ടോക്യോ ഒളിമ്പിക്സ് ഫുട്ബോള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ സ്പെയ്നിനെ നേരിടും. ഇന്നലെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ മെക്സിക്കോയെ പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ഫൈനലില്‍ കടന്നത്. ആവേശകരമായ മത്സരത്തില്‍ ഷൂട്ട് ഔട്ടിലാണ് ബ്രസീല്‍ മെക്സിക്കോയെ പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ പ്രവേശനമാണിത്. ആതിഥേയരായ ജപ്പാനെ 1-0 ത്തിന് തോല്‍പ്പിച്ചാണ് സ്പെയ്ന്‍ ഒളിമ്പിക്സ് ഫുട്ബാളിന്റെ ഫൈനലിലെത്തിയത്. ശനിയാഴ്ചയാണ് ബ്രസീല്‍- സ്പെയിന് ഫൈനല്‍ പോരാട്ടം.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണ് ബ്രസീല്‍ വിജയിച്ചത്. മെക്സിക്കോ ആദ്യ രണ്ടു പെനാല്‍റ്റി കിക്കുകളും നഷ്ടപ്പെടുത്തിയത് അവര്‍ക്ക് തിരിച്ചടിയായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡാനി ആല്‍വ്സ്, മാര്‍ട്ടിനെല്ലി, ബ്രൂണോ, റായ്നര്‍ എന്നിവര്‍ ബ്രസീലിനായി സ്കോര്‍ ചെയ്തപ്പോള്‍, മെക്സിക്കോ നിരയില്‍ റോഡ്രിഗസിന് മാത്രമേ ഗോള്‍ നേടുവാന്‍ സാധിച്ചുള്ളൂ. എഡ്വോര്‍ഡോ, വാസ്ക്വസ് എന്നിവരെടുത്ത കിക്ക് ലക്ഷ്യം കണ്ടില്ല.
ബ്രസീല്‍- മെക്സിക്കോ സെമി ഫൈനല്‍ പോരാട്ടത്തില്‍ തുടക്കം മുതല്‍ 120 മിനുട്ടും തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ ആയില്ല. ബ്രസീല്‍ ഇടക്കിടെ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും ഒചോവ മെക്സിക്കോയുടെ രക്ഷയ്ക്ക് എത്തി. നിശ്ചിത സമയം അവസാനിക്കുന്നതിനു മുമ്പ് റിച്ചാര്ല്സിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയതായിരുന്നു കളിയിലെ ഏറ്റവും നിര്‍ണായക അവസരം.
മെക്സിക്കോക്കെതിരെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിന് രണ്ടാം പകുതിയില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. നിശ്ചിത സമയത്ത് ഡാനി ആല്‍വെസിന്റെ ക്രോസില്‍ റിച്ചാലിസന്റെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നെങ്കില്‍ നിശ്ചിത സമയത്തു തന്നെ ബ്രസീല്‍ ജയിച്ചു കയറിയേനെ. പിന്നീട് അധിക സമയത്തും ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.
സ്പെയിന്- ജപ്പാന് രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ അധികസമയത്ത് അസന്‍സിയോ നേടിയ ഒരു ഗോളിനാണ് സ്പെയിനിന്റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടുവാന്‍ സാധിച്ചില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.