ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്ക് തകർപ്പൻ ഫോം തുടരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വമായൊരു റെക്കോർഡും ന്യൂസിലാൻഡിനെതിരായ ബാറ്റിങ് പ്രകടനത്തോടെ ബ്രൂക്ക് സ്വന്ത പേരിൽ ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ 9 ഇന്നിംഗ്സിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന നേട്ടമാണ് അദ്ദേഹം സ്വനന്തമാക്കിയത്. 9 ഇന്നിംഗ്സിൽ 807 റൺസാണ് ബ്രൂക്ക് നേടിയത്. മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ റെക്കോർഡാണ് ബ്രൂക്ക് തകർത്തത്. വിനോദ് കാംബ്ലി 9 ഇന്നിംഗ്സിൽ 798 റൺസാണ് നേടിയത്.
ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ 3 വിക്കറ്റിന് 21 എന്ന നിലയിൽ പരുങ്ങിയ ഇംഗ്ളണ്ടിനെ കരകയറ്റിയത് ബ്രൂക്കിന്‍റെ തകർപ്പൻ പ്രകടനമാണ്. വെറും 169 പന്തിൽ 184 റൺസുമായി ബ്രൂക്ക് പുറത്താകാതെ നിൽക്കുകയാണ്.
ഈ മത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി ബ്രൂക്കിനെ കാത്തിരിപ്പുണ്ട്. ആദ്യ ആറ് ടെസ്റ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന സുനിൽ ഗാവസ്ക്കറിന്‍റെയും സർ ഡൊണാൾഡ് ബ്രാഡ്മാന്‍റെയും റെക്കോർഡ് മറികടക്കാനാണ് ആറാമത്തെ ടെസ്റ്റ് കളിക്കുന്ന ബ്രൂക്കിന് അവസരമുള്ളത്. ഗാവസ്ക്കർ 6 ടെസ്റ്റുകളിൽ 912 റൺസും ബ്രാഡ്മാൻ 862 റൺസുമാണ് നേടിയിട്ടുള്ളത്.
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മഴമൂലം ആദ്യ ദിനം വെള്ളിയാഴ്ച കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 315 റൺസെന്ന നിലയിലാണ്. നാലാം വിക്കറ്റിൽ പുറത്താകാതെ 294 റൺസ് കൂട്ടുകെട്ട് സൃഷ്ടിക്കാൻ ബ്രൂക്കിനും, ജോ റൂട്ടിനും സാധിച്ചിട്ടുണ്ട്. ജോ റൂട്ട് 101 റൺസ് നേടിയിട്ടുണ്ട്.
ഡിസംബറിൽ പാക്കിസ്ഥാനെതിരെ നേടിയ 153 റൺസെന്ന സ്വന്തം നേട്ടം ഇന്നത്തെ മത്സരത്തോടെ മറികടക്കാനും ബ്രൂക്കിന് സാധിച്ചു. അവസാന അഞ്ച് ടെസ്റ്റുകളിൽ നാലാമത്തെ സെഞ്ച്വറിയാണ് ബ്രൂക്ക് ഇന്ന് നേടിയത്. കൂടാതെ മൂന്ന് അർധസെഞ്ചുറികളും അദ്ദേഹത്തിനുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.