ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനായി ഈ സീസണില്‍ കൈവരിച്ച നേട്ടങ്ങളോടെ ഇറ്റാലിയന്‍ മണ്ണില്‍ തന്റെ ലക്ഷ്യങ്ങള്‍ എല്ലാം സഫലമായതായി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.ഈ സീസണില്‍ യുവന്റസിന്റെ ടോപ് സ്കോററാണെങ്കിലും താരം അടുത്ത സീസണില്‍ ക്ലബിനൊപ്പം ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2022 വരെ കരാറുണ്ടെങ്കിലും മുപ്പത്തിയാറുകാരനായ റൊണാള്‍ഡോ ഈ സമ്മറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പി എസ് ജി എന്നീ ക്ലബുകളിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ നില നില്‍ക്കുന്നുണ്ട്.
സീരി എയില്‍ യുവന്റസിന് കിരീടം നേടാനായില്ലെങ്കിലും 29 ഗോളുകളാണ് റൊണാള്‍ഡോ ഈ സീസണില്‍ അടിച്ചു കൂട്ടിയത്. 23 ഗോള്‍ നേടിയ ലുക്കാക്കൂവാണ് പട്ടികയില്‍ രണ്ടാമതുള്ളത്. റൊണാള്‍ഡോയുടെ ഈ നേട്ടത്തോടെ മറ്റൊരു ചരിത്രനേട്ടവും താരത്തെ തേടിയെത്തി. യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ചു സൂപ്പര്‍ ലീഗുകളില്‍ മൂന്നിലും ടോപ് ഗോള്‍ സ്കോറര്‍ ആകുന്ന ആദ്യ താരമെന്ന നേട്ടമാണ് റൊണാള്‍ഡോയ്ക്ക് സ്വന്തമായത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയും ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയും താരം മുന്‍പ് ടോപ് സ്കോറര്‍ ആയിട്ടുണ്ട്.
യുവന്റസ് സീസണ് പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച വാക്കുകള്‍ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളെ ശക്തമാക്കുന്നതാണ്. 'ഈ വര്‍ഷം ഞങ്ങള്‍ സീരി എ വിജയം നേടിയില്ല, അതര്‍ഹിച്ചിരുന്ന ഇന്റര്‍ മിലാന് അഭിനന്ദനങ്ങള്‍. നേട്ടങ്ങള്‍ കൈക്കലാക്കാന്‍ ബുദ്ധിമുട്ടുള്ള ഈ രാജ്യത്ത് നിന്നും നേടിയെടുത്ത ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, ഇറ്റാലിയന്‍ കപ്പ്, സീരി എ ടോപ് സ്കോറര്‍ എന്നിവ എനിക്ക് സന്തോഷം പകരുന്നതാണ്. ഈ നേട്ടങ്ങളോടെ, ഇറ്റലിയിലെത്തിയ ആദ്യ ദിവസം മുതല്‍ തന്നെ ഞാന്‍ ലക്ഷ്യമിട്ടിരുന്ന കാര്യം പൂര്‍ത്തിയാക്കാന്‍ എനിക്കായി. ഞാന്‍ റെക്കോര്‍ഡുകളെ പിന്തുടരുന്നില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്, റെക്കോര്‍ഡുകള്‍ എന്നെയാണ് പിന്തുടരുന്നത്. ഫുട്ബോള്‍ കൂട്ടായി ചേര്‍ന്നു കൊണ്ടുള്ള കളിയാണ്, എന്നാല്‍ വ്യക്തികളുടെ മികവുകളിലൂടെയാണ് ഞങ്ങള്‍ ടീമെന്ന നിലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. ഫീല്‍ഡിലും പുറത്തും നിരന്തരം അദ്ധ്വാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നതിന്റെ ഫലമാണത്.'- റൊണാള്‍ഡോ പറഞ്ഞു.
താന്‍ സ്വന്തമാക്കിയ നേട്ടങ്ങളില്‍ അതീവ സന്തോഷവനാണെന്നും ഈ യാത്രയില്‍ തനിക്കൊപ്പം നിന്നവര്‍ക്കെല്ലാം നന്ദിയും റൊണാള്‍ഡോ അറിയിച്ചു. പോര്‍ച്ചുഗലില്‍ നിന്നും റൊണാള്‍ഡോ ആദ്യമായി വിദേശസഞ്ചാരം തുടങ്ങിയത് 2003ല്‍ ആയിരുന്നു. അലക്സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവരെ ചാമ്പ്യന്മാരാക്കുകയും ടോപ് സ്കോറര്‍ പദവി സ്വന്തമാക്കുകയും ചെയ്തു. പിന്നീട് 2009ല്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഭാഗമായ താരം അവിടെയും ടോപ് സ്കോററാകുകയും ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. 2018 ലായിരുന്നു റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ എത്തിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.