2021ലെ ഐടി നിയമങ്ങള്‍ അനുസരിച്ച് മെയ് മാസത്തില്‍ (may) ഇന്ത്യയില്‍ 19 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ (over 19 lakh accounts) നിരോധിച്ചതായി (banned) വാട്സ്ആപ്പ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ 16.6 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ വാട്സ്ആപ്പ് (whatsapp) നിരോധിച്ചിരുന്നു. മെയ് മാസത്തില്‍ 528 അക്കൗണ്ടുകള്‍ക്കെതിരെയാണ് വാട്സ്ആപ്പിന് പരാതി (complaint) ലഭിച്ചത്. ഇതില്‍ 24 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തു. ഏപ്രിലില്‍ 844 ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെയാണ് പരാതി ലഭിച്ചത്. 123 അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
'വര്‍ഷങ്ങളായി, ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും മറ്റ് അത്യാധുനിക സാങ്കേതികവിദ്യകള്‍ക്കും പുറമെ ഡാറ്റാ സയന്റിസ്റ്റുകള്‍, വിദഗ്ധര്‍ എന്നിവരടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്,'' വാട്ട്സ്ആപ്പ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. 'ഈ ഉപയോക്തൃ-സുരക്ഷാ റിപ്പോര്‍ട്ടില്‍ ഉപയോക്തൃ പരാതികളുടെ വിശദാംശങ്ങളും വാട്ട്സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളും ഉള്‍ക്കൊള്ളുന്നു,'' വക്താവ് കൂട്ടിച്ചേര്‍ത്തു.
2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) നിയമം 4(1)(ഡി) അനുസരിച്ച്, പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികള്‍ക്ക് മറുപടിയായി വാട്ട്സ്ആപ്പ് സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഐടി നിയമങ്ങള്‍ 2021 പ്രകാരം, 5 മില്യണിലധികം ഉപയോക്താക്കളുള്ള വലിയ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
2022 മാര്‍ച്ച് മാസത്തിലും 18 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്സ്ആപ്പ് നിരോധിച്ചിരുന്നു. മാര്‍ച്ചില്‍ ആകെ 597 പരാതികള്‍ ലഭിച്ചുവെന്നും അതില്‍ 112 എണ്ണം അക്കൗണ്ടിംഗ് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന് ഇന്ത്യയില്‍ വലിയ ഉപയോക്തൃ അടിത്തറയാണുള്ളത്. കൂടാതെ വാട്ട്സ്ആപ്പ് രാജ്യത്തെ ഏറ്റവും വലിയ മെസേജിംഗ് അപ്ലിക്കേഷനാണ്. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ എസ്എംഎസിനേക്കാള്‍ ജനപ്രിയവുമാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയ കൂടിയാണ് വാട്ട്സ്ആപ്പ്. ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാമെന്നത് കൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയയാണ് വാട്ട്സ്ആപ്പ്.
എന്നാല്‍ ഇന്ത്യയില്‍ കലാപങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രമസമാധാന പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്ന തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോമായി വാട്ട്സ്ആപ്പ് മാറിയതിന് ശേഷം, അതിന്റെ ദുരുപയോഗം തടയാന്‍ വാട്ട്സ്ആപ്പ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുക, വ്യാജവാര്‍ത്തകളെക്കുറിച്ചും ഫോര്‍വേഡ് സ്പാം സന്ദേശങ്ങളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കുന്ന നടപടികള്‍ സ്വീകരിക്കുക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വാട്ട്സ്ആപ്പ് നിരവധി മെറ്റാ ഡാറ്റയുടെ ട്രാക്ക് സൂക്ഷിക്കുന്നുണ്ട്. അതിനാല്‍ ഏതെങ്കിലും ഉപയോക്താവ് ''സേവന നിബന്ധനകള്‍'' ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് വാട്ട്സ്ആപ്പ് ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമായി പറയുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.