ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ ഫൈനല്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. യുവാന്‍ ഫോയ്ത്തിനെയും സെവിയ്യ താരം ലൂക്കാസ് ഒകാമ്പോസിനെയും തഴഞ്ഞ് 28 അംഗ അര്‍ജന്റീനിയന്‍ സംഘത്തെയാണ് സ്കലോണി പ്രഖ്യാപിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് അര്‍ജന്റീനയുടെ 28 അംഗ ടീമിനെ പ്രസിദ്ധീകരിച്ചത്. ലയണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, എഞ്ചല്‍ ഡി മരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ട്. കഴിഞ്ഞ സീസണില്‍ സെവിയ്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയെങ്കിലും ഈ സീസണില്‍ അതാവര്‍ത്തിക്കാന്‍ കഴിയാതിരുന്ന ഒകാമ്പോസ് ഒഴിവാക്കപ്പെട്ടതില്‍ അത്ഭുതമില്ലെങ്കിലും വിയ്യാറയലിനൊപ്പം യൂറോപ്പ ലീഗ് നേടിയ സീസണു ശേഷം അര്‍ജന്റീനയുടെ കഴിഞ്ഞ രണ്ടു ലോകകപ്പ് യോഗ്യത മത്സരത്തിലും കളിച്ചതിനു ശേഷമാണ് യുവാന്‍ ഫോയ്ത്തിനെ തഴയാന്‍ സ്കലോണി തീരുമാനിച്ചത്.
1993ന് ശേഷം നീണ്ട 28 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഉറച്ചാണ് മെസിയും കൂട്ടരും ഇത്തവണ എത്തുന്നത്. 2018ല്‍ സ്കലോനി പരിശീലകനായതിന് ശേഷം മികവിലേക്ക് എത്താതിരുന്നിട്ടും ഫോയ്ത്തിനും ഒകാബോസിനും തുടരെ അവസരങ്ങള്‍ നല്‍കിയിരുന്നു. ഇത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇടം പിടിച്ച് അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച റൊമേരോ, ഡിഫന്റര്‍ മോളിനോ ലുസെറോ എന്നിവര്‍ കോപ്പ അമേരിക്ക സംഘത്തിലുമുണ്ട്. ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന ടീം ഉള്‍പ്പെട്ടിരിക്കുന്നത്. റിയോയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ന് ചിലെക്കെതിരെയാണ് ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം. ഉറുഗ്വേ, ബോളിവിയ, പാരാഗ്വേ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്.
എന്നാല്‍ ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ അര്‍ജന്റീനയുടെ മോശം ഫോം തുടരുകയാണ്. കഴിഞ്ഞ മല്‍സരത്തില്‍ ചിലിയോട് സമനില വഴങ്ങിയ അര്‍ജന്റീന ഇന്ന് കൊളംബിയക്കെതിരേയും സമനില വഴങ്ങി. 2-2നാണ് അര്‍ജന്റീനയുടെ സമനില. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ ശേഷമാണ് അര്‍ജന്റീന സമനില വഴങ്ങിയത്. കൊളംബിയ ഈ മത്സരത്തില്‍ സമനില പിടിച്ചത് ഫോയ്ത്തിന്റെ പിഴവില്‍ നിന്നായിരുന്നു. ഇത് തന്നെയാകണം താരത്തെ തഴഞ്ഞതിന്റെ പിന്നിലെ പ്രധാന കാരണവും.
ഗോള്‍ കീപ്പര്‍: ഫ്രാങ്കോ അര്‍മാനി, അഗസ്റ്റിന് മര്‍ച്ചിസിന്‍, എമിലിയാനോ മാര്‍ട്ടിനസ്, യുവാന്‍ മുസോ
ഡിഫെന്‍ഡേഴ്സ്: റോമെറോ, നിക്കോളാസ് ഒട്ടമെന്റി, ലൂകാസ് മാര്‍ട്ടിനസ്, മോളിനോ ലുസെറോ, ഗോണ്‍സാലോ മോണ്ടിയാല്‍, ജര്‍മ്മന്‍ പെസല്ല, നിക്കോളാസ് ടാഗ്ലൈയാഫിക്കോ, മാര്‍ക്കോസ് അക്യൂന, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്
മധ്യനിര: നിക്കോളാസ് ഗോണ്‍സാലസ്, അലെസാന്‍ഡ്രോ ഗോമസ്, ലിയനാര്‍ഡോ പരഡസ്, റോഡ്രിഗോ ഡി പോള്‍, ജിയോവാനി ലോ സെല്‍സോ, നിക്കോളാസ് ഡൊമിനിഗ്വസ്, എസെക്കിയേല്‍ പലാസിയോസ്, ഗൈഡോ റോഡ്രിഗസ്, ഏഞ്ചല്‍ കൊറേയ
മുന്നേറ്റനിര: മെസി, സെര്‍ജിയോ അഗ്യൂറോ, ഏഞ്ചല്‍ ഡി മരിയ, ലൗടാരോ മാര്‍ട്ടിനസ്, ജൊവാക്വിന്‍ കൊറേയ, ലൂക്കാസ് അലാരിയോ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.