ദേശീയ ടീമിലെത്തി ചുരുങ്ങിയ കാലം കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കരിയറിന്റെ തുടക്കത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് ഈ ഇരുപത്തിമൂന്നുകാരന്. എന്നാല്‍ ഇത്തവണത്തെ ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫി മുതല്‍ താരത്തിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ഓസ്ട്രേലിയന്‍ മണ്ണില്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് റിഷഭ് പുറത്തെടുത്തത്. നീണ്ട 32 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയന്‍ ടീമിനെ ഗാബ്ബയില്‍ തോല്‍വിയറിഞ്ഞപ്പോള്‍ കളിയില്‍ നിര്‍ണായകമായത് റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു.
ക്രിക്കറ്റിലെ കോപ്പി ബുക്ക് ഷോട്ടുകളിലൂടെ അല്ലാതെയും നന്നായി സ്കോര്‍ ചെയ്യാന്‍ കഴിയുമെന്നും ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്നും റിഷഭ് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലുമെല്ലാം പേസര്‍മാര്‍ക്കെതിരെയുള്ള റിഷഭിന്റെ റിവേഴ്സ് സ്കൂപ്പുകള് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ പേസറും സ്വിങ് ബൗളറുമായ ജെയിംസ് ആന്‍ഡേഴ്സണെ റിവേഴ്സ് സ്കൂപ്പിലൂടെ റിഷഭ് ബൗണ്ടറി പറത്തിയത് കാണികളെ ശെരിക്കും അത്ഭുതപ്പെടുത്തി. ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസറായ ജോഫ്രാ ആര്‍ച്ചറിന്റെ പന്തിലും അദ്ദേഹം റിവേഴ്സ് സ്കൂപ്പ് കളിച്ചിരുന്നു.
ഇപ്പോഴിതാ യുവതാരത്തിനെ പ്രശംസിച്ച് രംഗത്തെത്തുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ഫറൂഖ് എഞ്ചിനീയര്‍. റിഷഭ് പന്ത് തന്റെ പോരായ്മകള്‍ പരിഹരിച്ചുകഴിഞ്ഞെന്നും വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ താരം മികച്ചതായെന്നും എഞ്ചിനീയര്‍ അഭിപ്രായപ്പെട്ടു.
'വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ താരം മികച്ചതായിരിക്കുന്നു. റിഷഭ് എന്ന ബാറ്റ്സ്മാന് വളരെ വ്യത്യസ്തനാണ്. വളരെ കുറച്ച് പേര്‍ക്ക് മാത്രം ലഭിക്കുന്ന ആത്മവിശ്വാസം താരം പ്രകടിപ്പിക്കുന്നു. സെഞ്ച്വറിക്കായി റിവേഴ്സ് സ്വീപ് കളിക്കുന്നത് നമ്മള് കണ്ടു. ഒരു പമ്പര വിഡ്ഢിയോ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്ക്കുന്ന മനുഷ്യനോ മാത്രമേ ഈ സാഹസം ചെയ്യൂ. ഞാനൊരിക്കലും റിഷഭിനെ വിഡ്ഢി എന്ന് വിളിക്കില്ല. വളരെ ആത്മവിശ്വാസമുള്ള ആളായേ കാണൂ. റിഷഭ് പ്രതിഭാശാലിയാണ്. അദേഹത്തിന് എല്ലാ ആശംസയും നേരുന്നു. ഓരോ മത്സരം കഴിയുന്തോറും റിഷഭ് കൂടുതല്‍ പക്വത കൈവരിക്കുകയാണ്.'- ഫറൂഖ് എഞ്ചിനീയര്‍ പറഞ്ഞു.
2018ല്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് റിഷഭ് പന്ത് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. റിഷഭ് ടെസ്റ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു വരെ കളിച്ച 23 മത്സരങ്ങളില്‍ 1487 റണ്‍സ് സ്കോര്‍ ചെയ്തിട്ടുള്ള ഈ ഇരുപത്തിമൂന്നുകാരന് ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്തിയിരുന്നു. റിഷഭ് ഇത്രയും ഉയര്‍ന്ന റാങ്കിംഗ് കരസ്ഥാമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ്. ധോണിക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. 19 ആയിരുന്നു ധോണിയുടെ ടെസ്റ്റ് കരിയറില്‍ നേടാന്‍ കഴിഞ്ഞ ഏറ്റവും ഉയര്‍ന്ന റാങ്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.