ചെന്നൈ: ഓസീസിനെതിരായ ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് 270 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് പുറത്താകുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടർന്ന മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. 47 റണ്‍സാണ് മിച്ചല്‍ നേടിയത്. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മികച്ച തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് ഓസീസിന് നൽകിയത്. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 10.5 ഓവറിൽ 68 റൺസ് നേടി. എന്നാൽ ഹർദിക് പാണ്ഡ്യ ഓസീസിന്‍റെ മുൻനിരയെ തകർക്കുന്നതാണ് പിന്നീട് കണ്ടത്. ഹെഡിനെയും സ്മിത്തിനെയും മാർഷിനെയും പറഞ്ഞയച്ച പാണ്ഡ്യ ഓസീസിനെ മൂന്നിന് 85 എന്ന നിലയിലേക്ക് തള്ളിവിട്ടു.
ഇതിന് ശേഷം വാർണറും മാർനസ് ലബൂഷെയ്നും ചേർന്ന് ഓസീസിനെ കരകയറ്റാൻ ശ്രമിച്ചു. 20-ാം ഓവറിൽ ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. എന്നാൽ ഈ സഖ്യവും അധികം നീണ്ടില്ല. ഡേവിഡ് വാർണറെ മടക്കി കുൽദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. കുൽദീപിന്റെ പന്തിൽ ലബൂഷെയ്ൻ ഉയർത്തിയടിച്ച പന്ത് ശുഭ്മാൻ ഗിൽ കൈയ്യിലൊതുക്കിയതോടെ ഓസീസ് അഞ്ചിന് 138 എന്ന നിലയിലായി.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന മാർക്കസ് സ്റ്റോയിനിസ്-ക്യാരി കൂട്ടുകെട്ട് പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഇരുവരും ചേർന്ന് 58 റൺസ് നേടിയതോടെ ഓസീസ് ആറിന് 196 റൺസ് എന്ന നിലയിലായി. 25 റൺസെടുത്ത സ്റ്റോയിനിസിന് പിന്നാലെ 46 പന്തിൽ നിന്ന് 38 റൺസെടുത്ത ക്യാരിയും പുറത്തായതോടെ ഓസീസ് ഏഴിന് 203 റൺസിലെത്തി.
എട്ടാം വിക്കറ്റിൽ സീൻ അബോട്ടും ആഷ്ടൻ ആഗറും ചേർന്നുള്ള കൂട്ടുകെട്ട് ഓസീസ് ടീം സ്കോര്‍ 240 കടത്തുകയായിരുന്നു. ഒമ്പതിന് 247 എന്ന നിലയിൽനിന്ന് അവസാന വിക്കറ്റ് സഖ്യം 22 റൺസ് കൂട്ടിച്ചേർത്തതോടെ ഓസീസ് പൊരുതാവുന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി മൊഹമ്മദ് സിറാജ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs australia, India Vs Australia ODI, Virat kohli