തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യക്ക് ജയം. മഴമൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ 69 റൺസിനാണ് ഇന്ത്യ എയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തിൽ 327 റൺസാണ് നേടിയത്. ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ 300 കടന്നത്. മറുപടി ബാറ്റിങ്ങിൽ റീസ ഹെൻഡ്രിക്സ് സെഞ്ചുറി നേടിയെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയതീരത്തെത്തിക്കാൻ കഴിഞ്ഞില്ല. 45 ഓവറിൽ 258 റൺസിന് ദക്ഷിണാഫ്രിക്ക ഓൾഔട്ടായി. പത്ത് ഓവറിൽ 47 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചെഹലാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. അർധസെഞ്ചുറിയും രണ്ട് വിക്കറ്റും നേടിയ അക്സർ പട്ടേലാണ് മാൻ ഓഫ് ദി മാച്ച്.
ഇന്ത്യൻ നിരയിലെ ടോപ് സ്കോററായ ദുബെ 60 പന്തിൽ മൂന്നു ഫോറും ആറു സിക്സും സഹിതം 79 റൺസോടെയും അക്സർ പട്ടേൽ 36 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 60 റൺസോടെയും പുറത്താകാതെ നിന്നു. 68 പന്തു ക്രീസിൽ നിന്ന ഇവരുടെ സഖ്യം 121 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത്. ബൗണ്ടറികൾ യഥേഷ്ടം പ്രവഹിച്ചതോടെ കാര്യവട്ടത്ത് കളി കാണാനെത്തിയ ആരാധകരും ആവേശത്തിലായി. ഋതുരാജ് ഗെയ്‌ക്ക്‌വാദ് 10(16), ശുഭ്മാൻ ഗിൽ 46(47), അൻമോൽപ്രീത് സിങ് 29(29), ക്യാപ്റ്റൻ മനീഷ് പാണ്ഡെ 39(41), ഇഷാൻ കിഷൻ 37(32), ക്രുനാൽ പാണ്ഡ്യ 14 (25) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം.
ദക്ഷിണാഫ്രിക്കൻ സീനിയർ ടീമിനായി കളിച്ചിട്ടുള്ള റീസ ഹെൻഡ്രിക്സാണ് ഉഗ്രൻ സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. 108 പന്തു നേരിട്ട ഹെൻഡ്രിക്സ്, 12 ഫോറും ഒരു സിക്സും സഹിതം 110 റൺസെടുത്തു. ഹെൻറിച്ച് ക്ലാസ്സൻ അർധ സെഞ്ചുറി നേടി. 43 പന്ത് നേരിട്ട ക്ലാസ്സൻ നാലു ഫോറും മൂന്നു സിക്സും സഹിതം 58 റൺസെടുത്തു. ഓപ്പണർ ജന്നേമാൻ മലാൻ 18(26), ഖയ സോൻഡോ 30(37). ബ്യോൺ ഫോർച്യൂൺ 11 എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India, India vs South Africa, Karyavattom oneday, South africa