പ്രഥമ ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂണ്‍ 18ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന കലാശപ്പോരാട്ടത്തില്‍ ശക്തരായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. നിലവിലെ ടെസ്റ്റ് റാങ്കിംഗ് അനുസരിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് രണ്ടാമതുമാനും. ഇത് കൊണ്ട് തന്നെ ആവേശകരമായ പോരാട്ടത്തിനാകും ഫൈനല്‍ സാക്ഷ്യം വഹിക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ന്യൂസിലന്‍ഡിലേതിന് സമാനമാണെന്നതിനാല്‍ ചെറിയൊരു മുന്‍തൂക്കം അവര്‍ക്ക് ലഭിക്കുമെങ്കിലും ഏത് രാജ്യത്തും ഏത് ടീമിനെയും തകര്‍ക്കാന്‍ കഴിവുള്ളവരാണ് കോഹ്ലിയും കൂട്ടരും എന്നതില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകില്ല.
നിലവില്‍ ക്വാറന്റൈനില്‍ ഉള്ള ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. അതിനുശേഷം മൂന്നു മാസക്കാലത്തോളം ഇന്ത്യന്‍ സ്ക്വാഡ് ഇംഗ്ലണ്ടില്‍ ആയിരിക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ഇതിനായി 25 അംഗ സ്ക്വാഡിനെയാണ് ബി സി സി ഐ അയക്കുന്നത്. ഇന്ത്യന്‍ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ആര് അശ്വിന്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങി നാല് സ്പിന്നര്‍മാരെ ബി സി സി ഐ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയിലെ ഇന്ത്യയുടെ ശക്തിയെന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സ്പിന്‍ ഓള്‍റൗണ്ടറായ അക്സര്‍ പട്ടേല്‍.
'നമ്മുടെ ടീമിലെ സ്പിന്‍ ബൗളര്‍മാരെ നോക്കുക. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും, വാഷിങ്ടണ്‍ സുന്ദറും ഞാനുമാണുള്ളത്. ടീമിലുള്ള ഈ സ്പിന്നര്‍മാരെല്ലാം ബാറ്റ് ചെയ്യാന്‍ കൂടി കഴിവുള്ളവരാണ്. ഇത് ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടില്‍ വളരെ ഗുണം ചെയ്തേക്കും. ബാറ്റിങ് ഓര്‍ഡറില്‍ എട്ടും ഒമ്പതും സ്ഥാനക്കാര്വരെ റണ്‍സ് നല്കാന് കെല്‍പ്പുള്ളവരാണ്. ഇന്ത്യയില്‍ സ്പിന്നര്‍മാരാണ് ഏറ്റവും ആക്രമണകാരികള്‍. എന്നാല്‍ ഇംഗ്ലണ്ട്,ഓസ്ട്രേലിയ തുടങ്ങിയ പിച്ചുകളില്‍ പേസര്‍മാരാണ് ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. എങ്കിലും സ്പിന്നര്‍മാര്‍ക്ക് അവരുടേതായ ജോലിയുണ്ട്. മത്സരത്തില്‍ എതിരാളികള്‍ക്ക് പേസര്‍മാര്‍ സമ്മര്‍ദ്ദം നല്‍കുന്നത് നഷ്ടപ്പെടുത്താതിരിക്കാന്‍ നോക്കണം. അതിനാല്‍ സാഹചര്യങ്ങള്‍ മനസിലാക്കി പൊരുത്തപ്പെട്ട് പന്തെറിയുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്'- അക്സര്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു.
പേസിനെ തുണക്കുന്ന ഇംഗ്ലണ്ട് പിച്ചുകളില്‍ അവര്‍ എങ്ങിനെയാണ് പിച്ചൊരുക്കാന്‍ പോകുന്നത് എന്ന് നിര്‍വചിക്കാന്‍ കഴിയില്ല. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് തുടങ്ങി ഇന്ത്യന്‍ പേസ് നിരയുടെ ശക്തി എന്തെന്ന് അവര്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്. മാനസികമായ തയ്യാറെടുപ്പാണ് പ്രധാനംമെന്നും കാര്യങ്ങളെക്കുറിച്ച് ഒരുപാട് ചിന്തിച്ചാല്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ ശ്രദ്ധ നല്‍കാനാവില്ലെന്നും അക്സര്‍ കൂട്ടിച്ചേര്‍ത്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.