2 മാസത്തോളം നീണ്ടു നിൽക്കുന്ന ക്രിക്കറ്റ് പൂരത്തിന് നാളെ തുടക്കം. ഐപിഎൽ പതിനാറാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.
ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്ന മത്സരങ്ങൾ. ആവേശം കൂട്ടി ഇംപാക്ട് പ്ലേയര്‍ നിയമം. ഇലവനെ പ്രഖ്യാപിക്കുക ടോസിന് ശേഷം. വൈഡും നോബോളും ഡിആര്‍എസ് പരിധിയില്‍. അങ്ങനെയങ്ങനെ പ്രത്യകതകളേറെയാണ് ഇത്തവണത്തെ ഐപിഎൽ. വിസ്മയം തീർക്കാൻ 10 ടീമുകൾ. പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങൾ. ആരാധകർ നിമിഷങ്ങളെണ്ണി കാത്തിരിപ്പാണ്. മൊട്ടേറ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പൂരത്തിന് കൊടിയേറുമ്പോൾ വീറും വാശിയും ഏറും.
കഴിഞ്ഞ സീസണിലെ തോൽവികൾക്കെല്ലാം ചെന്നൈയ്ക്ക് മറുപടി നൽകണം. കിരീടം വിട്ടുകൊടുക്കില്ലെന്ന വാശിയിൽ ഗുജറാത്തും. മോയിൻ അലി, ജഡേജ, സ്റ്റോക്സ്, ശിവം ദുബെ ഓള്‍റൗണ്ട് മികവുള്ള താരങ്ങളാണ് കരുത്ത്. ബൗളിംഗ് നിരയിൽ ദീപക് ചഹാറിലും മുകേഷ് ചൗധരിയിലുമാണ് പ്രതീക്ഷ. നായകൻ ധോണിയുടെ പരുക്കാണ് ടീമിനെ ആശങ്കയിലാഴ്ത്തുന്നത്. നായകവേഷത്തിൽ മഹിയെത്തുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. ആദ്യ മത്സരങ്ങളിൽ ബെൻ സ്റ്റോക്സ് പന്തെറിഞ്ഞെക്കില്ല. റുതുരാജ് ഗെയ്ക്വാദും ഡെവോൺ കോൺവെയും ബാറ്റിംഗ് നിരയിൽ ഓപ്പണിംഗ് കുറിക്കും. കഴിഞ്ഞ തവണ ഒൻപതാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ചടത്ത് നിന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് തിരിച്ചുവരവ് ലക്ഷ്യമിടുന്നത്. Also Read- രോഹിത് ശർമ എവിടെ? ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിൽ മുംബൈ ഇന്ത്യൻസ് നായകനെ കാണാനില്ല
അരങ്ങേറ്റ സീസണില്‍ തന്നെ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റൻസ് നിസാരക്കാരല്ല. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ കച്ചമുറുക്കിയാണ് ഗുജറാത്ത് എത്തുന്നത്. പരിശീലകൻ ആശിഷ് നെഹ്‌റ ഒരുക്കുന്ന തന്ത്രങ്ങള്‍ കിരീടം ഉറപ്പിക്കാൻ ശേഷിയുള്ളതെന്നാണ് ആരാധകരുടെ വാദം. ടീം ഒത്തിണക്കമാണ് ഗുജറാത്തിന്‍റെ ഏറ്റവും വലിയ ശക്തി. ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, കെയ്‌ന്‍ വില്യംസണ്‍, ശുഭ്‌മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, മാത്യു വെയ്‌ഡ്, മുഹമ്മദ് ഷമി, ശിവം മാവി, രാഹുല്‍ തിവാട്ടിയ, അൽസാരി ജോസഫ്, ജോഷ്വ ലിറ്റിൽ തുടങ്ങിയ നിര എന്തിനും പോന്നവർ.
Also Read- മുംബൈയ്ക്ക് വേണം ആറാം കിരീടം; യുവനിരയുടെ കരുത്തുമായി രോഹിത്തും കൂട്ടരും
ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, രാഹുല്‍ തെവാട്ടിയ എന്നിവരുടെ ഓള്‍ റൗണ്ടര്‍ മികവ് ഏറെ നിര്‍ണായകം. ശുഭ്‌മാന്‍ ഗില്‍, കെയ്‌ന്‍ വില്യംസണ്‍ എന്നിവരുടെ മിന്നും ഫോം ടീമിന് നല്‍കുന്ന പ്രതീക്ഷയും ചെറുതല്ല.
പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പോരാട്ടങ്ങള്‍. ഒരേ ഗ്രൂപ്പില്‍പ്പെട്ട ടീമുകള്‍ പരസ്‌പരം ഓരോ മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഓരോ ടീമുകളും എതിര്‍ ഗ്രൂപ്പിലെ അഞ്ച് ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം കളിക്കും. പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ് പ്ലേ ഓഫിലേക്കെത്തുക. പ്ലേ ഓഫിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ ഒന്നാം ക്വാളിഫയറിലും മൂന്ന്, നാല് സ്ഥാനക്കാര്‍ എലിമിനേറ്ററിലും ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കുമ്പോള്‍ തോല്‍ക്കുന്ന ടീം എലിമിനേറ്ററിലെ വിജയികളുമായി രണ്ടാം ക്വാളിഫയര്‍ കളിക്കും. ഇതിലെ വിജയികള്‍ ഫൈനലിലേക്ക് മുന്നേറും. മേയ് ഇരുപത്തിയെട്ടിനാണ് കിരീടപ്പോരാട്ടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.