കാത്തിരിപ്പ് നീണ്ടത് 44 വർഷം; ഒടുവിൽ ലോകം കീഴടക്കി ഇംഗ്ലണ്ട്
കാത്തിരിപ്പ് നീണ്ടത് 44 വർഷം; ഒടുവിൽ ലോകം കീഴടക്കി ഇംഗ്ലണ്ട്
കലാശപ്പോര് നിശ്ചിത 50 ഓവറിലും സൂപ്പർ ഓവറിലും ടൈ ആയതിനെ തുടർന്ന് കൂടുതൽ ബൌണ്ടറികൾ നേടിയതിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് ലോകകിരീടം സ്വന്തമാക്കുകയായിരുന്നു.
ലോർഡ്സ്: ക്രിക്കറ്റ് എന്ന കളി ലോകത്തിന് സമ്മാനിച്ച നാടാണ് ഇംഗ്ലണ്ട്. ക്രിക്കറ്റിൽ ഒരു ലോക കിരീടത്തിനായി ഇംഗ്ലണ്ട് കാത്തിരുന്നത് 44 വർഷവും 12 ലോകകപ്പുകളും. ഇതിനിടയിൽ മൂന്നു തവണ ചുണ്ടിനും കപ്പിനുമിടയിൽ ആ കിരീടം ഇംഗ്ലീഷുകാർക്ക് നഷ്ടമായി. ഒടുവിൽ സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ക്രിക്കറ്റിൽ ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് ഇംഗ്ളണ്ട്. മത്സരം നിശ്ചിത 50 ഓവറിലും സൂപ്പർ ഓവറിലും ടൈ ആയതിനെ തുടർന്ന് കൂടുതൽ ബൌണ്ടറികൾ നേടിയതിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് ലോകകിരീടം സ്വന്തമാക്കുകയായിരുന്നു.
1975, 1987, 1992 വർഷങ്ങളിൽ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും കിരീടം കിട്ടാക്കനിയായി അവശേഷിക്കുകയായിരുന്നു. 1979ലെ രണ്ടാം ലോകകപ്പിൽ സ്വന്തം നാട്ടിൽ വെസ്റ്റിൻഡീസിനോട് തോൽക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. 92 റൺസിനായിരുന്നു അന്ന് ഇംഗ്ലണ്ടിന്റെ തോൽവി. 1987ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിലും ഇംഗ്ലണ്ട് റണ്ണേഴ്സ് അപ്പായി. അന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ അത്യന്തം ആവേശകരമായ മത്സരത്തിൽ ഏഴ് റൺസിനാണ് അവർ ഓസീസിനോട് തോറ്റത്. തൊട്ടടുത്ത ലോകകപ്പിലും ഇംഗ്ലണ്ടിന് ഫൈനലിലെത്താനായി. എന്നാൽ 1992ൽ ഇമ്രാനും കൂട്ടരും ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങൾ തച്ചുടച്ചു. മെൽബണിൽ നടന്ന ഫൈനലിൽ 22 റൺസിനാണ് ഇംഗ്ലണ്ട് തോറ്റത്.
അതിനുശേഷം നടന്ന ലോകകപ്പുകളിൽ കാര്യമായ പ്രകടനം ഇംഗ്ലണ്ടിൽനിന്ന് ഉണ്ടായില്ല. ഓരോ വർഷവും നിരാശജനകമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. 1999ൽ അവരുടെ നാട്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യയോട് തോറ്റാണ് അവർ പുറത്തായത്. ഒടുവിൽ 2019ൽ ഇംഗ്ലീഷ് മണ്ണിലേക്ക് ലോകകപ്പ് പോരാട്ടം തിരിച്ചെത്തിയത് ചരിത്രനിയോഗവുമായാണ്. ക്രിക്കറ്റിന്റെ ജന്മനാട്ടുകാർക്കായി കരുതിവെച്ച കിരീടം സ്വന്തം നാട്ടുകാർക്ക് മുന്നിൽ മോർഗനും കൂട്ടരും കൈപ്പിടിയിലൊതുക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.