ദേശീയ കായിക പുര്‌സ്‌കാരങ്ങള്‍ക്കായി ക്രിക്കറ്റിൽ നിന്നും താരങ്ങളുടെ പേരുകൾ ശുപാർശ ചെയ്ത് ബിസിസിഐ. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ ര്തന പുരസ്‌കാരത്തിന് വേണ്ടി ഇന്ത്യൻ സ്പിന്നർ ആർ അശ്വിനേയും വനികാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനേയുമാണ് ബിസിസിഐ ശുപാർശ ചെയ്തത്. അര്‍ജുന അവാര്‍ഡിനായി കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ,ശിഖര്‍ ധവാന്‍ എന്നിവരുടെ പേരുകളും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നിര്‍ദേശിച്ചിട്ടുണ്ട്. അവാർഡുകൾക്കായി അപേക്ഷ സമർപ്പിക്കേണ്ട തീയതി ആദ്യം ജൂൺ 21 വരെയായിരുന്നെങ്കിലും പിന്നീട് കായിക മന്ത്രാലയം ഇത് നീട്ടുകയായിരുന്നു. കഴിഞ്ഞ വർഷം അവാർഡ് നേടിയവരിൽ ക്രിക്കറ്റിൽ നിന്ന് രോഹിത് ശർമയുമുണ്ടായിരുന്നു. രോഹിത്തിനൊപ്പം മോണിക ബത്ര, മാരിയപ്പൻ തങ്കവേലു, വിനേഷ് ഫോഗാട്ട്, റാണി രാംപാൽ എന്നിവർക്ക് കൂടി ഖേൽ രത്ന പുരസ്കാരം ലഭിച്ചിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് കാലമായി മികച്ച പ്രകടനം നടത്തുന്നവരാണ് അശ്വിനും മിതാലിയും. 34 കാരനായ അശ്വിന്‍ ഇന്ത്യക്കായി 79 ടെസ്റ്റ്, 111 ഏകദിനങ്ങള്‍, 46 ടി20 എന്നിവ കളിച്ചിട്ടുണ്ട്. ഇതിൽ ടെസ്റ്റിൽ 413, ഏകദിനത്തിൽ 150, ടി20യിൽ 52 വിക്കറ്റുകളും അശ്വിൻ പേരിലാക്കിയിട്ടുണ്ട്. 2010 ലാണ് അശ്വിന്‍ ഇന്ത്യക്കായി അരങ്ങേറിയത്. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും അധികം വിക്കറ്റുകളും ഈ വലം കയ്യൻ സ്പിന്നറുടെ പേരിലാണ്. 18 മത്സരങ്ങളിൽ നിന്നായി 71 വിക്കറ്റുകളാണ് താരം ടൂർണമെന്റിൽ നിന്നും നേടിയത്. ഇതിനു പുറമെ മികച്ച രീതിയിൽ ബാറ്റിംഗ് കൂടി ചെയ്യുന്ന താരത്തിന്റെ അക്കൗണ്ടിൽ അഞ്ച് സെഞ്ചുറി നേട്ടം കൂടിയുണ്ട്. ടെസ്റ്റിലാണ് അശ്വിന്റെ സെഞ്ചുറി നേട്ടങ്ങൾ എല്ലാം. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ മാത്രമാണ് അദ്ദേഹം കളിക്കുന്നത്.
വനിതാ ക്രിക്കറ്റില്‍ 22 വര്‍ഷത്തിലധികമായി സജീവമായി നില്‍ക്കുന്ന ഏക താരമാണ് മിതാലി രാജ്. 38 കാരിയായ മിതാലി 1999 ലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയുടെ വനിതാ ടീം ക്യാപ്റ്റനെക്കാൾ കൂടുതൽ കാലം ക്രിക്കറ്റിൽ സജീവമായി നിന്ന ഒരേയൊരു താരം മാത്രമേയുള്ളൂ. അത് ക്രിക്കറ്റിലെ മാസ്റ്റർ ബ്ലാസ്റ്ററായ സച്ചൻ ടെണ്ടുൽക്കറാണ്. 22 വര്‍ഷവും 91 ദിവസവുമാണ് സച്ചിൻ ക്രിക്കറ്റിൽ ഉണ്ടായിരുന്നത്. ടെസ്റ്റില്‍ 669 റണ്‍സും ഏകദിനത്തില്‍ 7170 റണ്‍സും ടി20യിൽ 2364 റൺസും മിതാലി നേടിയിട്ടുണ്ട്. വനിതാ താരങ്ങളില്‍ ഏകദിനത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡും ഇന്ത്യൻ ക്യാപ്റ്റന്റെ പേരിലാണ്. വലിയ പ്രചാരമില്ലാതിരുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിലും മിതാലി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ക്രിക്കറ്റ് താരങ്ങളിൽ സച്ചിൻ ടെണ്ടുൽക്കർ, എം എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർക്ക് മാത്രമാണ് ഈ പുരസ്കാരം മുൻപ് ലഭിച്ചിട്ടുള്ളത്.
ക്രിക്കറ്റിന് പുറമെ ഫുട്‍ബോളിൽ നിന്നും സുനിൽ ഛേത്രിയുടെ പേര് ഓൾ ഇന്ത്യ ഫുടബോൾ ഫെഡറേഷനും, ഹോക്കിയിൽ നിന്ന് ഇന്ത്യയുടെ പുരുഷ ടീമിന്റെ ഗോൾക്കെപ്പറായ മലയാളി താരം പി ആർ ശ്രീജേഷ്, വനിതാ താരം ദീപിക എന്നിവരുടെ പേരുകൾ ഹോക്കി ഇന്ത്യയും ശുപാർശ ചെയ്തിരുന്നു.
Summary
BCCI recommends Ravichandran Ashwin and Indian Women Team Captain Mithali Raj for Rajiv Gandhi Khel Ratna; K L Rahul, Shikhar Dhawan and Jasprit Bumrah recommended for Arjuna Award
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket, Indian cricket team, Mithali Raj, Ravichandran Ashwin, Sports