident that is doing the rounds on social media. We will share a detailed response after our complete investigation. (1/2)
— Tata Passenger Electric Mobility Limited (@Tatamotorsev) June 23, 2022
വെളുത്ത ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക് വാഹനം അഗ്നിയ്ക്ക് ഇരയാകുന്നത് സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. രണ്ട് മാസം മുന്‍പാണ് ഉടമസ്ഥന്‍ ഈ കാറ് വാങ്ങിയത്. ബാറ്ററിയ്ക്ക് തകരാറ് സംഭവിച്ചതാണെന്നാണ് നിലവിലെ വിലയിരുത്തല്‍. സംഭവം നടക്കുന്ന സമയത്ത് അമിത ചൂടോ മഴയോ ഒന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അസാധാരണമായ ശബ്ദവും പുകയും ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഉടമ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. അതിനാല്‍ വലിയ അപകടം ഒഴിവായി. ടാറ്റയുടെ വലിയ ജനപ്രീതിയുള്ള വാഹനമാണ് നെക്‌സോണ്‍.
പൂനെയില്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കാനും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനും സെന്റര്‍ ഫോര്‍ ഫയര്‍ എക്സ്പ്ലോസീവ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സേഫ്റ്റിയോട് (CFEES) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം കണ്ടെത്തലുകളും പങ്കിടാന്‍ മന്ത്രാലയം CFEES-നോട് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 8 ബുധനാഴ്ച പുലര്‍ച്ചെ തെലങ്കാനയിലെ സിദ്ദിപേട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ച സംഭവമുണ്ടായി. ദുബ്ബാക്ക് മണ്ഡലിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഉടമ ലക്ഷ്മി നാരായണ തന്റെ വീടിനു മുന്നില്‍ ചാര്‍ജിനായി സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്നു. തൊട്ടുപിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ചു. നാല് മാസം മുമ്പാണ് സ്‌കൂട്ടര്‍ വാങ്ങിയത്. വീട് കത്തിനശിച്ചെങ്കിലും വീട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.