കൊൽക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്ബായ കൊൽക്കത്ത മോഹൻ ബഗാനും സൗരവ് ഗാംഗുലി സഹഉടമസ്ഥനായ ഐഎസ്എൽ ഫുട്ബോൾ ക്ലബ് എടികെയും ഇനി ഒന്ന്. എടികെയുടെ ഉടമസ്ഥരായ ആർപിഎസ്ജി ഗ്രൂപ്പ് മോഹൻ ബഗാൻ ക്ലബ്ബിന്റെ 80 ശതമാനം ഓഹരികളും വാങ്ങിയതോടെയാണ് നടപടികൾ പൂർത്തിയായത്.
ഈ സീസൺ ഐഎസ്എൽ പൂർത്തിയാകുന്നതിനു പിന്നാലെ ജൂണിൽ ലയനം യാഥാർഥ്യമാകും.
എടികെ – മോഹൻ ബഗാൻ എന്നോ മോഹൻ ബഗാൻ എടികെ എന്നോ ആയിരിക്കും ക്ലബ്ബിന്റെ പുതിയ പേരെന്ന് എടികെ ഉടമസ്ഥരിലൊരാളായ സഞ്ജീവ് ഗോയങ്ക പറഞ്ഞു. ഐഎസ്എൽ ഇന്ത്യയിലെ മുൻനിര ലീഗായതോടെ ഗ്ലാമർ നഷ്ടപ്പെട്ട ഐ ലീഗിൽനിന്നു മോചനം തേടിയാണ് മോഹൻ ബഗാന്റെ ലയനം.
Also Read-
ബിസിസിഐ വാർഷിക കരാറിൽ നിന്ന് ധോണിയെ ഒഴിവാക്കി; കെ എൽ രാഹുലിന് സ്ഥാനക്കയറ്റം1889 ഓഗസ്റ്റ് 15നാണ് കൊൽക്കത്തയിൽ മോഹൻ ബഗാൻ ക്ലബ് തുടങ്ങുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ചാംപ്യൻഷിപ്പുകളിലെല്ലാം അനേകം തവണ ജേതാക്കളാകാൻ ബഗാന് കഴിഞ്ഞിട്ടുണ്ട്. 30 തവണ കൽക്കട്ട ലീഗ് ജേതാക്കളായി. 16 തവണ ഡ്യൂറൻഡ് കപ്പ് ഉയർത്തി. റോവേഴ്സ് കപ്പ് (14), ഐഎഫ്എ ഷീൽഡ് (22), ഫെഡറേഷൻ കപ്പ് (14) എന്നിങ്ങനെയാണ് മറ്റ് കിരീട നേട്ടങ്ങൾ. ഇന്ത്യൻ സൂപ്പർ കപ്പിൽ രണ്ടുതവണയും ഐ ലീഗ് ഒരുവട്ടവും അതിനുമുൻപത്തെ ദേശീയ ഫുട്ബോൾ ലീഗിൽ 3 തവണയും ജേതാക്കളായി.
ഐഎസ്എല്ലിൽ രണ്ടുവട്ടം ജേതാക്കളായിട്ടുള്ള എടികെയിൽ ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി, സഞ്ജീവ് ഗോയങ്ക എന്നിവർക്കു പുറമേ ഹർഷവർധൻ നിയോറ്റിയ, ഉത്സവ് പരേഖ് എന്നിവർക്കാണ് ഓഹരിയുള്ളത്.
രണ്ടു ക്ലബ്ബുകളും ഒന്നാകുന്നതോടെ കളിക്കാരും പരിശീലകരും ഉൾപ്പെടെയുള്ളവരുടെ ഭാവി എന്താകുമെന്നത് സംബന്ധിച്ചും ചര്‍ച്ചകൾ നടക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിന്റെ തറവാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊൽക്കത്തയിൽ ഏറ്റവും അധികം ആരാധകരുള്ള ക്ലബ്ബുകളിലൊന്നുകൂടിയാണ് മോഹൻ ബഗാൻ. ലയനം യാഥാർത്ഥ്യമാകുന്നതോടെ എല്ലാക്കാലവും ആവേശം നിറയ്ക്കുന്ന ഈസ്റ്റ് ബംഗാൾ – ബഗാൻ കൊൽക്കത്ത ഡാർബി പോരാട്ടത്തിന് കൂടിയാണ് തിരശ്ശീല വീഴുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.