ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ ഫൈനലിലെത്തി. കലാശപ്പോരിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഫൈനൽ യോഗ്യതയ്ക്കായി ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തിയ ശ്രീലങ്ക ന്യൂസിലാൻഡിനോട് തോറ്റതോടെയാണ് ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ ഉറപ്പായത്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ നേരത്തെ തന്നെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ യോഗ്യത ഉറപ്പാക്കിയിരുന്നു. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ തോറ്റതോടെ ശ്രീലങ്കയ്ക്കും സാധ്യത വർദ്ധിച്ചു.
ന്യൂസിലാൻഡിനെതിരെ രണ്ട് ടെസ്റ്റുകൾ ജയിച്ചാൽ ശ്രീലങ്കയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാമെന്ന സ്ഥിതി വന്നു. എന്നാൽ ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്ക തോറ്റത്, അവർക്ക് കനത്ത തിരിച്ചടിയായി മാറി. ഒപ്പം ഇന്ത്യയ്ക്ക് ഫൈനലിലേക്കുള്ള വഴി തെളിയുകയും ചെയ്തു.
കീവീസിനോട് തോറ്റതോടെ ശ്രീലങ്കയുടെ പോയിന്റ് 52.78 ആയി. ഇന്ത്യക്ക് നിലവില്‍ 56.94 പോയിന്റുണ്ട്. അഹമ്മദാബാദില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് പോരാട്ടം സമനിലയില്‍ അവസാനിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ പോയിന്റ് 58.80 ആയി ഉയരും. അടുത്ത മത്സരം ന്യൂസിലാൻഡിനെതിരെ ശ്രീലങ്ക ജയിച്ചാൽപ്പോലും ഇന്ത്യയുടെ പോയിന്‍റ് മറികടക്കുന്നത് അവർക്ക് എളുപ്പമാകില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.