ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ(Sri Lanka) ദക്ഷിണാഫ്രിക്കക്ക്(South Africa) നാല് വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. അവസാന രണ്ടോവറില്‍ ദക്ഷിണാഫ്രിക്കക്ക് 25 റണ്‍സും അവസാന ഓവറില്‍ 15 റണ്‍സുമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
അവസാന ഓവറില്‍ ലഹിരു കുമാരയെ രണ്ടു തവണ അതിര്‍ത്തി കടത്തിയ ഡേവിഡ് മില്ലറാണ്(David Miller) ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. 13 പന്തുകള്‍ നേരിട്ട മില്ലര്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറിലെ ആദ്യ പന്തില്‍ റബാട സിംഗിളെടുത്തപ്പോള്‍ അടുത്ത രണ്ട് പന്തും സിക്സിന് പറത്തി ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പാക്കി. അഞ്ചാം പന്ത് ബൗണ്ടറി കടക്കി റബാട ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.
സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 142ന് ഓള് ഔട്ട്, ദക്ഷിണാഫ്രിക്ക 19.5 ഓവറില്‍ 146-6.
46 പന്തില്‍ നിന്ന് ഒരു സിക്സും ഫോറുമടക്കം 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഹാട്രിക്ക് നേടിയ വാനിന്ദു ഹസരംഗ ശ്രീലങ്കയ്ക്കായി തിളങ്ങി. ഏയ്ഡന്‍ മാര്‍ക്രം, ടെംബ ബവുമ, ഡ്വെയ്ന്‍ പ്രെറ്റോറിയസ് എന്നിവരെയാണ് ഹസരംഗ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത്.
ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍ച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യതകള്‍ സജീവമാക്കിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ലങ്കക്ക് കനത്ത തിരിച്ചടിയായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, ഓപ്പണര്‍ പഥും നിസ്സങ്കയുടെ ബാറ്റിങ് മികവിലാണ് 142 റണ്‍സ് കണ്ടെത്തിയത്. 58 പന്തില്‍ മൂന്ന് സിക്സറും ആറു ഫോറുമടക്കം 72 റണ്‍സെടുത്ത നിസ്സങ്ക 19-ാം ഓവറിലാണ് പുറത്തായത്. ലങ്കയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
നാലാം ഓവറില്‍ തന്നെ ആന്റിച്ച് നോര്‍ക്യ കുശാല്‍ പെരേരയെ (7) മടക്കി. ഒമ്പതാം ഓവറില്‍ ഫോമിലുള്ള ചരിത് അസലങ്ക റണ്‍ ഔട്ടായി. കഴിഞ്ഞ മത്സരങ്ങളില്‍ ലങ്കയുടെ സ്കോറിങ്ങില്‍ നിര്‍ണായകമായത് അസലങ്കയായിരുന്നു. 14 പന്തില്‍ നിന്ന് 21 റണ്‍സുമായി മികച്ച സ്കോറിലേക്ക് കുതിക്കവെയാണ് അസലങ്ക ദൗര്‍ഭാഗ്യകരമായി റണ്ണൗട്ടാകുന്നത്. പിന്നാലെയെത്തിയ ഭാനുക രജപക്സ (0) അവിഷ്ക ഫെര്‍ണാണ്ടോ(3) വാനിന്ദു ഹസരംഗ(4) ദസുന്‍ ഷാനക(11) എന്നിവരും പരാജയമായി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ തബ്റൈസ് ഷംസിയും ഡ്വെയ്ന്‍ പ്രൊറ്റോറിസുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. ആന്റിച്ച് നോര്‍ക്യ രണ്ടു വിക്കറ്റെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.