പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഐതിഹാസിക വിജയം രാജ്യത്തുടനീളം സന്തോഷ പൂത്തിരിക്ക് കാരണമായി. വിരാട് കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നായി മാറി. അത്യന്തം ആവേശവും ഉദ്വേഗവും നിറഞ്ഞുനിന്ന് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം ആളുകളെ വളരെയധികം സമയം ടിവിയിലും മൊബൈൽഫോണിലും പിടിച്ചുനിർത്തി. ഇത് ദീപാവലി ഷോപ്പിങിനെയും യുപിഐ ഇടപാടുകളെയും സാരമായി ബാധിച്ചു.
ഇന്ത്യയിൽ ഒക്ടോബർ 23 ന് ഉച്ചയ്ക്ക് 1:30 ന് മത്സരം ആരംഭിക്കുന്നത് വരെ, ഏറ്റവും ഉയർന്ന ദീപാവലി ഷോപ്പിംഗ് തിരക്ക് അനുഭവപ്പെട്ടു. ഈ സമയം ഭാരത് പേ യുപിഐ ഇടപാടിന്റെ അളവ് ഏകദേശം 10:30 മുതൽ 12 വരെ 15 ശതമാനം വരെ ഉയർന്നു.
എന്നാൽ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം ആരംഭിച്ചതോടെ, യുപിഐ ഇടപാടുകൾ കുറയാൻ തുടങ്ങി, ഇത് ദീപാവലി ഷോപ്പിങിനെ സാരമായി ബാധിച്ചു. ആളുകൾ ഷോപ്പിങ് മാറ്റിവെച്ച് കളി കാണാനിരുന്നു. മത്സരത്തോടുള്ള ആളുകളുടെ ആവേശത്തെ ഇത് സൂചിപ്പിക്കുന്നു. ഉച്ചയ്ക്ക് ഒന്നര ആയതോടെ യുപിഐ ഇടപാടുകൾ വൻതോതിൽ ഇടിഞ്ഞു.
ഇന്ത്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാൻ ബാറ്റ് ചെയ്യുമ്പോൾ യുപിഐ ഇടപാട് ഏകദേശം 6 ശതമാനമായി കുറഞ്ഞു. 159 എന്ന സ്‌കോറിൽ പാകിസ്ഥാൻ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. മത്സരം ഇടവേള ആയതോടെ ഭാരത് പേ യുപിഐ ഇടപാടുകൾ കുറച്ച് സമയത്തേക്ക് വീണ്ടും സജീവമാകുകയും ചെയ്തു.
എന്നാൽ ഉച്ചകഴിഞ്ഞ് 3:30 ന്, ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിച്ചപ്പോൾ, ഭാരത് പേ യുപിഐ ഇടപാടിൽ വീണ്ടും ഇടിവ് രേഖപ്പെടുത്താൻ തുടങ്ങി, ഇത് ആളുകൾ മത്സരം കാണുന്നതിനുവേണ്ടി ഷോപ്പിംഗ് നിർത്തിവെച്ചുവെന്ന സൂചനയാണ് നൽകുന്നത്.
Also Read- കോഹ്ലി തന്നെ 'കിംഗ്'; എടുത്തുയര്‍ത്തി രോഹിത്; അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം
മത്സരത്തിന്റെ അവസാന ഓവറുകളിൽ 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടിയ വിരാട് കോഹ്‌ലി തന്റെ തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴാണ് യുപിഐ ഇടപാടിന്റെ അളവിൽ കുത്തനെ ഇടിവ് ഉണ്ടായത്. ഇടപാട് അളവ് ഏകദേശം 4:45ന് 6 ശതമാനത്തിൽ നിന്ന് കുത്തനെ കുറഞ്ഞു. ഏകദേശം 5:30 ഓടെ യുപിഐ ഇടപാട് -20 ശതമാനമായി കുറഞ്ഞു.
പിന്നീട്, മത്സരം അവസാനിച്ചയുടൻ, ഷോപ്പിംങ് തിരക്കും യുപിഐ ഇടപാടുകളും സജീവമാകാൻ തുടങ്ങി. ആറു മണി കഴിഞ്ഞതോടെ യുപിഐ ഇടപാടുകളിൽ 6 ശതമാനം വർദ്ധനവുണ്ടായി. "ഇന്നലെ രാവിലെ 9 മണി മുതൽ വൈകുന്നേരം വരെയുള്ള യുപിഐ ഇടപാടുകളിൽ കുറവുണ്ടായി - ക്രിക്കറ്റ് മത്സരം രസകരമായപ്പോൾ, ഓൺലൈൻ ഷോപ്പിംഗ് ആളുകൾ നിർത്തിവെച്ചു - മത്സരത്തിന് ശേഷം കുത്തനെ തിരിച്ചുവരവ് ഉണ്ടായി!" മാക്‌സ് ലൈഫ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ മിഹിർ വോറ തിങ്കളാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞു.
ഞായറാഴ്ച നടന്ന ടി20 ലോകകപ്പിലെ വീറുറ്റ പോരാട്ടത്തിൽ വിരാട് കോഹ്‌ലി 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടി ചിരവൈരികളായ പാകിസ്ഥാനെതിരെ നാല് വിക്കറ്റിന് ഇന്ത്യയെ ഐതിഹാസിക ജയത്തിലേക്ക് നയിച്ചു. തകർച്ചയിൽ നിന്ന് കരകയറിയ പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 എന്ന സ്‌കോറാണ് നേടിയത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അവസാന പന്തിലായിരുന്നു ഇന്ത്യയുടെ ജയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.