ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പിന്റെ ഫൈനലിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും. ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടനിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ലണ്ടനില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ ടീം മൂന്ന് ദിവസത്തെ കര്‍ശന ക്വാറന്റൈനു ശേഷം പരിശീലനം ആരംഭിച്ചിട്ടുണ്ട്. 25 അംഗ സ്ക്വാഡിനെയാണ് ബി സി സി ഐ ഇംഗ്ലണ്ടിലേക്ക് അയച്ചിരിക്കുന്നത്. ന്യൂസിലന്‍ഡ് ടീം നിലവില്‍ ഇംഗ്ലണ്ടുമായി രണ്ട് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. വ്യാഴാഴ്ചയാണ് അടുത്ത മത്സരം.
ഫൈനലില്‍ തുല്യ ശക്തികളായ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്നത് നിസ്സംശയം പറയാന്‍ സാധിക്കും. ലോകകപ്പിന്റെ പ്രാധാന്യത്തോടെയാണ് ഇരു ടീമുകളും ഈ മത്സരം കാണുന്നത്. ക്രിക്കറ്റ് രംഗത്തെ പ്രമുഖര്‍ മത്സര വിജയികളെ പ്രവചിച്ചുകൊണ്ട് ഇതിനോടകം രംഗത്തുണ്ട്. താരങ്ങള്‍ക്കും ടീമുകള്‍ക്കും നിര്‍ദേശങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാന്മാര് ആരായിരിക്കണം എന്ന് നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ അജിത് അഗാര്‍ക്കര്‍.
ഇന്ത്യയ്ക്ക് വേണ്ടി ആരൊക്കെയാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക എന്നത് അറിയാനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. രോഹിത് ശര്‍മ ഓപ്പണറുടെ വേഷത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. രോഹിത്തിനൊപ്പം ആര് എന്ന ചോദ്യമാണ് ഇനി ശേഷിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍, ശുഭ്മാന്‍ ഗില്ലിന് പകരം മറ്റൊരു താരം ഓപ്പണ്‍ ചെയ്യണമെന്നാണ് അഭിപ്രായപ്പെടുന്നത്. മായങ്ക് അഗര്‍വാള്‍ ആയിരിക്കും ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുക എന്നാണ് അഗാര്‍ക്കറിന്റെ അഭിപ്രായം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും, കോവിഡ് മൂലം പാതിവഴിയില്‍ നിന്ന ഇത്തവണത്തെ ഐ പി എല്ലിലും ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മായങ്ക് അഗര്‍വാളിനെ ഓപ്പണറാക്കണമെന്ന അഭിപ്രായം അഗാര്‍ക്കര്‍ മുന്നോട്ടുവച്ചത്.
ഫൈനല്‍ കളിക്കുന്നത് ഡ്യൂക് ബോളിലായതിനാല് ഇന്ത്യയുടെ പേസ് യൂണിറ്റ് എങ്ങനെ വേണമെന്നും അദ്ദേഹം ഈയിടെ നിര്‍ദേശിച്ചിരുന്നു. 'ഫൈനലില്‍ നമ്മള് കളിക്കുക ഡ്യൂക് ബോളിലാണ്. അതിനാല്‍ തന്നെ മൂന്ന് പേസ് ബൗളര്‍മാരേക്കാള്‍ നാല് പേസ് ബൗളര്‍മാരും ഒരു സ്പിന്നറും കളിക്കാന്‍ ഇറങ്ങുന്നതാകും നല്ലത്. അതാണ് ബുദ്ധി. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഉറപ്പായും ടീമില്‍ ഇടം നേടും. നാലാം പേസറെ പരീക്ഷിക്കണോ എന്നതാകും എല്ലാവരുടെയും ചര്‍ച്ച. നാലാമത് പ്ലെയിങ് ഇലവനില്‍ ഒരു പേസ് ബൗളര്‍ ഇടം കണ്ടെത്തിയാല്‍ അത് ഉറപ്പായും മുഹമ്മദ് സിറാജ് ആയിരിക്കും'- അഗാര്‍ക്കര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ajit Agarkar, Indian cricket team, Rohit sharma, Shubman Gill