ന്യൂഡല്‍ഹി: കരാര്‍ ലംഘനത്തില്‍ ബിസിസിഐയോട് നിരുപാധികം മാപ്പ് പറഞ്ഞ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ ഇരുന്ന് ദിനേശ് കാര്‍ത്തിക് കളി കണ്ടതോടെ ബിസിസിഐ താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സും. ട്രിൻബാഗോയിന്റെ ജേഴ്‌സി ധരിച്ചുമാണ് ഡ്രസിങ് റൂമില്‍ കാര്‍ത്തിക് ഇരുന്നിരുന്നത്. പിന്നാലെ കരാർ റദ്ദാക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് ബിസിസിഐ കാര്‍ത്തിക്കിന് നോട്ടീസയക്കുകയായിരുന്നു. Also Read- യു.എസ് ഓപ്പൺ: സെറീന വില്യംസിന് പരാജയം; ചരിത്രമെഴുതി ആന്ദ്രീസ്ക്യൂ
ബിസിസിഐയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന താരത്തിന് അവരുടെ അനുവാദമില്ലാതെ മറ്റ് ലീഗുകള്‍ കളിക്കാനോ അതിൽ പങ്കെടുക്കാനോ അനുവാദമില്ല. ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് പരിശീലകനായ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ക്ഷണം സ്വീകരിച്ചാണ് അവിടേക്ക് പോയതും ജേഴ്‌സി ധരിച്ച് ഡ്രസിങ് റൂമിലിരുന്ന് കളി കണ്ടതുമെന്ന വിശദീകരണമാണ് ബിസിസിഐയ്ക്ക് കാര്‍ത്തിക് നല്‍കിയത്. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെ മത്സരങ്ങളില്‍ ഒരു വിധത്തിലുള്ള പങ്കും വഹിച്ചിട്ടില്ലെന്നും ഇനിയുള്ള മത്സരങ്ങളില്‍ ഡ്രസിങ് റൂമില്‍ ഇരിക്കില്ലെന്നും കാര്‍ത്തിക് വിശദീകരണത്തില്‍ പറയുന്നു. ഈ സന്ദർശനവിവരം ബിസിസിഐയെ മുൻകൂട്ടി അറിയിക്കാത്തതിൽ നിരുപാധികം മാപ്പ് പറയുന്നതായും കാർത്തിക്ക് വിശദീകരണകുറിപ്പിൽ പറയുന്നു. 34കാരനായ കാര്‍ത്തിക് നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ സിഒഎ കാര്‍ത്തിക്കിനെതിരായ നടപടികള്‍ അവസാനിപ്പിക്കാനാണ് സാധ്യത.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.