ടി20 ലോകകപ്പിൽ (ICC T20 World Cup) തുടർതോൽവികളുടെ കയ്പുനീർ കുടിച്ചു മടുത്ത ഇന്ത്യ (Team India), ടൂർണമെന്റിൽ ആദ്യ ജയം നേടി വിജയമധുരം നുണയാൻ ഇന്നിറങ്ങുന്നു. അബുദാബിയിൽ രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനാണ് (Afghanistan) ഇന്ത്യയുടെ എതിരാളികൾ. ആദ്യത്തെ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്തണമെങ്കിൽ വിജയം അനിവാര്യമാണ്.
ആദ്യത്തെ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യക്ക് ഇന്ന് അഫ്ഗാനിസ്ഥാനെതിരെ വെറുതെ ജയിച്ചാൽ മാത്രം പോര, വമ്പൻ ജയം തന്നെ വേണം, എങ്കിൽ മാത്രമേ അവർക്ക് സെമി പ്രതീക്ഷ നിലനിർത്താൻ കഴിയുകയുള്ളൂ. പാകിസ്ഥാനെതിരെയും ന്യൂസിലൻഡിനെതിരെയും തകർന്നടിഞ്ഞതിന്റെ ആഘാതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ഇന്ത്യ ഇന്നത്തെ മത്സരത്തിൽ ശക്തമായി തിരിച്ചുവരാനാണ് ആരാധകർ കാത്തിരിക്കുന്നത്.
അഫ്ഗാനിസ്ഥാനെ നേരിടാൻ ഇന്ത്യ ഇറങ്ങുമ്പോൾ ഇന്ത്യക്ക് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നത് അഫ്ഗാന്റെ സ്പിൻ വെല്ലുവിളിയാണ്. സ്പിൻ ബൗളിങ്ങിനെ നേരിടുന്നതിൽ ഇന്ത്യൻ ബാറ്റർമാർ വിദഗ്ദ്ധന്മാരാണെങ്കിലും ആ വൈദഗ്ധ്യം ഈ ലോകകപ്പിൽ ഇതുവരെയായി കാണാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ റാഷിദ് ഖാൻ (Rashid Khan) - മുജീബുർ റഹ്മാൻ (Mujeeb Ur Rahman) - മുഹമ്മദ് നബി (Mohammed Nabi) സ്പിൻ ത്രയത്തെ ഇന്ത്യ എങ്ങനെയായിരിക്കും നേരിടുക എന്നതാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരെയും ഇഷാൻ കിഷൻ (Ishan Kishan) കളിക്കാനാണ് സാധ്യത. പ്രത്യേകിച്ചും സൂര്യകുമാർ യാദവിന്റെ (Suryakumar yadav) ആരോഗ്യ സ്ഥിതിയിൽ ടീം മാനേജ്‌മെന്റ് ഇതുവരെ വ്യക്തത നൽകിയിട്ടില്ലാത്തതിനാൽ. കഴിഞ്ഞ മത്സരത്തിൽ മൂന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയ രോഹിത് ശർമ (Rohit Sharma) ഓപ്പണിങ്ങിലെക്ക് തിരിച്ചെത്തിയേക്കും. ഇടം കൈ - വലം കൈ കോമ്പിനേഷനാണ് ഇന്ത്യൻ മാനേജ്‌മെന്റ് ലക്ഷ്യം വെക്കുന്നതെങ്കിൽ, ഇഷാൻ കിഷൻ ഓപ്പണിങ്ങിൽ തന്നെ തുടരും, പകരം കെ എൽ രാഹുൽ (K L Rahul) മധ്യനിരയിലേക്ക് ഇറങ്ങി കളിക്കേണ്ടി വരും. ആദ്യ രണ്ട് മത്സരങ്ങളിൽ പുറത്തിരുന്ന സ്പിന്നർ ആർ അശ്വിൻ (R Ashwin) ചിലപ്പോൾ ടീമിൽ ഇടം നേടിയേക്കും.
മറുവശത്ത് അസ്ഗർ അഫ്ഗാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ അഫ്ഗാൻ നിരയിൽ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്.
ദുബായിലേത് പോലെ അബുദാബിയിലും ടോസ് നിർണായകമാണ്. ഇവിടെ നടന്ന കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ആറിലും രണ്ടാമത് ബാറ്റ് ചെയ്തവരാണ് ജയിച്ചത് എന്നുള്ളതിനാൽ ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ടോസ് ഭാഗ്യം കോഹ്‌ലിക്ക് (Virat Kohli) ഒപ്പം നിൽക്കണേ എന്ന പ്രാർത്ഥനയിലാകും ഇന്ത്യൻ ആരാധകർ. ആദ്യത്തെ രണ്ട് മത്സരങ്ങളിലും കോഹ്‌ലിക്ക് ടോസ് നഷ്ടമായിരുന്നു
ലോകകപ്പിൽ ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ കണക്കിൽ ഇന്ത്യക്കാണ് ആധിപത്യം. ഇതുവരെ തമ്മിൽ ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിൽ രണ്ടിലും ജയം നേടിയത് ഇന്ത്യയായിരുന്നു. 2010ല്‍ ഏഴ് വിക്കറ്റിനും 2012ല്‍ 23 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. പക്ഷെ അന്നത്തെ അഫ്ഗാൻ ടീമല്ല ഇന്നത്തേത് എന്നത് ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.