ഡിജിറ്റൽ ബിസിനസിനായി സമ്പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറി രൂപീകരിക്കുന്നതിനും അതിൽ 1.08 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നതിനും റിലയൻസ് ഇൻഡസ്ട്രീസ് ബോർഡ് യോഗം അംഗീകാരം നൽകി. ഇത് ജിയോയുടെ കടബാധ്യത കുറയ്ക്കുന്നതിനായി ഉപയോഗിക്കും. 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഒസിപിഎസ് (ഓപ്‌ഷണലി കൺവേർട്ടിബിൾ പ്രിഫറൻസ് ഷെയേഴ്സ്) രൂപത്തിലായിരിക്കും.
ജിയോ ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ ബിസിനസുകളും റിലയൻസിന്റെ പുതിയ സബ്‌സിഡിയറിക്ക് കീഴിലാവും. ഇതുവരെ ജിയോയിൽ നിക്ഷേപിച്ചിട്ടുള്ള 65,000 കോടി രൂപയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി നിക്ഷേപം ഈ സബ്സിഡിയറിക്ക് സ്വന്തമാക്കും. ഇതോടെ ഡിജിറ്റൽ ബിസിനസിൽ റിലയൻസിന്റെ മൊത്തം നിക്ഷേപം 1.73 ലക്ഷം കോടി രൂപയായി ഉയർത്തും.
ഈ ക്രമീകരണത്തെത്തുടർന്ന്, സ്പെക്ട്രവുമായി ബന്ധപ്പെട്ട ബാധ്യതകൾ ഒഴികെ 2020 മാർച്ച് 31 നകം റിലയൻസ് ജിയോയുടെ മൊത്തം കടബാധ്യതയില്ലാതാകും. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി, വാണിജ്യം, സർക്കാർ-പൗര സേവനങ്ങൾ, ഗെയിമിംഗ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തുടരുമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
Also Read-
ജിയോ ഫോൺ ഉപയോക്താക്കൾക്ക് പുതിയ ഓഫർ; 75 രൂപ മുതൽ ഓൾ ഇൻ വൺ പ്ലാനുകൾബ്ലോക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, വെർച്വൽ, ഓഗ്മെന്റഡ് / മിക്സഡ് റിയാലിറ്റി, കമ്പ്യൂട്ടർ വിഷൻ, എഡ്ജ് കമ്പ്യൂട്ടിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, ശബ്ദാധിഷ്ഠിത സേവനങ്ങൾ എന്നിവയിലെ നിക്ഷേപവും ഈ പ്ലാറ്റ്ഫോമുകളെ പിന്തുണക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഒരു പുതിയ കമ്പനി സൃഷ്ടിക്കുന്നത് പരിവർത്തിതമായ ഡിജിറ്റൽ സേവന പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനും തന്ത്രപരമായ പങ്കാളികളെ ആകർഷിക്കുന്നതിനും സഹായിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ശരിയായ പങ്കാളികളെ റിലയൻസ് ഉൾപ്പെടുത്തുമെന്നും ആർഐഎൽ ഓഹരി ഉടമകൾക്ക് അർത്ഥവത്തായ മൂല്യം സൃഷ്ടിക്കുമെന്നും അംബാനി പറഞ്ഞു.
പുനഃസംഘടനയിലൂടെ ധനസമ്പാദനത്തിനുള്ള അവസരങ്ങൾ ഓഹരി ഉടമകൾക്ക് ഫലപ്രദമായി ലഭിക്കുമെന്നും റിലയൻസിന്റെ മൊത്തത്തിലുള്ള കടത്തിന്റെ നിലയെ ബാധിക്കില്ലെന്നും കമ്പനി പറഞ്ഞു. ആർഐഎല്ലിലെ ബാധ്യതകളുടെ ഏകീകരണം കടവും പണവും കൈകാര്യം ചെയ്യുന്നതിന് കാര്യക്ഷമമായ ഒരു ഘടന സൃഷ്ടിക്കാൻ ഇതു സഹായിക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
പങ്കാളികളെ ഉൾപ്പെടുത്തിക്കൊണ്ട് ടെലികോം, റീട്ടെയിൽ സംരംഭങ്ങളിൽ (റിലയൻസ് റീട്ടെയിൽ) മൂല്യം ഉയർത്താൻ കമ്പനി ആഗ്രഹിക്കുന്നുണ്ടെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ബിസിനസുകളും ലിസ്റ്റുചെയ്യാൻ ശ്രമിക്കുകയാണെന്നും അംബാനി അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് എജിഎമ്മിൽ അറിയിച്ചിരുന്നു. ജിയോ മാതൃസ്ഥാപനത്തിലേക്ക് കടം കൈമാറ്റം ചെയ്യുന്നത് തന്ത്രപരമായ പങ്കാളിയെ ഉൾപ്പെടുത്തുന്നതിനോ ഭാവിയിൽ ലിസ്റ്റുചെയ്യുന്നതിനോ വഴിയൊരുക്കുന്നുവെന്ന് വിശകലന വിദഗ്ധരും പറയുന്നു.
“ഇത് ഒടുവിൽ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ലിസ്റ്റിംഗിന്റെ മുന്നോടിയാകാം, അതിൽ ചില്ലറ വിൽപ്പന, ആരോഗ്യ സംരക്ഷണം, വിനോദം എന്നിവയുൾപ്പെടെയുള്ളവ അടങ്ങിയിരിക്കാം,” കെ ആർ ചോക്‌സിയുടെ ദേവൻ ചോക്‌സി സിഎൻബിസി-ടിവി 18 നോട് പറഞ്ഞു. "അതിനാൽ, ഇത് ഒരു മികച്ച നീക്കമാണെന്ന് തോന്നുന്നു, റിലയൻസിന്റെ ഓഹരി ഉടമകൾക്ക് ഇപ്പോൾ അവർ നിർമ്മിച്ച ബിസിനസുകളുടെ മൂല്യനിർണ്ണയം വെളിപ്പെടുത്തുന്നത് കാണാനാകും."
ഡിജിറ്റൽ ബിസിനസ്സിലേക്ക് ഒരു തന്ത്രപരമായ പങ്കാളിയെ ഉൾപ്പെടുത്തുന്നത് അല്ലെങ്കിൽ ലിസ്റ്റിംഗ് ചെയ്യുന്നത് 2021 മാർച്ചോടെ കടബാധ്യത ഇല്ലാത്ത കമ്പനിയായി മാറുകയെന്ന സ്വന്തം ലക്ഷ്യം നേടാൻ റിലയൻസ് ഇൻഡസ്ട്രീസിനെ സഹായിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. 2019 മാർച്ച് വരെ 6,22,809 കോടി രൂപയുടെ അറ്റാദായവും 39,588 കോടി രൂപയുടെ ലാഭവുമാണ് കമ്പനി നേടിയത്. ടെലികോം, റീട്ടെയിൽ എന്നിവയ്‌ക്ക് പുറമെ ഹൈഡ്രോകാർബൺ പര്യവേക്ഷണവും ഉൽപാദനവും പെട്രോളിയം ശുദ്ധീകരണവും വിപണനവും പെട്രോകെമിക്കൽ വ്യാപാരം എന്നീ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 4 ജി അധിഷ്ഠിത ടെലികോം ഓപ്പറേറ്ററായ ജിയോക്ക് 35.5 കോടിയിലധികം വരിക്കാരാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.