ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മികച്ച രീതിയിൽ തുടങ്ങിയ ടീം ഇന്ത്യ ഇന്ന് കളത്തിൽ വീണ്ടും ഇറങ്ങുമ്പോൾ അതേ പ്രകടനം തുടരാൻ തന്നെയാകും ആഗ്രഹിക്കുന്നത്. മികച്ച പ്രകടനത്തോടെ നല്ല സ്കോർ നേടുകയും അതുവഴി കളിയിൽ മേധാവിത്വം നേടിയെടുക്കുക കൂടിയാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. മഴ മൂലം നഷ്ടപ്പെട്ട ഫൈനലിൻ്റെ ആദ്യ ദിനത്തന് ശേഷം രണ്ടാം ദിനത്തിൽ കളി തുടങ്ങി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റിനു 146 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു. വിരാട് കോഹ്ലി (44), അജിങ്ക്യ രഹാനെ (29) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28) ചേതേശ്വര്‍ പുജാര (8) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാദിനം ഇന്ത്യക്കു നഷ്ടമായത്.
മോശം കാലാവസ്ഥ പക്ഷേ മത്സരത്തിൽ വില്ലനായി തുടരുകയാണ്. ആദ്യ ദിനം മഴയിൽ ഒലിച്ചു പോയിരുന്നതിനാൽ അന്നേ ദിവസത്തെ ഓവർ നഷ്ടം നികത്തുന്നതിനായി ഒരു ദിവസത്തെ 90 ഓവറുകൾക്ക് പുറമെ എട്ട് ഓവർ കൂടി അധികം എറിയാൻ തീരുമാനിച്ചിരുന്നു. പക്ഷെ മോശം കാലാവസ്ഥ കളിയിൽ വീണ്ടും ഇടപെട്ടതിനെ തുടർന്ന് രണ്ടാം ദിനത്തിൽ പല തവണ മല്‍സരം നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നിരുന്നു. അവസാനം വെളിച്ചക്കുറവിനെ തുടർന്ന് കളി നിർത്തിവയ്ക്കുമ്പോൾ വെറും 64.4 ഓവര്‍ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. മൂന്നാംദിനവും മഴയും വെളിച്ചക്കുറവും വീണ്ടും വില്ലനാവുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. അങ്ങനെ വന്നാൽ ഫൈനലിൻ്റെ ആവേശം പാടെ ഇല്ലാതാകും എന്നത് കൂടി അവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
അതേസമയം, ഫൈനൽ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ആദ്യ വിക്കറ്റിൽ രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28) എന്നിവർ ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേർന്ന് 62 റൺസാണ് കൂട്ടിച്ചേർത്തത്. മഴ മൂലം ഒരു ദിവസമായി മൂടിയിട്ടിരുന്ന പിച്ച് പേസ് ബൗളര്‍മാരെ അകമഴിഞ്ഞ് പിന്തുണക്കുമെന്നും പേസര്‍മാര്‍ക്ക് മികച്ച സ്വിംഗ് ലഭിക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും തുടക്കത്തില്‍ മികച്ച പ്രതിരോധം തീര്‍ക്കാന്‍ രോഹിത്തിനും ഗില്ലിനുമായി. ന്യൂസിലാന്‍ഡിന്റെ ന്യൂബോള്‍ പേസാക്രമണത്തെ മികച്ച രീതിയിലാണ് ഇരുവരും നേരിട്ടത്. മികച്ച ബോളുകള്‍ ലീവ് ചെയ്ത രോഹിത്തും ഗില്ലും മോശം ബോളുകളെ ശിക്ഷിക്കാനും മറന്നില്ല. കിവി പേസര്‍മാരുടെ ബൗണ്‍സറുകള്‍ക്കു ബൗണ്ടറികളിലൂടെയായിരുന്നു ഈ ജോടിയുടെ മറുപടി. ബോള്‍ട്ടും സൗത്തിയും മാറി മാറി എറിഞ്ഞിട്ടും ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യത്തിനെതിരെ കാര്യമായ വെല്ലുവിളി സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസണ്‍ ആദ്യം ബൗളിംഗ് മാറ്റമായി കെയ്ല്‍ ജമൈസണെയും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനെയും കൊണ്ടുവരികയായിരുന്നു.
അവസാനം കൈല്‍ ജാമിസനായിരുന്നു കിവികള്‍ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ആത്മവിശ്വാസത്തോടെ മുന്നേറിയ രോഹിത്തിനെ ഒടുവില്‍ ജാമിസണിന്റ ഔട്ട് സ്വിംഗര്‍ കുടുക്കി. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ഡ്രൈവിന് ശ്രമിച്ച രോഹിത്തിനെ സ്ലിപ്പില്‍ ടിം സൗത്തി തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്.തൊട്ടു പിന്നാലെ ഗില്ലും പുറത്തായി. നീല്‍ വാഗ്നര്‍ തൻ്റെ ആദ്യ ഓവറില്‍ തന്നെ ഗില്ലിനെ വിക്കറ്റ് കീപ്പര്‍ ബിജെ വാട്‌ലിങിന്റെ കൈകളിലെത്തിച്ചു.
രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യയുടെ സ്കോർബോർഡിനും അനക്കമില്ലാതെയായി. റണ്ണെടുക്കാന്‍ വിഷമിച്ച ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് ആയ പുജാരയായിരുന്നൂ മൂന്നാമതായി ക്രീസ് വിട്ടത്. 54 പന്തുകളിൽ നിന്നും രണ്ടു ബൗണ്ടറികളോടെ എട്ടു റണ്‍സ് മാത്രമെടുത്ത പുജാരയെ വിക്കറ്റിനു മുന്നില്‍ കുരുക്കി ബോള്‍ട്ട് ന്യൂസിലൻഡിന് മുൻതൂക്കം നൽകി.
എന്നാല്‍ പിന്നീട് ക്രീസിൽ ഒന്നിച്ച കോഹ്ലി- രഹാനെ ജോടി ഇന്ത്യയെ പതിയെ മുന്നോട്ട് നയിച്ചു. കളിയവസാനിക്കുമ്പോൾ അപരാജിതരായി നിൽക്കുന്ന സഖ്യം നാലാം വിക്കറ്റില്‍ 147 പന്തിൽ 58 റണ്‍സ് കൂട്ടിചേർത്തിരുന്നു.
Summary
India looks to gain control over the Championship final by setting a good total; but overcast conditions pose a challenge for the Indian side
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs New Zealand, WTC 2021, WTC Final