ബിര്‍മിങ്ഹാം: ലോകകപ്പിന്റെ രണ്ടാം സെമിഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസീസ് ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായിരിക്കുകയാണ്. ഇത് നാലാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ഓസ്ട്രേലിയ സെമിയില്‍ പരാജയപ്പെടുന്നത് ആദ്യവും. ഇന്ത്യയെ തോല്പിച്ച രണ്ട് ടീമുകളാണ് ഫൈനലില്‍ എത്തിയത് എന്ന പ്രത്യേകതയുമുണ്ട് കലാശപോരാട്ടത്തിന്.
കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ടിനെയല്ല രണ്ട് വര്‍ഷമായി നമ്മള് കാണുന്നത്. ഫയര്‍ബ്രാന്‍ഡ് ക്രിക്കറ്റാണ് ഇംഗ്ലീഷ് ടീം കളിക്കുന്നത്. അല്ലെങ്കില്‍ 224 എന്ന വിജയലക്ഷ്യം ലോകകപ്പ് സെമിയില്‍ 107 പന്ത് ബാക്കി നില്‍ക്കെ മറികടക്കാന്‍ സാധാരണ ഗതിയില്‍ ആര്‍ക്കും കഴിഞ്ഞെന്ന് വരില്ല.
Also Read: ഇംഗ്ലണ്ടോ ന്യൂസീലന്‍ഡോ ?; ആരായാലും ലോകകപ്പിന് ഇനി പുതിയ അവകാശികള്‍
ഇതിന് മുമ്പ് മൂന്നു തവണയാണ് ഇംഗ്ലണ്ട് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിട്ടുള്ളത്. 1979ലും 1987ലും 1992ലും മൂന്നു തവണയും ഫൈനലില്‍ തോല്‍വിയായിരുന്നു ഫലം. 1992ന് ശേഷം 27 വര്‍ഷങ്ങളുടെ നീണ്ട ഇടവേള. ലോകകപ്പ് സെമിയില്‍ ഒരിക്കല്‍ പോലും തോറ്റിട്ടില്ലെന്ന ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് തട്ടിത്തെറിപ്പിച്ച് നാലാം ഫൈനല്‍.
എതിരാളികളായ ന്യുസീലന്ഡിനാകട്ടെ ഇത് രണ്ടാം ഫൈനലാണ്. 2015ല്‍ ഓസ്ട്രേലിയയോട് തോല്‍ക്കുകയായിരുന്നു കിവീസ് സംഘം. രണ്ടില്‍ ആര് കിരീടം നേടിയാലും ലോകകപ്പിന് പുതിയ അവകാശികളാകും. 1996 ല്‍ ശ്രീലങ്ക ചാംപ്യന്മാരായ ശേഷം പുതുതായി ഒരു ടീം കിരീടം നേടുന്നത് ഇത്തവണയകുമെന്ന് ഉറപ്പ്.
ടൂര്‍ണമെന്റില്‍ ഇന്ത്യയെ തോല്പിക്കുന്ന ടീം കപ്പെടുക്കുമെന്നായിരുന്നു പലരുടെയും പ്രവചനം. ഒടുവില്‍ ഫൈനലിലന് യോഗ്യത നേടിയിരിക്കുന്നതും ഇക്കുറി ഇന്ത്യയെ തോല്പിച്ച ആ രണ്ട് ടീമുകള്‍ തന്നെ. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ മറികടന്നിരുന്നു. ന്യുസീലന്ഡാകട്ടെ സെമിയില്‍ തോല്പിച്ചത് ഇന്ത്യയെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia Cricket team, England Cricket team, ICC Cricket World Cup 2019, ICC World Cup 2019, New zealand cricket