English Premier League 2021 | പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന് അവിസ്മരണീയ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആസ്റ്റൻ വില്ലയെ തോൽപിച്ചു. ഒരു ഗോളിന് പുറകിലായ ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് അവർ വിജയം സ്വന്തമാക്കിയത്. കളിയുടെ ഇഞ്ചുറിടൈമിൽ ട്രെന്റ് അലക്സാണ്ടർ ആർനോൾഡ് നേടിയ ഗോളിലാണ് ലിവർപൂൾ വിജയം ഉറപ്പിച്ചത്. 91ആം മിനിറ്റിലായിരുന്നു ആർനോൾഡ് തൻ്റെ ടീമിൻ്റെ വിജയഗോൾ നേടിയത്.
ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒരു ഗോളിന് പുറകിലായിരുന്നു ലിവർപൂൾ. 43ആം മിനിറ്റിൽ ഒലീ വാട്കിൻസ് നേടിയ ഗോളിലാണ് ആസ്റ്റൺ വില്ല മുന്നിൽ കയറിയത്. കളിയുടെ ഒഴുക്കിനെതിരെ വന്ന ഗോൾ ആയിരുന്നു അത്. ലിവർപൂൾ തിരിച്ച് ഗോൾ അടിച്ചെങ്കിലും വാർ പരിശോധനക്ക് ശേഷം ലിവർപൂൾ താരം ഫിർമിനോ നേടിയ ഗോൾ നിഷേധിച്ചു. പന്ത് സ്വീകരിക്കുമ്പോൾ ഓഫ്‌സൈഡായിരുന്നു.
ഗോൾ വീണതിന് ശേഷം ബ്രേക്കിന് പിരിഞ്ഞ കളിയിൽ രണ്ടാം പകുതി തുടങ്ങിയതിന് ശേഷം വർധിത വീര്യത്തോടെ കളിക്കുന്ന ലിവർപൂളിനെയാണ് കാണാൻ കഴിഞ്ഞത്. തുടരെ തുടരെ ആക്രമണം അഴിച്ചു വിട്ട അവർക്ക് അതിൻ്റെ ഫലം വൈകാതെ തന്നെ ലഭിക്കുകയും ചെയ്തു. ആൻഡി റോബർട്ട്സൻ എടുത്ത ഷോട്ട് വില്ലയുടെ ഗോൾ കീപ്പറുടെ കയ്യിൽ തട്ടി തെറിച്ചത് സലായുടെ തലപ്പാകത്തിന് ആയിരുന്നു. താരം പന്ത് ഹെഡ് ചെയ്ത് വലയിലാക്കി. കളിയുടെ ആദ്യ നിമിഷങ്ങളിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ഗോൾ പാഴാക്കിയതിനുള്ള പ്രായശ്ചിത്തം കൂടിയായി താരത്തിൻ്റെ ഗോൾ.
സമനില ഗോൾ വന്നതോടെ കളിക്ക് ആവേശം കൈവന്നു. ഇരുടീമുകളും ഗോളിനായി പോരുതാൻ തുടങ്ങി. അത്തരത്തിൽ ഒരു നീക്കത്തിൽ വില്ലയുടെ താരം ട്രസഗെ അടിച്ച ഷോട്ട് സൈഡ് പോസ്റ്റിൽ തട്ടി പുറത്തേക്ക് തെറിച്ചു. പിന്നീടാണ് അർണോൾഡിൻ്റെ ഗോൾ വന്നത്. വിജയത്തിനായി ആക്രമിച്ചു കയറിയ ലിവർപൂൾ ടീമിൻ്റെ നീക്കത്തിൽ ഷക്കീരിയുടെ പാസ് സ്വീകരിച്ച തിയാഗോ നേരെ ഗോളിലേക്ക് ഷോട്ട് എടുത്തു. വില്ല ഗോളി കുത്തിയകറ്റിയ ഷോട്ട് അവരുടെ പ്രതിരോധ നിര താരം ക്ലിയർ ചെയ്ത പന്ത് അർനോൾഡിൻ്റെ കാലിലേക്ക് ആണ് വന്നു വീണത്. വില്ല താരങ്ങളെ വെട്ടി ഒഴിഞ്ഞ താരം പെനൽറ്റി ബോക്സിനു അരികിൽ നിന്നും ഗോളിൻ്റെ വലതു മൂല ലക്ഷ്യമാക്കി എടുത്ത ഷോട്ട് നേരെ വലയിൽ. 2-1ൻ്റെ വിജയം.
കളിയുടെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ഇത് 37ആം തവണയാണ് ലിവർപൂൾ ഒരു മത്സരം ജയിക്കുന്നത്. രണ്ടാം സ്ഥാനത്തുളള ടീമിനേക്കാൾ 12 ജയങ്ങൾ കൂടുതൽ ആണ് ലിവർപൂളിനുള്ളത്. 31 കളിയിൽ 52 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ ലിവർപൂൾ. നാലാം സ്ഥാനത്തുള്ള ചേൽസിയേക്കാൾ രണ്ട് പോയിൻ്റ് മാത്രം പുറകിലാണ് ലിവർപൂൾ ഇപ്പോൾ. ചെൽസിക്ക് 56 പോയിൻ്റാണുള്ളത്.
എത്തിഹാദ് സ്റ്റേഡിയത്തിൽ അപ്രതീക്ഷിതമായൊരു അട്ടിമറിക്കും പ്രീമിയർ ലീഗ് സാക്ഷിയായി. മത്സരത്തിന്റെ പകുതിയിലേറെ സമയവും പത്തു പേരായി ചുരുങ്ങിയിട്ടും തളരാതെ പൊരുതിയ ലീഡ്സ് യുണൈറ്റഡാണ് സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ അവരെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന സിറ്റിയെ ലീഡ്സ് അട്ടിമറിച്ചത്. സ്റ്റുവർട്ട് ഡാലസിന്റെ ഇരട്ടഗോളാണ് ലീഡ്സിന് അവിസ്മരണിയ ജയമൊരുക്കിയത്. തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച ശേഷമാണ് സിറ്റി ഈ മത്സരത്തിൽ തോൽവി വഴങ്ങിയത്. അതേസമയം, ലീഗിൽ ലീഡ്സിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ലീഗിൽ സിറ്റിയുടെ കിരീടക്കുതിപ്പിന് വേഗം കുറച്ച ഈ തോൽവി അവർ പ്രതിരോധത്തിൽ വരുത്തിയ പാളിച്ചകളുടെ അടയാളമായി.
Summary- Alexander Arnold's 90th minute goal ensures win for Liverpool against Aston Villa
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alexander Arnold, Aston Villa, English Premier League 2021, Liverpool, ആസ്റ്റൻ വില്ല, ലിവർപൂൾ