ബംഗ്ലാദേശിനെതിരെ ഇന്നലെ നടന്ന ലോകകപ്പ് - ഏഷ്യൻ കപ്പ് യോഗ്യത സംയുക്ത പോരാട്ടത്തിൽ
ഇരട്ടഗോളുകൾ നേടി ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു കൊണ്ട് ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യതാ സാധ്യതകൾ സജീവമായി നിലനിർത്താൻ സഹായിച്ച ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ പ്രകടനം ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഖത്തറിനെതിരായ കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയതിൻ്റെ കേട് തീർക്കും വിധമമായിരുന്നു ഇന്ത്യൻ നായകൻറെ ഇന്നലത്തെ മത്സരത്തിലെ പ്രകടനം. അതുകൊണ്ട് തന്നെ മത്സരത്തിന് ശേഷം താരത്തിന് പ്രശംസകളുടെ കുത്തൊഴുക്ക് ആയിരുന്നു. ഛേത്രിയുടെ പ്രകടനത്തെ പുകഴ്ത്തി പല പ്രമഖരും രംഗത്ത് വന്നിരുന്നു. ഇതിൽ ഏറ്റവും പ്രധാനം മുൻ ഇന്ത്യൻ നായകനായ ബൈച്ചുങ് ബൂട്ടിയയുടേതായിരുന്നു. ഛേത്രിയുടെ കഠിനാധ്വാനത്തെയും പ്രൊഫഷനൽ സമീപനത്തെയും അഭിനന്ദിച്ച ബൂട്ടിയ, ഇന്ത്യയുടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണു സുനിൽ ഛേത്രിയെന്നു കൂടി അഭിപ്രായപ്പെട്ടു.
'സുനിൽ ഛേത്രിയെ ഒരു യുവ പുതുമുഖ താരം എന്ന നിലയിലും പരിചയസമ്പന്നനായ സീനിയർ താരം എന്ന നിലയിലും ഞാൻ കണ്ടിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെയാണ് അദ്ദേഹം. വളരെയധികം കഠിനാധ്വാനം ചെയ്ത് തന്റെ ഫിറ്റ്നസ് ലെവൽ കാത്തു സൂക്ഷിക്കുന്ന താരം അങ്ങേയറ്റം പ്രൊഫഷനലായ സമീപനമാണ് പുറത്തെടുക്കുന്നത്. ഛേത്രി തന്റെ സഹതാരങ്ങൾക്കും വളർന്നു വരുന്ന യുവതാരങ്ങൾക്കും മുന്നിൽ ഒരു പാഠപുസ്തകമാണ്. പ്രതിഭയും കഴിവും കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും കരിയർ മികച്ചതാക്കുന്ന താരങ്ങളുണ്ട്. ഇതിൽ കഠിനാധ്വാനം കൊണ്ട് തന്റെ കരിയർ മികച്ചതാക്കിയ താരമാണ് സുനിൽ ഛേത്രി.'
'താൻ ചെയ്യുന്ന തൊഴിലിനോടുള്ള നൈതികതയും ദൃഢനിശ്ചയവും ആത്മസമർപ്പണവും വഴി നിങ്ങൾക്ക് വേണ്ടതെല്ലാം സ്വന്തമാക്കാമെന്നു ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് അദ്ദേഹം കാണിച്ചു തരുന്നു. ഫുടബോളിൽ ഇത്തരത്തിൽ വളർന്നു വന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതുകൊണ്ട് തന്നെ ഛേത്രിയെ ഇന്ത്യയുടെ ക്രിസ്റ്റ്യാനോ റൊണാൾഡോയായാണ് ഞാൻ കാണുന്നത്. റൊണാൾഡോയും ചേത്രിയും രണ്ടു തട്ടിൽ നിൽക്കുന്ന താരങ്ങളാണ്. റൊണാൾഡോ ലോകത്തിലെ തന്നെ മികച്ച കളിക്കാരിൽ ഒരാളാണെങ്കിലും കളിക്കാൻ ഇറങ്ങുമ്പോൾ അധ്വാനിച്ചു കളിച്ച് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആഗ്രഹം അത് രണ്ടു പേർക്കും പൊതുവായുള്ള കാര്യമാണ്.' ബൂട്ടിയ പറഞ്ഞു.
അതേസമയം, ഇന്നലെ ദോഹയിൽ വെച്ചു നടന്ന യോഗ്യത മത്സരത്തിലെ 79 , 90+2 എന്നീ മിനുട്ടുകളിൽ ഗോൾ നേടിയാണ് ഛേത്രി ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ ഇന്ത്യ ആറ് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമത് എത്തി. അവസാന മത്സരത്തിൽ ഇനി അഫ്ഗാനെയാണ് ഇന്ത്യ നേരിടേണ്ടത്. ജൂൺ 15നാണ് ഇന്ത്യ - അഫ്ഗാനിസ്ഥാൻ മത്സരം. ആ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞാൽ ഇന്ത്യക്ക് 2023ൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിൽ സ്ഥാനമുറപ്പിക്കാൻ കഴിയും.
ഇതുകൂടാതെ, ഇന്നലത്തെ മത്സരത്തിൽ നേടിയ രണ്ടു ഗോളുകളുടെ ബലത്തിൽ ഫുടബോളിൽ സജീവമായുള്ള താരങ്ങളിൽ ദേശീയ ടീമിനു വേണ്ടി കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും ഛേത്രിക്ക് കഴിഞ്ഞു. ഫുടബോൾ ഇതിഹാസമായ സാക്ഷാൽ ലയണൽ മെസ്സിയെ മറികടന്നാണ് ഛേത്രി രണ്ടാം സ്ഥാനത്ത് എത്തിയത്. പട്ടികയിൽ 103 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള ഛേത്രിക്ക് 74 ഗോളുകളാണുള്ളത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മെസ്സിക്ക് 72 ഗോളുകൾ ആണുള്ളത്.
Summary
Sunil Chhethri is India’s Cristiano Ronaldo; Former Indian Captain Baichung Bhutia praises Indian Captain after his heroics in the qualifier match against Bangladesh
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.