ക്രിക്കറ്റില്‍ നിന്ന് പണം കിട്ടിയില്ലായിരുന്നുവെങ്കില്‍ താന്‍ പെട്രോള്‍ പമ്പില്‍ ജോലിക്ക് പോകേണ്ടിവരുമായിരുന്നുവെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya). ക്രിക്കറ്റില്‍ നിന്ന് പണം(money) ലഭിക്കില്ലായിരുന്നുവെങ്കില്‍ എത്രപേര്‍ ക്രിക്കറ്റ് കളിക്കുമായിരുന്നുവെന്നും പാണ്ഡ്യ ചോദിച്ചു.
'പണം വളരെ നല്ലതാണ്. അത് ഒരുപാട് കാര്യങ്ങളെ മാറ്റുന്നു. ഞാന്‍ തന്നെയാണ് ഉദാഹരണം. താന്‍ തമാശ പറയുന്നതല്ല, ക്രിക്കറ്റില്‍ പണം ഇല്ലായിരുന്നുവെങ്കില്‍ എത്രപേര്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു. ക്രിക്കറ്റില്‍ നിന്ന് പണം കിട്ടിയില്ലായിരുന്നുവെങ്കില്‍ താന്‍ പെട്രോള്‍ പമ്പില്‍ ജോലിക്ക് പോകേണ്ടിവരുമായിരുന്നു.'- ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
ബറോഡയിലെ ഒരു തീപ്പെട്ടിക്കൂടുപോലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് മുംബൈയില്‍ താനിപ്പോള്‍ ആഡംബര ജീവിതം നയിക്കുന്നതെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. തന്റെ ബാല്യകാല പ്രയാസങ്ങളെപ്പറ്റി താരം നേരത്തേ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടായിരുന്നു.
ടി20 ലോകകപ്പില്‍ ടീമില്‍ തന്റെ റോള്‍ ഫിനിഷറുടേതാണെന്നും ഹാര്‍ദിക് വ്യക്തമാക്കി.'എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണിയെന്ന് ഞാന്‍ പറയും. അങ്ങനെയുള്ള എംഎസ് ധോണി ഇക്കുറിയില്ല. എല്ലാ ചുമതലകളും എന്റെ തോളിലാണ്. ഇത് ആകാംക്ഷയുണര്‍ത്തുന്ന വലിയ വെല്ലുവിളിയാണ്'- ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
ഐപിഎല്ലിന്റെ കൊട്ടിക്കലാശം കഴിഞ്ഞതോടെ ക്രിക്കറ്റ് ലോകം ടി20 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ചിരവൈരികളായ പാകിസ്ഥാനെ നേരിട്ടുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഒക്ടോബര്‍ 24നാണ് മത്സരം. എന്നാല്‍ ടീം ഇന്ത്യയുടെ സ്ഥിതി മുമ്പ് കരുതിയിരുന്നത് പോലെ അത്ര സുഖകരമല്ല. ടീം സെലക്ഷന്റെ സമയത്ത് ഫോമിലുണ്ടായിരുന്ന താരങ്ങള്‍ പലരും ഫോം നഷ്ടപ്പെട്ടു നില്‍ക്കുകയാണ്.
ഇതില്‍ ഏറ്റവും വലിയ തലവേദന ഓള് റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനമാണ്. ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. പരുക്കിന് ശേഷം തിരികെ വന്ന പാണ്ഡ്യ തന്റെ പഴകാല ഫോമിന്റെ നിഴല്‍ മാത്രമായിരിക്കുകയാണ്. ഈ ഐപിഎല്ലില്‍ താരം പന്തെറിയുക പോലും ചെയ്തിട്ടില്ല. പന്തെറിയുന്നില്ലെങ്കില്‍ താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോ എന്നും ഉറപ്പില്ല.
ലോകകപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ക്വാഡില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. സ്റ്റാന്‍ഡ് ബൈ താരമായിരുന്ന ഷാര്‍ദുല്‍ താക്കൂറിനെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അക്സര്‍ പട്ടേലാണ് വഴി മാറിയത്. ഹാര്‍ദിക്കിന് പന്തെറിയാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്തയാണ് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ വിരാട് കോഹ്ലിയും സംഘവും ഇന്ന് വൈകിട്ട് 7.30ന് ഇംഗ്ലണ്ടിനെ നേരിടും. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ട്വന്റി 20യില്‍ ക്യാപ്റ്റനായി വിരാട് കോഹ്ലിയുടെ അവസാന ടൂര്‍ണമെന്റാണിത്. ഞായറാഴ്ച പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുന്‍പ് ഓസ്ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.