കൊല്‍ക്കത്ത: ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗാംഗുലിയും ലവ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒന്നരവര്‍ഷം മുമ്പ് ന്യൂസ് 18 ആണ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്ന ബയോപിക്ക് അണിയറയില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ചിത്രം താന്‍ നിര്‍മ്മിക്കുമെന്ന് ഗാംഗുലി പറയുകയും ചെയ്തിരുന്നു.
”കുറച്ച് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനായി ഞാന്‍ മുംബൈയിലേക്ക് പോകുകയാണ്. ബയോപിക്കിന്റെ സ്ക്രിപ്റ്റുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ മുംബൈയിലെത്തിയ ശേഷം പുനരാംഭിക്കും. സ്ക്രിപ്റ്റ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്, സൗരവ് പറഞ്ഞു. താന്‍ തന്നെയാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”എന്റെ ജീവിതം സിനിമയാകുന്ന ചിത്രത്തിന് ഞാന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. ഇതേപ്പറ്റി ലവ് പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ച നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടന്നിരുന്നില്ല. നിര്‍മ്മാണ കമ്പനിയുടെയും തിരക്കുകളും എന്റെ തിരക്കുകളും കാരണമാണ് ചിത്രീകരണം നീണ്ടുപോയത്. എന്നാല്‍ ഇപ്പോള്‍ സമയമായിരിക്കുന്നു. ഇനി എല്ലാം വേഗത്തിലാക്കും,’ സൗരവ് പറഞ്ഞു.
അതേസമയം സൗരവിനെ വെള്ളിത്തിരയില്‍ ആരാണ് അവതരിപ്പിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. നടന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും നിര്‍മ്മാണ കമ്പനിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ റിലീസിനെപ്പറ്റിയും അദ്ദേഹം മനസ്സ് തുറന്നു. നിലവില്‍ തിരക്കഥ പൂര്ത്തിയായിട്ടേയുള്ളുവെന്നും ബാക്കി കാര്യങ്ങള്‍ ഒക്കെ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സൗരവിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ആയിരിക്കുമെന്ന് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. സൗരവും രണ്‍ബീറിനെയാണ് തെരഞ്ഞെടുത്തതെന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തയായിട്ടില്ല. മറ്റ് പല നടന്മാരുടെയും പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
നേരത്തെ ബിസിസിഐയുടെ അധ്യക്ഷനായി സൗരവ് ഗാംഗുലിക്ക് പകരം മുന്‍താരം റോജര്‍ ബിന്നിയെ തിരഞ്ഞെടുത്തിരുന്നു. മുംബൈയില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് റോജര്‍ ബിന്നിയെ തിരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മകന് ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും. ലോകകപ്പ് നടക്കാനിരിക്കേയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ബാംഗ്ലൂര്‍ സ്വദേശിയായ റോജര്‍ ബിന്നി ഇന്ത്യയ്ക്കു വേണ്ടി 27 ടെസ്റ്റുകളും 72 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. നിലവില്‍ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് അധ്യക്ഷനാണ് ബിന്നി. 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവുമായിരുന്നു റോജര്‍ ബിന്നി. ബിസിസിഐ സിലക്ഷന്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിജെപിക്ക് അനഭിമിതനായതു കൊണ്ടാണ് ഗാംഗുലിയെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കാതിരുന്നതെന്ന് ആക്ഷേപമുണ്ട്. ഗാംഗുലിക്ക് മത്സരിക്കാന്‍ അവസരം നല്‍കാത്തതിനെതിരെ കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ഗാംഗുലിക്ക് അവസരം നല്‍കാതിരിക്കുകയും അമിത്ഷായുടെ മകന് ജെയ് ഷായ്ക്ക് സെക്രട്ടറി സ്ഥാനത്ത് വീണ്ടും അവസരം നല്കിയതും തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. ഗാംഗുലിലെ ഐസിസിയിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.