ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, T20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ മുന്നേറുമ്പോൾ മൂന്ന് പരമ്പരകളിലും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കിയിരുന്നത് റിഷഭ് പന്ത് എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെയായിരുന്നു. ടെസ്റ്റില്‍ പ്രത്യാക്രമണത്തിലൂടെ എതിരാളികള്‍ക്കുമേല്‍ ആധിപത്യമുറപ്പിച്ച് ഇന്ത്യയുടെ സ്കോറിങ്ങ് നിരക്ക് ഉയര്‍ത്തിയ റിഷഭ് പന്ത്, T20യിലും ഏകദിനത്തിലും അത് ആവർത്തിച്ചു.
കളിയുടെ ഗതി മനസിലാക്കി തന്റെ ശൈലി മാറ്റാതെയുള്ള പ്രകടനമാണ് ഇപ്പോൾ മൂന്ന് ഫോർമാറ്റിലും ഇദ്ദേഹത്തെ ടീമിൽ നിന്നും മാറ്റി നിർത്താൻ കഴിയാത്ത അവസ്ഥക്ക് കാരണമായിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയാണ് താരത്തെ ആകെ മാറ്റിമറിച്ചത്.
മോശം കീപ്പിങ്, കുട്ടിത്തം, പ്രതിഭയുണ്ടായിട്ടും തിളങ്ങാത്ത താരം, കളിയെ ഗൗരവത്തോടെ സമീപിക്കാത്ത ബാറ്റ്സ്മാന്‍, ഇതൊക്കെയായിരുന്നു ഏകദേശം ഒരു വര്‍ഷം മുമ്പ് വരെ റിഷഭ് പന്തിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍. എന്നാൽ ഇന്ന് പന്ത് ഇല്ലാത്ത ഒരു ഇന്ത്യൻ ടീമിനെ ചിന്തിക്കാൻ കഴിയില്ല എന്നുവരെ ക്രിക്കറ്റ് രംഗത്തെ പ്രമുഖർ പറയുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു.
മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബെല്ലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. 'മൂന്ന് ഫോര്‍മാറ്റിലും പന്ത് അതിശയകരമായ പ്രകടനമാണ് കാഴ്ചവച്ചത്. നല്ല ശാന്തതയോടെയാണ് അയാള്‍ ബാറ്റ് ചെയ്തത്. അപകടകരമായ ഷോട്ടുകള്‍ കളിക്കുക മാത്രമല്ല, സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും അദ്ദേഹം മികവ് കാട്ടി. ബോളര്‍മാര്‍ക്ക് അല്‍പം തെറ്റുപറ്റിയാല്‍ പന്ത് അവരെ ശിക്ഷിക്കുമെന്നുറപ്പായിരുന്നു. ഈ പരമ്പരയിലുടനീളം പക്വതയോടെയാണ് പന്ത് കളിച്ചത്. ടെസ്റ്റില്‍ നേടിയ സെഞ്ചുറി അയാളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പന്തില്ലാത്ത ഒരു ഇന്ത്യന്‍ ടീമിനെ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ലോകോത്തര കളിക്കാരെ പോലെ അയാൾക്കും ഭാവിയുണ്ട്. പന്ത് മികച്ചൊരു പ്രതിഭയാണ്. ഇത് വലിയൊരു കരിയറിന്റെ തുടക്കം മാത്രമാണ്," ബെല്‍ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
എം.എസ്. ധോണി, ഗില്‍ക്രിസ്റ്റ് എന്നിവരുടെ നേട്ടങ്ങളെ റിഷഭ് പന്ത് മറികടക്കുമെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് ഈയിടെ പറഞ്ഞിരുന്നു. "കഴിഞ്ഞ ആറേഴു മാസമായി ഞാന്‍ റിഷഭ് പന്തിനെ പിന്തുടരുന്നു. വ്യത്യസ്ത പൊസിഷനുകളിലെ പന്തിന്റെ ബാറ്റിങ് വിസ്മയിപ്പിക്കുന്നതാണ്. കഴിഞ്ഞ 30-35 വര്‍ഷത്തിന് ഇടയിൽ ഇങ്ങനെ എക്‌സ്പ്രസ് ചെയ്ത് കളിക്കുന്ന വിധവും, ഷോട്ടുകളും മറ്റ് രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ മാത്രമാണ് ഞാന്‍ കണ്ടിരിക്കുന്നത്. അത് എം എസ് ധോണിയിലും ആദം ഗിൽക്രിസ്റ്റിലുമാണ്," ഇന്‍സമാം കൂട്ടിച്ചേർത്തു.
English summary: Former England cricketer Ian Bell says that he can't imagine an Indian side without Rishabh Pant. “I can’t imagine now an Indian side without him in it. It just feels like it. He’s the future around some world-class players," he is quoted as saying
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ian Bell, Rishabh Pant