നഷ്ടപ്പെട്ട വസ്തുക്കള്‍ ട്രാക്ക് ചെയ്ത് കണ്ടെത്താന്‍ സഹായിക്കുന്നതിന് ആപ്പിള്‍ (apple) അവതരിപ്പിച്ച ഒരു ബ്ലൂടൂത്ത് കീ ട്രാക്കര്‍ ആണ് എയര്‍ടാഗുകള്‍ (airtags). എന്നാല്‍ ഈ ട്രാക്കര്‍ നിരവധി ദുരുപയോഗങ്ങള്‍ക്കും കാരണമാകുമെന്ന് കമ്പനി പോലും തിരിച്ചറിഞ്ഞിരുന്നില്ല. അത്തരത്തിലൊരു സംഭവമാണ് അമേരിക്കയിൽ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരു യുവതി തന്റെ കാമുകന്റെ (boyfriend) എയര്‍ടാഗ് ട്രാക്ക് ചെയ്ത് അയാളെ കൊലപ്പെടുത്തിയെന്നാണ് (kill) പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ്എ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള അയാള്‍ തന്നെ വഞ്ചിച്ചതിന്റെ പേരിലാണ് യുവതി ഈ സാഹസത്തിനു മുതിര്‍ന്നത്. ഇന്ത്യാന സ്വദേശിനിയാണ് യുവതി.
ഒരു ബാറില്‍ വെച്ചാണ് കാമുകനെ മറ്റൊരു സ്ത്രീയൊടൊപ്പം കണ്ടതെന്നും ട്രാക്ക് ചെയ്യാന്‍ താന്‍ എയര്‍ടാഗ് ഉപയോഗിച്ചതായും യുവതി പൊലീസിനോട് കുറ്റസമ്മതം നടത്തി. അദ്ദേഹത്തെ മറ്റൊരു സ്ത്രീയുടെ കൂടെ കണ്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും അത് വലിയ തര്‍ക്കത്തിന് കാരണമായെന്നും യുവതി പറയുന്നു. അങ്ങനെ ഇരുകൂട്ടരും ബാറില്‍ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് തന്റെ കാറിടിച്ച് കാമുകനെ യുവതി കൊലപ്പെടുത്തുകയായിരുന്നു. ദേഷ്യം മാറാത്ത യുവതി കാര്‍ മുന്നോട്ടും പിന്നോട്ടും എടുത്ത് അയാളെ ചതച്ചരച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എയര്‍ടാഗിന്റെ സഹായത്തോടെയുള്ള ഈ കൊലപാതകം, ആപ്പിളിനെ ആശങ്കപ്പെടുത്തുന്നതാണ്. താക്കോലുകള്‍, ബാഗുകള്‍, എയര്‍പോഡുകള്‍ തുടങ്ങിയ വസ്തുക്കള്‍ കണ്ടെത്താനുള്ള ഒരു ട്രാക്കര്‍ എന്ന നിലയിലാണ് കമ്പനി എയര്‍ടാഗുകള്‍ അവതരിപ്പിച്ചത്. എന്നാല്‍, ശത്രുക്കളെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു ആയുധമായി എയര്‍ടാഗുകള്‍ മാറിയിരിക്കുന്നുവെന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
എയര്‍ ടാഗുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ പ്രശ്നമല്ല ഇത്. അതുകൊണ്ടാണ് ഐഫോണ്‍ ഉപയോക്താക്കള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ എയര്‍ ടാഗുകള്‍ക്കായി ഐഒഎസ് വഴി ആന്റി-ട്രാക്കിംഗ് ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ കമ്പനി നിര്‍ബന്ധിതരായത്. എന്നാല്‍ ഈ നടപടികള്‍ ഫലപ്രദമാകാത്തതുകൊണ്ട് പ്രശ്നം പരിഹരിക്കാന്‍ മറ്റുള്ള വഴികള്‍ കണ്ടെത്താന്‍ ആപ്പിളിനെ നിര്‍ബന്ധിതരാക്കിയേക്കാം. കൂടാതെ അത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ സഹായം തേടുകയും ചെയ്യാം.
ട്രാക്കിങിന് പുറമെ കണക്റ്റിവിറ്റി, അടുത്തുള്ള ഇലക്ട്രോണിക് ഉപകാരണങ്ങളുമായുള്ള കമ്മ്യൂണിക്കേഷന്‍, ഊര്‍ജക്ഷമത എന്നിവ ആപ്പിള്‍ എയര്ടാഗുകളുടെ പ്രത്യേകതയാണ്. ഈ ഉപകരണം ഘടിപ്പിച്ചിട്ടുള്ള ഗാഡ്ജറ്റുകള്‍ കണ്ടെത്താനായി വളരെ കൃത്യമായ ലൊക്കേഷന്‍ സംവിധാനമാണ് എയര്‍ടാഗുകള്‍ ഉപയോഗിക്കുന്നത്. കാല്‍ക്കുലേറ്റര്‍ പോലുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സി ആര് 2032 എന്ന കോയിന് സെല്‍ ബാറ്ററികളാണ് എയര്ടാഗുകളിലും ഉപയോഗിക്കുന്നത്. ഇത് ഏതാണ്ട് ഒരു വര്‍ഷത്തോളം പ്രവര്‍ത്തിക്കും.
ഐഫോണിലെ ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിച്ചാണ് ആപ്പിള്‍ എയര്‍ടാഗ് പ്രവര്‍ത്തിക്കുക. 29 ഡോളര്‍ (2,137.16 രൂപ) വില വരുന്ന എയര്‍ടാഗിന് താരതമ്യേന വില കുറവാണെങ്കിലും ഇത് ഉപയോഗിക്കാന്‍ വേണ്ട ആക്സസറികള്‍ വാങ്ങണമെങ്കില്‍ വലിയ ചെലവ് വരും. അത്തരത്തിലുള്ള ഔദ്യോഗികമായ ചില ആക്സസറികള്‍ക്ക് 449 ഡോളര്‍ (33,086.56 രൂപ) വരെയാണ് വില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.